kerala

ശബരിമല സ്വര്‍ണക്കൊള്ള; വാതില്‍പ്പാളികളില്‍ പൂശിയത് താന്‍ സ്പോണ്‍സര്‍ ചെയ്ത സ്വര്‍ണമെന്ന് ഗോവര്‍ധന്‍

By webdesk17

October 26, 2025

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശബരിമലയിലെ വാതില്‍പ്പാളികളില്‍ പൂശിയത് താന്‍ സ്പോണ്‍സര്‍ ചെയ്ത സ്വര്‍ണമെന്ന് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്റെ മൊഴി. സ്പോണ്‍സര്‍ഷിപ്പിന്റെ രേഖകള്‍ ദേവസ്വം ബോര്‍ഡിന് നല്‍കുകയും സന്നിധാനത്തെത്തി ബോര്‍ഡ് അംഗങ്ങളെ കണ്ടെന്നും ഗോവര്‍ധന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

എന്നാല്‍ ഔദ്യോഗിക രേഖകളില്‍ സ്പോണ്‍സറുടെ പേരിന്റെ സ്ഥാനത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരാണ്. സ്വര്‍ണം പൂശാനുള്ളത് നിയോഗമായി കരുതിയതിനാല്‍ കാര്യമാക്കിയില്ലെന്നും ഗോവര്‍ധന്‍ എസ്ഐടിക്ക് മൊഴി നല്‍കി. ഗോവര്‍ധനെ കേസില്‍ സാക്ഷിയാക്കുന്നതിനായി എസ്ഐടി നിയമോപദേശം തേടും.

ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനായിരുന്നു വിറ്റത്. എന്നാല്‍ പോറ്റി കൊണ്ടുവന്നത് ശബരിമലയിലെ സ്വര്‍ണമാണെന്ന് അറിഞ്ഞില്ലെന്നാണ് ഗോവര്‍ധന്റെ മൊഴി. 2020 ലാണ് പോറ്റി ഗോവര്‍ധന് സ്വര്‍ണം വിറ്റതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണമാണ് വിറ്റത്. കഴിഞ്ഞദിവസം ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നും 400 ഗ്രാമില്‍ അധികം സ്വര്‍ണം എസ്ഐടി കണ്ടെത്തിയിരുന്നു. നാണയങ്ങളുടെ രൂപത്തില്‍ പോറ്റി നല്‍കിയ സ്വര്‍ണം സ്വര്‍ണക്കട്ടികളാക്കി മാറ്റുകയായിരുന്നു. കട്ടിയുടെ രൂപത്തിലാണ് സംഘം ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്.

കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ പൊതുമുതല്‍ മോഷ്ടിച്ചുവിറ്റെന്ന കുറ്റവും ചുമത്തും. പോറ്റിയുടെ വീട്ടില്‍ നിന്നും സ്വര്‍ണനാണയങ്ങളും കണ്ടെടുത്തിരുന്നു.