kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; കോടതി നിര്‍ദ്ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കുമെന്ന് സിബിഐ

By webdesk18

December 23, 2025

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുക്കാന്‍ തയ്യാറാണെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും.

നിലവില്‍ ഇഡിയാണ് സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്നത്. ഇതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തായാറെന്ന് അറിയിക്കുന്നത്. കോടതി നിര്‍ദേശിച്ചാല്‍ മാത്രമേ സിബിഐ നടപടികളിലേക്ക് കടക്കുകയുള്ളൂ. സ്വര്‍ണക്കൊള്ള സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന കേസല്ല. വിവിധ സംസ്ഥാനങ്ങളില്‍ കേസുമായി ബന്ധമുണ്ട്. അതിനാല്‍ നിലവിലെ എസ്ഐടിയ്ക്ക് കേസ് അന്വേഷിക്കാന്‍ പരിമിതിയുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്.

അതേസമയയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക് നീങ്ങുകയാണ്. എസ്‌ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്ന് അറിയപ്പെടുന്നയാള്‍. ഇയാള്‍ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചെയ്ത് സ്മാര്‍ട്ട് ക്രിയേഷന്‍സുമായുള്ള ഇടപാടുകള്‍ പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം എസ്‌ഐടി ഊര്‍ജിതമാക്കി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടിമുതലെന്ന പേരില്‍ 109 ഗ്രാം ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സില്‍ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും പിടിച്ചെടുത്തിരുന്നു.എന്നാല്‍ ഇവ ശബരിമലയില്‍ നിന്നെടുത്ത യഥാര്‍ത്ഥ സ്വര്‍ണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വര്‍ണ്ണം പ്രതികള്‍ തന്നെ എസ്‌ഐടിക്ക് കൈമാറിയതാണ്. റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍ നല്‍കിയ ജാമ്യ ഹര്‍ജികളില്‍ സര്‍ക്കാറിനോട് ഹൈക്കോടതി മറപടിയും തേടിയിട്ടുണ്ട്.