കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേസിലെ ഗൂഢാലോചനയിലും സാമ്പത്തിക ഇടപാടുകളിലും തന്ത്രിക്ക് പങ്കുണ്ടെന്ന എസ്‌ഐടിയുടെ വാദങ്ങളില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയുന്നത്.
തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും, ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുള്ളതായി സംഘം കണ്ടെത്തി. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്ന് 7.5 ലക്ഷം രൂപ കൈപ്പറ്റിയതായും അന്വേഷണസംഘം കണ്ടെത്തി. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തന്ത്രിയുടെ അടുത്ത ബന്ധമാണ് സ്വര്‍ണ്ണക്കൊള്ളയിലേക്ക് നയിച്ചതെന്നാണ് എസ്‌ഐടിയുടെ വാദം.
അതേസമയം ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് അധികാരമുള്ളതെന്നും ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. തന്ത്രിയെ മനഃപൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
അതിനിടെ കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉടന്‍ ജയില്‍ മോചിതനായേക്കും. കട്ടിളപ്പാളി കേസില്‍ പത്മകുമാര്‍ അറസ്റ്റിലായിട്ട് ഇന്ന് 90 ദിവസം പൂര്‍ത്തിയാകുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും.