Culture

മതവിദ്വേഷം: ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്ത പൊലീസുകാരനെ കുരുക്കാന്‍ നീക്കം

By Web Desk

October 16, 2016

ഭോപാല്‍: മതവിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത പൊലീസുകാരനെ കേസില്‍ കുടുക്കാന്‍ ശ്രമം. മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ഭയ്ഹാര്‍ പട്ടണത്തിലാണ് സംഭവം. കൊലപാതക ശ്രമം, വ്യാജ രേഖ ചമക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളാണ്‌ ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ആര്‍.എസ്.എസ് നേതാവ് സുരേഷ് യാദവിനെയാണ് പൊലീസ് പിടികൂടിയത്. വാടസ്ആപ്പിലൂടെ ഇസ്‌ലാം വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ്

യാദവിനെതിരെ ഉയര്‍ന്ന പരാതി. യാദവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് ഇരച്ചുകയറി പൊലീസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ അറസ്റ്റ് ചെയ്ത പൊലീസുകാരന് നേരെയായി ഭീഷണി. തുടര്‍ന്ന് പൊലീസുകാരന്റെ കുടുംബം സംസ്ഥാന പൊലീസിന് പരാതി നല്‍കുകയായിരുന്നു. നിര്‍ഭയം തങ്ങളുടെ ജോലി ചെയ്തതിനാണോ പൊലീസുകാരെ വേട്ടയാടുന്നതെന്ന് നിവേദനത്തില്‍ അവര്‍ ചോദിക്കുന്നു. അറസ്റ്റിന് ശേഷമാണ് കേസ് ഭീഷണികള്‍ നേരിടുന്നെന്ന പൊലീസുകാരുടെ വിവരണവും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സംഭവം നിഷേധിച്ച് ആര്‍.എസ്.എസ് രംഗത്തെത്തി.