Connect with us

india

അജിത് പവാര്‍ യാത്ര ചെയ്ത വിമാനം മുന്‍പും അപകടപ്പെട്ടതായി റിപ്പോര്‍ട്ട്

2023 സെപ്റ്റംബറില്‍ മുംബൈ വിമാനത്താവളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനിടെ ഇതേ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടിരുന്നു.

Published

on

പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം മുന്‍പും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 2023 സെപ്റ്റംബറില്‍ മുംബൈ വിമാനത്താവളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനിടെ ഇതേ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടിരുന്നു.

അന്നത്തെ അപകടത്തില്‍ വിമാനത്തില്‍ തീപിടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെട്ട് യാത്രക്കാരെ മുഴുവന്‍ സുരക്ഷിതമായി പുറത്തെടുത്തു. പൈലറ്റ് ഉള്‍പ്പെടെ ചിലര്‍ക്കു നിസാര പരിക്കേറ്റെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടിരുന്നു.

ഇതേസമയം, ബുധനാഴ്ച രാവിലെ നടന്ന പുതിയ വിമാനാപകടത്തിലാണ് അജിത് പവാറും സംഘാംഗങ്ങളും പൈലറ്റും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത്. വി.എസ്.ആര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലിയര്‍ജെറ്റ് 45 ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം ബാരാമതി വിമാനത്താവളത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു.

കാലാവസ്ഥ മോശമായതിനാല്‍ പൈലറ്റിന് കാഴ്ച നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് വി.എസ്.ആര്‍ ഏവിയേഷന്റെ ക്യാപ്റ്റന്‍ വി.കെ. സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

india

‘വോട്ട് ചെയ്യേണ്ടത് ബംഗ്ലാദേശില്‍, ഇന്ത്യയിലല്ല’: അസമിലെ ബംഗാളി മുസ്‌ലിംങ്ങളെ ലക്ഷ്യമിട്ട് ഹിമന്ത ബിശ്വ ശര്‍മ്മ

മിയാ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നും അവര്‍ ബംഗ്ലാദേശില്‍ പോയി വോട്ട് ചെയ്യണമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.

Published

on

അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിം സമുദായത്തെ (മിയാ മുസ്ലീങ്ങള്‍) ലക്ഷ്യമിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മിയാ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നും അവര്‍ ബംഗ്ലാദേശില്‍ പോയി വോട്ട് ചെയ്യണമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.

നിലവില്‍ അസമില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കലിലൂടെ ലക്ഷക്കണക്കിന് മിയാ മുസ്‌ലിംങ്ങളുടെ പേരുകള്‍ നീക്കം ചെയ്യപ്പെടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ നിന്നും 4 മുതല്‍ 5 ലക്ഷം വരെ പേരുകള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിഭാഗത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഹിമന്ത തുറന്നടിച്ചു.

ഹിന്ദുക്കള്‍ക്കോ അസമിലെ തദ്ദേശീയ മുസ്ലീങ്ങള്‍ക്കോ നിലവിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും, മിയാ മുസ്ലീങ്ങളെ മാത്രമേ ലക്ഷ്യം വെക്കുന്നുള്ളൂവെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്നും യഥാര്‍ത്ഥ പൗരന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും ഗൗരവ് ഗോഗോയ് എംപി ആരോപിച്ചു.

ഫെബ്രുവരി 10-ഓടെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഈ വിവാദങ്ങള്‍.

 

Continue Reading

india

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

മരണം ലാന്‍ഡിംഗിനിടെയുണ്ടായ തകരാറിനെത്തുടര്‍ന്ന്

Published

on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടം. അപകടത്തില്‍ അജിത് പവാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരണപ്പെട്ടതായി ഡിജിസിഎ സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ 8.45-ഓടെയാണ് അപകടം സംഭവിച്ചത്. ബാരാമതിയില്‍ നടക്കാനിരുന്ന റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സംഭവസ്ഥലത്ത് എത്തുന്നതിന് 25 മിനിറ്റ് മുന്‍പ് വിമാനം സാങ്കേതിക തകരാറിലാവുകയായിരുന്നു. പൈലറ്റ് ക്രാഷ് ലാന്‍ഡിംഗിന് ശ്രമിച്ചെങ്കിലും വിമാനം നിയന്ത്രണം വിട്ട് സമീപത്തെ വയലിലേക്ക് ഇടിച്ചിറങ്ങി കത്തിനശിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ പവാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനം പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Continue Reading

india

ഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന്‍ നീക്കം

കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയയുടെ പുതിയ നിയമം പഠിച്ചു വരികയാണെന്ന് ഗോവ ഐടി മന്ത്രി അറിയിച്ചു.

Published

on

പനാജി: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഗോവ സര്‍ക്കാര്‍ ആലോചിക്കുന്നു. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയയുടെ പുതിയ നിയമം (Online Safety Amendment Act) പഠിച്ചു വരികയാണെന്ന് ഗോവ ഐടി മന്ത്രി റോഹന്‍ ഖൗണ്ടെ അറിയിച്ചു.

ഓസ്ട്രേലിയയിലെ നിയമം സംബന്ധിച്ച രേഖകള്‍ ഐടി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിലെ നിയമവശങ്ങളെക്കുറിച്ച് പഠിച്ച ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കും.

കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ക്ക് അടിമകളാകുന്നതും അത് അവരുടെ പഠനത്തെയും സ്വകാര്യതയെയും ബാധിക്കുന്നതായും നിരവധി പരാതികള്‍ രക്ഷിതാക്കളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ശ്രദ്ധ പഠനത്തിലും ആധുനിക സാങ്കേതികവിദ്യകളിലും (AI പോലുള്ളവ) കേന്ദ്രീകരിക്കുന്നതിലൂടെ അവരെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഖൗണ്ടെ പറഞ്ഞു.

സമാനമായ രീതിയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരും നേരത്തെ തീരുമാനിച്ചിരുന്നു.

ഓസ്ട്രേലിയ നടപ്പിലാക്കിയ നിയമപ്രകാരം, സമൂഹമാധ്യമ കമ്പനികള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അക്കൗണ്ട് ഇല്ലെന്ന് ഉറപ്പുവരുത്തണം. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഏകദേശം 275 കോടി രൂപ (49.5 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍) വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.

Continue Reading

Trending