Culture

മോദിയുടെ നോട്ട് പരിഷ്‌കരണം വീണ്ടും പുതിയ 2000 രൂപാ നോട്ട് അസാധുവാക്കും

By chandrika

January 24, 2017

ഹൈദരാബാദ്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കും മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം വരുന്നു. 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുറത്തിറക്കിയ 2000 രൂപ നോട്ട് 2019-ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് അസാധുവാക്കുമെന്നാണ് വിവരം. നോട്ട് അസാധുവാക്കലിന് പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ അനില്‍ ബോകിലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. കറന്‍സി ക്ഷാമം കുറക്കുന്നതിനാണ് രണ്ടായിരം രൂപയുടെ നോട്ട് അടിയന്തരമായി പുറത്തിറക്കിയത്. എന്നാല്‍ ഇത് രണ്ടായിരം പിന്‍വലിക്കുന്നതോടെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ പ്രശ്‌നമുണ്ടാക്കില്ല. നോട്ടു അസാധുവാക്കിയതിന്റെ ശരിയായ ഫലം കാണണമെങ്കില്‍ ചെറിയ കാലതാമസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് നിരീക്ഷണം നടത്തുകയും കണക്കില്‍പ്പെടാത്ത പണത്തെക്കുറിച്ച് അന്വേഷണം നടത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ബാങ്ക് ഇടപാടുകള്‍ക്ക് ഒന്നോ രണ്ടോ ശതമാനം നികുതി ചുമത്തുന്നതിനെയും അനില്‍ അനുകൂലിച്ചു. നികുതി ഈടാക്കുന്നതിന് 2000 രൂപ എന്ന പരിധി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.