Connect with us

Culture

സ്വന്തം പിഴവുകള്‍ക്ക് ഈജിപ്തുകാര്‍ കൊടുക്കേണ്ടി വന്ന വലിയ വില

Published

on

മുഹമ്മദ് ഷാഫി

റഷ്യ 3 – ഈജിപ്ത് 1

#RUSEGY

സൗദി അറേബ്യക്കെതിരായ കളിയില്‍ അഞ്ചു ഗോളിന് ജയിച്ചെങ്കിലും അത് റഷ്യയുടെ ഒരു ഫ്‌ളൂക്ക് ഡേ ആണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ലോകകപ്പിനു മുമ്പുള്ള സമീപകാലത്തെ ഫോമിനെയും യൂറോപ്യന്‍ ഫുട്‌ബോള്‍ മാധ്യമങ്ങളിലെ കളിയെഴുത്തുകളെയും വിശ്വസിച്ചതായിരുന്നു കാരണം. പക്ഷേ, ഇന്നലെ ഈജിപ്തിനെതിരായ മത്സരം കഴിഞ്ഞതോടെ ഒരു കാര്യം തീര്‍ച്ചയായി; ഏതെങ്കിലും വിധത്തില്‍ തങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ടീമുകള്‍ക്കെതിരെ വിജയിക്കാനുള്ള ‘മരുന്ന്’ റഷ്യക്കാരുടെ കൈവശമുണ്ട്. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പരമാവധി മുന്നേറാനാണ് അവര്‍ ശ്രമിക്കുന്നത്.

മുഹമ്മദ് സലാഹ് മടങ്ങിയെത്തിയത് ആദ്യകളി തലനാരിഴക്ക് തോറ്റ ഈജിപ്തിന് ആത്മവിശ്വാസം പകര്‍ന്നെങ്കില്‍, ഉയരക്കുറവുള്ള അറബികളെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ നന്നായി ഗൃഹപാഠം ചെയ്താണ് റഷ്യ ഇറങ്ങിയത്. മൂന്ന് കാര്യങ്ങളാണ് റഷ്യയുടെ കളിയില്‍ പ്രകടമായത്. 1. തങ്ങളുടെ ശരീരപ്രകൃതിക്ക് ഇണങ്ങുകയും ഈജിപ്തുകാരെ വിഷമിപ്പിക്കുകയും ചെയ്യുന്നവിധത്തില്‍ അവര്‍ ഹൈബോളുകളെ നിരന്തരം ഉപയോഗിച്ചു. 2. അപകടമേഖലയില്‍ മുഹമ്മദ് സലാഹിനെ സെക്കന്റ് ടച്ചിന് അനുവദിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. 3. ഗോള്‍ നേടിയപ്പോള്‍ ആശ്വാസത്തില്‍ ദീര്‍ഘനിശ്വാസം വിടുന്നതിനു പകരം അടുത്ത ഗോള്‍കൂടി നേടാന്‍ വേണ്ടി ആക്രമണം ശക്തമാക്കി.

ഉറുഗ്വേയെ അമ്പരപ്പിച്ച ഈജിപ്തിനെ വെറുതെ പ്രതിരോധിച്ച് സമയം കളയേണ്ടതില്ലെന്നും, ആക്രമണത്തിന് മറുപടി ആക്രമണമാണെന്നുമായിരുന്നു ചെര്‍ചസേവിന്റെ സിദ്ധാന്തം. രണ്ട് സുപ്രധാന മാറ്റങ്ങള്‍ അയാള്‍ ടീമില്‍ വരുത്തിയിരന്നു. ഫ്യൊദോര്‍ സ്‌മോളോവ് എന്ന ‘സാധാരണ’ സ്‌ട്രൈക്കര്‍ക്കു പകരം രണ്ട് മീറ്ററോളം ഉയരവും 91 കിലോ ശരീരഭാരവുമുള്ള ആര്‍തം സ്യൂബക്ക് ആക്രമണ ചുമതല നല്‍കി. വേഗതയും കിട്ടിയ താപ്പിന് ഷോട്ട് തൊടുക്കാന്‍ ശേഷിയുമുള്ള ചെറിഷേവിനെ ആദ്യംമുതല്‍ക്കെ കളിപ്പിച്ച് ഇടതുവിങില്‍ വിന്യസിച്ചു.

ഈജിപ്തുകാര്‍ക്ക് സുരക്ഷിതമായ ശൈലി പുല്‍ത്തകിടിയിലൂടെയുള്ള പാസുകളായിരുന്നു. എന്നാല്‍, മൈതാനത്തിന്റെ തലങ്ങും വിലങ്ങും എയര്‍ബോളുകള്‍ കളിച്ച് റഷ്യ അവരെ അരക്ഷിതരാക്കി. സ്വന്തം ഹാഫിന്റെ പകുതിയില്‍ നിന്ന് ഉയര്‍ന്ന് പറക്കുന്ന പന്തുകള്‍ മിക്കപ്പോഴും ഈജിപ്തിന്റെ ഗോള്‍പരിസരത്താണ് ഇറങ്ങിയത്. സ്യൂബയ്ക്കും വലതുവിങിലെ സമദോവിനും അത് കിട്ടുന്നത് ഒഴിവാക്കാന്‍ ഈജിപ്ത് പ്രതിരോധം വിഷമിച്ചു. സ്യൂബയുടെ വലിയ ശരീരത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ അലി ഗ്‌റിനും ഹെഗാസിക്കുമുള്ള അങ്കലാപ്പ് പ്രകടമായിരുന്നു. ഹൈബോളെങ്കില്‍ ഹൈബോള്‍ എന്ന രീതിയില്‍ കളിക്കാന്‍ ഈജിപ്ത് നിര്‍ബന്ധിതരായി.

നിലംവഴി പാസ് ചെയ്യാന്‍ കഴിയുമ്പോഴൊക്കെ ഈജിപ്ത് ഭീഷണി ഉയര്‍ത്തിയിരുന്നു. പ്രത്യേകിച്ചും മുഹമ്മദ് സലാഹിന് പന്ത് കിട്ടുമ്പോള്‍. എന്നാല്‍, പിന്നില്‍നിന്ന് ഓവര്‍ലാപ്പ് ചെയ്തുവന്ന ഫാത്തിക്കും എല്‍ സയ്ദിനും എല്‍നേനിക്കും പലപ്പോഴും സലാഹിന്റെ വേഗതയോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അത് ലിവര്‍പൂള്‍ താരത്തിന്റെ കളിയെ ബാധിച്ചു. എന്നിട്ടും പന്ത് കാലിലുള്ളപ്പോഴൊക്കെ സലാഹ് റഷ്യക്കാരില്‍ ഭീതിയുണ്ടാക്കി. ബോക്‌സിനുള്ളില്‍ ഇഗ്നാഷെവിച്ചിനെ വെട്ടിയൊഴിഞ്ഞ് 180 ഡിഗ്രി തിരിഞ്ഞ് തൊടുത്ത ഷോട്ട് പുറത്തേക്ക് പോയത് അവിശ്വസനീയ കാഴ്ചയായി. ഈജിപ്തിന്റെ ഒറ്റസ്‌ട്രൈക്കറായിരുന്ന മര്‍വാന്‍ മുഹ്‌സിനെ പ്രതിരോധിക്കുക റഷ്യക്കാര്‍ക്ക് താരത്യേന എളുപ്പമായിരുന്നു. അതേസമയം, കഴിഞ്ഞ മത്സരത്തിലെന്ന പോലെ ട്രെസഗേ ഇടതുഭാഗത്ത് സജീവമായി കളിച്ചു. ഗോളെന്നുറച്ച ഒരു കര്‍ളിങ് ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തിനാണ് പുറത്തുപോയത്.

ദൗര്‍ഭാഗ്യമാണ് ഈജിപ്ത് വഴങ്ങിയ ആദ്യ ഗോളിലേക്ക് വഴിതുറന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സെല്‍ഫ് ഗോളടിച്ച ഫാത്തിയെയും കുറ്റപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗൊളോവിന്റെ വോളി ഗോള്‍മുഖത്തേക്കു വരുമ്പോള്‍, തന്റെ തൊട്ടുപിന്നിലുള്ള സ്യൂബക്ക് പന്ത് കിട്ടാതിരിക്കണമെങ്കില്‍ ഫാത്തിക്ക് സാഹസം ചെയ്യണമായിരുന്നു. പക്ഷേ, പന്ത് കാലില്‍ ശരിയായി കൊണ്ടില്ല. യഥാര്‍ത്ഥത്തില്‍ ഗോള്‍കീപ്പര്‍ കുത്തിയകറ്റിയ പന്ത് ക്ലിയര്‍ ചെയ്യാതെ ബോക്‌സിനു പുറത്ത് ഗൊളോവിന് ഏക്കര്‍ കണക്കിന് സ്‌പേസ് അനുവദിച്ച ഈജിപ്ഷ്യന്‍ ഡിഫന്‍സാണ് ഈ ഗോളിലെ യഥാര്‍ത്ഥ പ്രതികള്‍.

ഗോള്‍വഴങ്ങിയതിനു പിന്നാലെ ഒരു കോര്‍ണര്‍ കിക്ക് റഷ്യന്‍ ഡിഫന്‍സിനിടയിലൂടെ താഴ്ന്നുവന്നത് മുതലാക്കാന്‍ സലാഹിനും മര്‍വാനും കഴിഞ്ഞില്ല. രണ്ടാമത്തെ ഗോള്‍ ഈജിപ്തിന്റെ പ്രതിരോധപ്പിഴവിനും റഷ്യയുടെ ആസൂത്രണത്തിനും മികച്ച തെളിവായിരുന്നു. ഫെര്‍ണാണ്ടസ് ഗോള്‍ലൈനരികില്‍ നിന്ന് പിന്നിലേക്കു നല്‍കിയ പന്ത് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടാന്‍ മാത്രം സ്വാതന്ത്ര്യം ബോക്‌സില്‍ ചെറിഷേവിന് കിട്ടി. എല്‍നേനി അനുവദിച്ച സ്‌പേസിലാണ് ചെറിഷേവ് ഓടിയെത്തി ഗോളടിച്ചത്.

രണ്ടുഗോളിനു പിന്നില്‍ നിന്ന ശേഷം തിരിച്ചുരവ് ഈജിപ്തിന് ഏറെക്കുറെ അസാധ്യമായിരുന്നു. എങ്കിലും അവര്‍ പൊരുതിനോക്കി. പക്ഷേ, പ്രതിരോധത്തിലെ ആലസ്യത്തിന് വീണ്ടും വിലകൊടുക്കേണ്ടി വന്നു മാത്രം. സ്വന്തം ഹാഫില്‍ നിന്ന് അന്തരീക്ഷത്തിലൂടെ ഉയര്‍ന്നുവന്ന പന്ത് ചെസ്റ്റില്‍ എടുക്കാനും സെക്കന്റ് ടച്ചില്‍ അലി ഗബ്‌റിനെയും ഹെഗാസിയെയും കീഴടക്കാനും സ്യൂബക്ക് നിഷ്പ്രയാസം കഴിഞ്ഞു.

കളിച്ച ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ ഗോളടിക്കാന്‍ കഴിഞ്ഞു എന്നതില്‍ സലാഹിന് ആശ്വസിക്കാം. അകിന്‍ഫീവിനെ കരുത്തുകൊണ്ട് കീഴടക്കിയ പെനാല്‍ട്ടി കിക്ക് മനോഹരമായിരുന്നു. അവസാന ഘട്ടത്തില്‍ പന്ത് റിക്കവര്‍ ചെയ്ത് സലാഹ് തിടുക്കത്തില്‍ തൊടുത്ത ഷോട്ട് പുറത്തുപോയതോടെ ഈജിപ്തിന് പുറത്തേക്കുള്ള വഴിതെളിഞ്ഞു. റഷ്യക്കാരാകട്ടെ, ഏഷ്യക്കാരെയും ആഫ്രിക്കക്കാരെയും കീഴടക്കിയ ആത്മവിശ്വാസത്തില്‍ ലാറ്റിനമേരിക്കക്കാര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. രണ്ട് മത്സരത്തില്‍ എട്ട്‌ഗോളുകള്‍ എന്നത് ചില്ലറക്കാര്യമല്ല. പക്ഷേ, ശരീരം കൊണ്ടും പ്രതിഭ കൊണ്ടും ഒരേപോലെ കളിക്കുന്ന കരുത്തരെ അവര്‍ക്ക് നേരിടാന്‍ കിട്ടിയിട്ടില്ല. ഉറുഗ്വേയേ വിറപ്പിക്കാന്‍ റഷ്യക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് ഈ ടൂര്‍ണമെന്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending