More

റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം

By webdesk14

July 24, 2025

മോസ്‌കോ: റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. കുട്ടികളും ജീവനക്കാരും അടക്കം 49 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രീകരിച്ചുള്ള അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനം ചൈനീസ് അതിര്‍ത്തിയിലെ അമിര്‍ മേഖലയില്‍ വെച്ച് കാണാതാവുകയായിരുന്നു. തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

യാത്രയ്ക്കിടെ വിമാനത്തിന് തീപിടിച്ച് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അമിര്‍ സെന്റര്‍ ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ഫയര്‍ സേഫ്റ്റി അധികൃതര്‍ വ്യക്തമാക്കി. മലയിടുക്കിലാണ് വിമാനം തകര്‍ന്നു വീണതെന്നും അധികൃതര്‍ സൂചിപ്പിച്ചു. വിമാനത്തിലെ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് കുട്ടികള്‍ അടക്കം 43 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

1950 കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയനിൽ വികസിപ്പിച്ചെടുത്ത ഇരട്ട ടർബോപ്രോപ്പ് ഗതാഗത വിമാനമാണ് അപകടത്തിൽപ്പെട്ട An-24. അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെയാണ് റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷ്യമായതെന്ന് പ്രാദേശിക ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇടതൂർന്ന വനങ്ങളാലും ദുർഘടമായ ഭൂപ്രകൃതിയാലും ചുറ്റപ്പെട്ടതാണ് ഈ പ്രദേശം.