ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച്, ഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസ്‌നും ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ)ക്കും എതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് യു.എസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ശുപാര്‍ശ ചെയ്തു. ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.
ഈ മാസം നാലിന് പുറത്തിറക്കിയ കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ യു.എസ് പൗരന്മാര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ഭീഷണികള്‍ തുടരുന്ന സാഹചര്യത്തില്‍ ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 6 കര്‍ശനമായി നടപ്പാക്കുകയും ഇന്ത്യയ്ക്കുള്ള ആയുധ വില്‍പ്പന നിര്‍ത്തിവെക്കുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യയില്‍ വിവേചനപരമായ നിരവധി നിയമങ്ങള്‍ നടപ്പാക്കുന്നുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ), യു.എ.പി.എ, സി.എ.എ, എന്‍.സി.ആര്‍, 2025ലെ വഖ്ഫ് ബില്‍ എന്നിവ ഇതിന് ഉദാഹരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മതവികാരം വ്രണപ്പെടുത്തുന്നതിനെ കുറ്റകരമാക്കുന്ന ഐ.പി.സി സെക്ഷന്‍ 295 എ പ്രായോഗികമായി മതനിന്ദാ നിയമമായി പ്രവര്‍ത്തിക്കുന്നുവെന്നും കമ്മിഷന്‍ വിലയിരുത്തി. രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 12 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യവസ്ഥാപിതവും തുടര്‍ച്ചയായതുമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളായി കണക്കാക്കുന്ന ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ’ പട്ടികയിലും ഇന്ത്യയെ കമ്മിഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചൈന, ക്യൂബ, ഇറാന്‍, ലിബിയ, നൈജീരിയ, ഉത്തരകൊറിയ, പാകിസ്താന്‍, റഷ്യ, സഊദി അറേബ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയിലും പാകിസ്താനിലും ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായും ഇത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും അവരുടെ വീടുകള്‍ തകര്‍ക്കപ്പെടുന്നതിനും കാരണമാകുന്നതായും യു.എസ്.സി.ഐ.ആര്‍.എഫ് ചെയര്‍ വിക്കി ഹാര്‍ട്‌സ്‌ലര്‍ പറഞ്ഞു. വിദേശത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഇടപെടല്‍ ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, ഇത്തരം റിപ്പോര്‍ട്ടുകളും ആരോപണങ്ങളും ഇന്ത്യ മുന്‍പും തള്ളിക്കളഞ്ഞിട്ടുണ്ട്. കമ്മിഷന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട്.