ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു വീണ്ടും ഹൈക്കോടതില്‍ ജാമ്യപേക്ഷ നല്‍കി. നേരത്തെ മുരാരി ബാബുവിന്റെ ജാമ്യ ഹര്‍ജി ഹൈകോടതി തള്ളിയിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുരാരി ബാബു.
മുരാരി ബാബുവിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു . ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മുരാരി ബാബുവിന് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ഉദ്യോഗസ്ഥന്‍ എന്ന രീതിയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും മുരാരി ബാബു വാദിക്കുന്നത്. താന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസായി ചുമതലയേല്‍ക്കും മുമ്പ് തന്നെ നടപടികള്‍ തുടങ്ങിയിരുന്നു. കീഴുദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുരാരി ബാബു കോടതിയില്‍ വാദിച്ചത്.
അതേസമയം തിരുവിതാംകൂര്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ എസ്‌ഐടിയ്ക്ക് മുന്നില്‍ ഹാജരായി. ഇഞ്ചയ്ക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ദ്വാരപാലക പാളികള്‍ കടത്തിയ സംഭവത്തിന്റെ ഗൂഢാലോചനയില്‍ ജയശ്രീക്ക് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പദ്മകുമാറിന്റെ ജാമ്യപേക്ഷയും കോടത് തള്ളിയിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്.