തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍. യഥാര്‍ത്ഥ തൊണ്ടിമുതല്‍ എവിടെ എന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്. എന്നാല്‍ തൊണ്ടിമുതല്‍ എവിടെ എന്ന് ചോദ്യത്തിന് ഗോവര്‍ധന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഗോവര്‍ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സ്മാര്‍ട് ക്രിയേഷന്‍സില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. സ്വര്‍ണം കൈമാറിയ ഇടനിലക്കാരന്‍ കല്‍പേഷിനെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം സ്വര്‍ണ കൊള്ളക്കു പിന്നില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയ ഡി. മണിയെ ചൊല്ലിയുള്ള വിവാദം തീരുന്നില്ല. കഴിഞ്ഞദിവസം കണ്ടെത്തിയ എം.എസ് മണി തന്നെയാണ് പ്രവാസി മൊഴി നല്‍കിയ ഡി. മണിയെന്ന് ഉറപ്പിച്ചു പറയുകയാണ് എസ്‌ഐ.ടി. മറ്റുള്ളവരുടെ പേരില്‍ മൂന്ന് ഫോണ്‍ ന മ്പറുകളുള്ള മണിക്ക് ഡിണ്ടിഗലില്‍ വന്‍ ബന്ധങ്ങളുള്ളണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ശബരിമല കൊള്ളയുമായി തനിക്ക് ബ ന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് മണി.
താനല്ല ഡി. മണിയെന്നും താന്‍ എം.എസ് മണിയാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. എന്തിനാണ് വേട്ടയാടുന്നതെന്ന് വികാരാധീനനായാണ് മണി ചോദിക്കുന്നത്. തനിക്കെതിരെ പെറ്റികേസ് പോലുമില്ല. പോറ്റിയെ അറിയില്ല. പക്ഷെ അന്വേഷണവുമായി സഹകരിക്കുമെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ തന്നെയാണ് ഡി മണിയെന്ന് വിളിപ്പേരു എം.എസ് മണിയെന്ന് സ്ഥിരീകരിക്കുകയാണ് എസ്.ഐ.ടി. രമേശ് ചെന്നിത്തല പറഞ്ഞ പ്രവാസി വ്യവസായിയാണ് ഡി. മണിയെ കുറിച്ച് ആദ്യം പറയുന്നത്. വ്യവസായി നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷമാണ് എസ്.ഐ.ടിയെ ഡിണ്ടിഗലിലെത്തിച്ചത്. ഈ നമ്പര്‍ ഡിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകന്റെ പേരിലാണ്. അതിനാല്‍ മണിയെന്ന ബാലമുരുകനാകണം കണ്ണിയില്‍ ഉള്‍പ്പെട്ടതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മണി ഉപയോഗിക്കുന്ന മറ്റ് രണ്ട് നമ്പറുകള്‍ കൂടി കണ്ടെത്തിയത്. ചെന്നിത്തലയുടെ വെളിപ്പെ ടുത്തലോടെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നു. എന്നാല്‍ തൊണ്ടിമുതല്‍ കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് എസ്.ഐ.ടി.