ഹേമ കമ്മിറ്റിയിൽ പറയുന്ന കാര്യങ്ങൾ ഒറ്റപ്പെട്ടതാണെന്നും, പവർ ഗ്രൂപ്പും മാഫിയയും സിനിമയിൽ ഇല്ലെന്നും താര സംഘടനയായ അമ്മ. റിപ്പോർട്ട് പുറത്തുവന്ന് അഞ്ചാം ദിവസമാണ് സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് നിലപാട് വിശദീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ സിദ്ദീഖും മറ്റ് ഭാരവാഹികളും കമ്മിറ്റി അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളിൽനിന്ന് അഭിപ്രായം തേടിയില്ലെന്നും പറഞ്ഞു. കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് രണ്ട് വർഷം മുമ്പ് സാംസ്ക്കാരിക മന്ത്രി, സജി ചെറിയാൻ ചർച്ച നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മ സംഘടനയ്ക്ക് എതിരല്ല. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ പറയുന്ന കുറ്റ കൃത്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തണം. കുറ്റവാളികളെ ശിക്ഷിക്കണം. റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ നടപ്പാക്കണം എന്ന് സര്‍ക്കാരിനോട് താര സംഘടന ആവ്യശ്യപ്പെടുന്നു എന്നും സിദ്ധിഖ് പ്രതികരിച്ചു.
എല്ലാവരും മോശക്കാരാണ് എന്ന് തരത്തിലുള്ള പരാമര്‍ശത്തോട് എതിര്‍പ്പുണ്ട്. എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ട്, പക്ഷേ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല. അത്തരം സാഹചര്യം വിഷമം ഉണ്ടാക്കുന്നു എന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പവര്‍ ഗ്രൂപ്പ് എന്താണ് എന്ന് അറിയില്ല, അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ വെളിപ്പെടുത്താന്‍ തയ്യാറാകണം. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയിലെ എല്ലാ സംഘടനളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അത് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനായിരുന്നു. അല്ലാതെ ആര് അഭിനയിക്കണം എന്ന് തീരുമാനിക്കാനല്ല ആ കമ്മിറ്റി. ഒരു പവര്‍ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖ് പ്രതികരിച്ചു.