kerala

പ്രവാസിയില്‍ നിന്ന് 50ലക്ഷം രൂപ തട്ടിയ കേസ്; പി.വി അന്‍വറിനെ അറസ്റ്റ് ചെയ്യണമെന്ന് പി.കെ ഫിറോസ്

By Test User

February 22, 2022

കര്‍ണ്ണാടകയില്‍ ക്രഷര്‍ ബിസിനസ്സില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസിയില്‍ നിന്ന് 50ലക്ഷം രൂപ തട്ടിയ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. അറസ്റ്റ് ഒഴിവാക്കാന്‍ കേസ് സിവില്‍ സ്വഭാവമാണെന്ന് കാണിച്ച് െ്രെകബ്രാഞ്ച് സമര്‍പ്പിച്ച ഫൈനല്‍ എന്‍ക്വയറി റിപ്പോര്‍ട്ട് തള്ളിയിരിക്കയാണ്. 50 ലക്ഷം രൂപ തട്ടിയ കേസ് ക്രിമിനല്‍ കേസ് ആണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വഞ്ചനാകുറ്റം ഉള്‍പ്പെടെ ചുമത്തേണ്ട കേസില്‍ ഭരണകക്ഷി എം.എല്‍.എ ആയതിനാല്‍ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ അന്വേഷണ റിപ്പോര്‍്ട്ട് തയ്യാറാക്കിയ മലപ്പുറം െ്രെകംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി. വിക്രമിനെതിരെ നടപടി സ്വീകരിക്കണം.

തട്ടിപ്പിനിരയായ മലപ്പുറം സ്വദേശി നടുത്തൊടി സലീം സി.പി.എം പ്രവര്‍ത്തകനാണ്. നീതി തേടി അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെയാണ്. എ.കെ.ജി സെന്ററില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. പണം തിരികെ കിട്ടാതെ വന്നപ്പോള്‍ മഞ്ചേരി പോലീസില്‍ പരാതി നല്‍കി. പോലീസ് യാതൊരു വിധ നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതിയെ സമീപിച്ചപ്പോള്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. മഞ്ചേരി സി.ജെ.എം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് സിവില്‍ സ്വഭാവം ഉള്ളതാണെന്ന് കാണിച്ച് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. പ്രസ്തുത റിപ്പോര്‍ട്ട് ആണിപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭ, നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ മലപ്പുറം ജില്ലയില്‍ സി.പി.എം മത്സരിച്ചത് പി.വി അന്‍വര്‍ എം.എല്‍.എയുടെ കള്ളപ്പണത്തിന്റെ പിന്‍ബലത്തിലാണെന്ന് പി.കെ ഫിറോസ് പറഞ്ഞു. സാധാരണക്കാരെയും ബാങ്കിനെയും പറ്റിച്ചുണ്ടാക്കുന്ന പണമാണ് ഇതിനായി ഉപയോഗിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്കും പാര്‍ട്ടിക്കും കൊടുത്ത പണത്തിന്റെ കണക്ക് വിളിച്ചു പറയുമോ എന്ന ഭയത്താലാണോ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തതെന്ന് ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം. ഭരണകക്ഷി എം.എല്‍.എയായാല്‍ ഏത് തരത്തിലുള്ള തട്ടിപ്പും നടത്താന്‍ സി.പി.എം അനുവാദം നല്‍കിയിട്ടുണ്ടോയെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നുള്ള അന്വേഷണം പോലും അട്ടിമറിക്കുന്ന കേരള പോലിസില്‍ നിന്ന് എന്ത് നീതിയാണ് സാധാരണക്കാരന് പ്രതീക്ഷിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.