Video Stories

ആര്‍.എസ്.എസ് ആയുധ പരിശീലനം തുടരുന്നു; പൊലീസ് നോക്കുകുത്തി

By chandrika

December 26, 2016

കോഴിക്കോട്: സംസ്ഥാന വ്യാപകമായി പൊതു സ്ഥാപനങ്ങളിലും മറ്റും ആയുധ പരിശീലനം തുടരുമ്പോഴും പൊലീസ് നോക്കുകുത്തി. ‘പ്രാഥമിക ശിക്ഷാ വര്‍ഗ്’ എന്ന പേരിലാണ് അടുത്ത മാസം ഒന്നു വരെ നീണ്ടു നില്‍ക്കുന്ന ആയോധന മുറകളുടെ പരിശീലനം നടക്കുന്നത്. സംസ്ഥാനത്തെ 30ല്‍ ഏറെ കേന്ദ്രങ്ങളിലാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആയുധ പരിശീലനം. ‘എതിരാളികള്‍ക്ക് അവസരം നല്‍കാതെ അങ്ങോട്ട് ആക്രമിക്കുക’ എന്നാല്‍ പരിശീലകര്‍ക്ക് നല്‍കിയ കൈപുസ്‌കത്തിലെ നിര്‍ദേശം. അത്തരം നിയമവിരുദ്ധ കായിക പരിശീലനങ്ങള്‍ക്ക് പൊതു സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോഴും നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പും പൊലീസും മൗനം പാലിക്കുകയാണ്.

 

കണ്ണൂരിലെ നാറാത്ത് എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 21 പേരെ ആയുധ പരിശീലനം നടത്തിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് യു.എ.പി.എ എന്ന കരിനിയമം ചുമത്തി തുറുങ്കിലടച്ച കേരള പൊലീസ് ആര്‍.എസ്.എസ് ആയുധ പരിശീലനത്തെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. സാമൂഹ്യ സ്പര്‍ദ്ദയുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഇസ്‌ലാംമതം സ്വീകരിച്ച കൊടിഞ്ഞിയിലെ ഫൈസലിനെ വെട്ടിക്കൊന്നതുള്‍പ്പെടെയുള്ള സംഭവങ്ങളിലെ പ്രതികള്‍ ആര്‍.എസ്.എസ് ആയുധ പരിശീലനം ലഭിച്ചവരാണ്. ആ സംഭവത്തിലും യു.എ.പി.എ ഉള്‍പ്പെടെ ചുമത്താതെ മൃദു സമീപനമാണ് പൊലീസ് സ്വീകരിച്ചത്.

 

പരിശീലനവും ഗൂഢാലോചനയും നടന്ന സംഘ്പരിവാര്‍ കേന്ദ്രം അടച്ചു പൂട്ടാനോ റൈയ്ഡ് നടത്താനോ പൊലീസ് തയ്യാറായിട്ടുമില്ല. ആയുധ പരിശീലനത്തിനായി ആര്‍.എസ്.എസ് ക്ഷേത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതു തടയണമെന്നും സംസ്ഥാന സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ് ഉത്തരവിറക്കിയിരുന്നു. ക്ഷേത്രങ്ങളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഇടതു സര്‍ക്കാറിന്റെ അത്തരം നടപടികള്‍ വിവാദമായിരുന്നു. ക്ഷേത്രങ്ങളെ ആര്‍.എസ്.എസ് ആയുധ പരിശീലനത്തിന് ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ 1988ലെ ‘ദ റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍-പ്രിവന്‍ഷന്‍ ഓഫ് മിസ്‌യൂസ് ആക്ടിലെ സെക്ഷന്‍ 5 മുതല്‍ 7 വരെയുള്ള വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കാന്‍ പൊലീസിനാവും.

  പക്ഷെ, അങ്ങിനെ വിവരമുണ്ടെങ്കില്‍ നടപടിയെടുക്കാതെ സംഘ്പരിവാറിന് വളംവെക്കുന്ന രീതിയില്‍ ക്ഷേത്രങ്ങളെ കേന്ദ്രബിന്ദുവാക്കുന്ന ഉത്തരവിറക്കിയവരാണ് പൊതു സ്ഥാപനങ്ങളിലെ ആര്‍.എസ്.എസ് പരിശീലനത്തോട് മുഖം തിരിക്കുന്നത്. സംഭവം വിവാദമായതോടെ ആര്‍.എസ്.എസ് ആയുധപരിളശീലനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിതന്നെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ, പിണറായിയുടെ പൊലീസിന് ആര്‍.എസ്.എസ് ആയുധം മൂര്‍ച്ചകൂട്ടുന്നത് എല്ലാ വര്‍ഷവും നടക്കുന്ന ‘പതിവ് പരിശീലനങ്ങള്‍’ മാത്രമാവുകയാണ്.