ന്യൂഡൽഹി: സ്കൂൾ പ്രവേശനത്തിൽ റോഹിങ്ക്യൻ കുട്ടികളോട് വിവേചനം പാടില്ലെന്ന് സുപ്രിംകോടതി. റോഹിങ്ക്യൻ അഭയാർഥികൾക്ക് പൊതുവിദ്യാലയങ്ങളിലും ആശുപത്രികളിലും പ്രവേശനം നൽകാൻ കേന്ദ്രത്തിനും ഡൽഹി സർക്കാരുകൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് റോഹിങ്ക്യ ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്ന എൻജിഒയാണ് കോടതിയെ സമീപിച്ചത്.
റോഹിങ്ക്യൻ കുടുംബങ്ങൾ എവിടെയാണ് താമസിക്കുന്നത്, ആരുടെ വീട്ടിലാണ് താമസം, അവരുടെ വിവരങ്ങൾ എന്തൊക്കെയാണെന്ന് മാത്രമാണ് കോടതിക്ക് അറിയേണ്ടതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസ് (യുഎൻഎച്ച്സിആർ) കാർഡുകളുണ്ടെന്ന് എൻജിഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. ഇതിന്‍റെ വിശദാംശങ്ങളുള്ള സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഹിങ്ക്യൻ കുടുംബങ്ങൾക്ക് ഈ കാർഡുകൾ ഉണ്ടെങ്കിൽ എൻജിഒയ്ക്ക് വിവരങ്ങൾ നൽകുന്നത് എളുപ്പമാകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തുടർന്ന് കോടതിയിൽ കൂടുതൽ വിവരങ്ങൾ നൽകാൻ ഗോൺസാൽവസ് സമയം തേടി. പത്ത് ദിവസത്തിന് ശേഷം കേസ് കൂടുതൽ വാദം കേൾക്കാനായി സുപ്രിംകോടതി മാറ്റിവച്ചു.
റോഹിങ്ക്യൻ അഭയാർത്ഥികൾ നഗരത്തിൽ എവിടെയാണ് താമസിക്കുന്നതെന്നും അവർക്ക് ലഭ്യമായ സൗകര്യങ്ങൾ എന്തൊക്കെയാണെന്നും കോടതിയെ അറിയിക്കാൻ സുപ്രിംകോടതി ജനുവരി 31ന് എൻജിഒയോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ താമസസ്ഥലങ്ങൾ സൂചിപ്പിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും ഗോൺസാൽവസിനോട് ആവശ്യപ്പെട്ടു.