india

ഐസിസ് തീവ്രവാദിയെ പൊലീസ് വെടിവച്ചു കൊല്ലുന്ന വീഡിയോ; യാഥാര്‍ത്ഥ്യം എന്ത്?

By chandrika

August 16, 2020

ഒരു യുവതിയെ ബന്ദിയാക്കിയ ഐസിസ് തീവ്രവാദിയെ പൊലീസ് വെടിവച്ചു കൊല്ലുന്നു-എന്ന ക്യാപ്ഷനോടെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവീഡിയോ പ്രചരിക്കുന്നു. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ആകാശ് ആര്‍എസ്എസ് എന്നയാളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌പെയിനിലാണ് സംഭവം നടന്നതെന്നാണ് വീഡിയോക്കൊപ്പം പറയുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആള്‍ട്ട് ന്യൂസ്. നേരത്തേയും ഇയാളുടെ നേതൃത്വത്തിലുള്ള വാര്‍ത്താ സൈറ്റ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തിയിരുന്നതാായി ആള്‍ട്ട് ന്യൂസ് പറയുന്നു.

ബി.ജെ.പി ആള്‍ ഇന്ത്യാ ഫേസ്ബുക്ക് പേജിന്റെ സഹാായത്തോടെയാണ് ഇവര്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാറിനെതിരെയുള്ള സൈബര്‍ ആക്രമണത്തിനു പിന്നിലും ഇവരുടെ സംഘമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വ്യാജവാര്‍ത്തകള്‍ പരക്കുന്നതോടെ ഇതിന്റെ യഥാര്‍ത്ഥ വസ്്തുതകള്‍ അറിയാനായി പലരും ശ്രമിക്കാറുണ്ടെന്ന് ഈ വെബ്‌സൈറ്റ് പറയുന്നു.

വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇത് ആറു വര്‍ഷം മുമ്പത്തെ വീഡിയോ ആണെന്ന് കണ്ടെത്തി. വെനസ്വേലയില്‍ നടന്ന സംഭവമാണെന്നും ഹെക്ടര്‍ ദുആര്‍ട്ടെ എന്നാണ് അക്രമിയുടെ പേരെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. 1998-ല്‍ ഏപ്രില്‍ അഞ്ചിനാണ് സംഭവം നടന്നത്. വെനസ്വേലയിലെ കരാകാസ് ജില്ലയില്‍ കടയില്‍ നടന്ന കവര്‍ച്ചക്കിടെ 44-കാരിയെ ബന്ധിയാക്കുകയായിരുന്നു ഹെക്ടര്‍. ഏഴുമണിക്കൂറിനു ശേഷം പൊലീസ് ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. എന്നാല്‍ ഇതാണ് ഐസിസ് തീവ്രവാദിയുടെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത്.