Culture

രോഹിത് വെമുലെയുടെ ആത്മഹത്യക്ക് കാരണം വ്യക്തിപരമായ നിരാശയെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ റിപ്പോര്‍ട്ട്

By Web Desk

October 06, 2016

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലെയുടെ ആത്മഹത്യക്ക് കാരണം വ്യക്തിപരമായ നിരാശയാണെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട്. രോഹിത് വെമുലെയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് മരണത്തിന് കാരണം വ്യക്തിപരമായ നിരാശയാണെന്ന് പറയുന്നത്. കുറ്റാരോപിതര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള 41 പേജ് റിപ്പോര്‍ട്ട്, മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി എകെ രൂപന്‍വാലി ഓഗസ്റ്റിലാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്.

റിപ്പോര്‍ട്ടിലുടനീളം രോഹിത് വെമുലയേയും കുടുംബത്തേയും അവഹേളിക്കുന്നുണ്ട്. രോഹിതിന്റെ അമ്മ ദളിതരാണെന്ന് അവകാശപ്പെടുന്നതിന് കാരണം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രോഹിത് വെമുലയെ പുറത്താക്കാന്‍ കഴിഞ്ഞുവെന്നത് ഏറ്റവും ന്യായമായ തീരുമാനമാണ്.

മരണകാരണം വ്യക്തിപരമായ നിരാശയാണ്. അല്ലാതെ വിവേചനമല്ല. കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും അവരുടെ കര്‍ത്തവ്യമാണ് നിര്‍വഹിച്ചത്. രോഹിത് വെമുല അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈദരാബാദ് സര്‍വകലാശാല അധികൃതര്‍ക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.