ചെന്നൈ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ പേരിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന ശബ്ദവോട്ടോടെ പാസാക്കി. വെള്ളിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതി വി.ബി–ജി റാംജി എന്ന പേരിൽ പുനർനാമകരണം ചെയ്തതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സ്റ്റാലിൻ ആരോപിച്ചു.
പരിഷ്കരിച്ച പുതിയ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക വിഹിതം 40 ശതമാനമായി ഉയർത്തിയതിലൂടെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തികഭാരം ഗണ്യമായി വർധിക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ജനവികാരം മാനിക്കാതെയാണ് കേന്ദ്ര സർക്കാർ നിയമഭേദഗതി നടത്തിയതെന്നും സർക്കാർ വിമർശിച്ചു.
മഹാത്മാഗാന്ധി മുന്നോട്ടുവെച്ച നയങ്ങളും അദ്ദേഹം കാണിച്ച പാതയും മറക്കാനാവില്ലെന്നും തൊഴിലുറപ്പ് പദ്ധതി അദ്ദേഹത്തിന്റെ പേരിൽ തന്നെ തുടരണം എന്നതിൽ വിട്ടുവീഴ്ചയില്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.