kerala

ശബരിമല സ്വര്‍ണകൊള്ള; തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം

By webdesk18

February 18, 2026

ശബരിമല സ്വര്‍ണകൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് കേസുകളിലും കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്. വിശദമായ വാദം കേട്ട ശേഷമാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്.

തന്ത്രിയുടെ പേരില്‍ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും, ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന്, അന്വേഷണസംഘം കോടതിയെ അറിയിച്ചു. തന്ത്രിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്ന് ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്‌ഐടി കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വാദങ്ങളെ പ്രതിഭാഗം പൂര്‍ണമായും എതിര്‍ത്തു. അനുകൂല വിധി വന്നാല്‍ തന്ത്രിക്ക് ജയില്‍ മോചിതന്‍ ആകാന്‍ കഴിയും. അതേസമയം ജാമ്യഹരജി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും തന്ത്രി കണ്ഠരര് രാജീവരര് പ്രതിയാണ്. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ബന്ധം, ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും പ്രതിഭാഗം ജാമ്യ ഹരജിയില്‍ വാദിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വര്‍ണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം, കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറും ജയിലിന് പുറത്തേക്ക്.കട്ടിളപ്പാളി കേസില്‍ പത്മകുമാര്‍ അറസ്റ്റിലായിട്ട് ഇന്ന് 90 ദിവസം പൂര്‍ത്തിയാകും. ദ്വാരപാലക ശില്പ കേസില്‍ അടുത്ത ദിവസമാണ് 90 ദിവസം പൂര്‍ത്തിയാവുക. രണ്ടു കേസുകളിലും 90 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പത്മകുമാര്‍ ജാമ്യാപേക്ഷ നല്‍കും. അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം ജാമ്യം ലഭിച്ച് ജയില്‍ മോചിതരായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.