kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി

By webdesk17

November 26, 2025

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.

2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതരത്തില്‍ രണ്ടാംപ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്നും രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു.

ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശിയതെന്നും എന്നാല്‍ കാലപ്പഴക്കം വന്ന് പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞെന്നും അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതെന്നും മുരാരി ബാബു മൊഴി നല്‍കി.

അതേസമയം സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു മുരാരി ബാബു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അതേസമയം, സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്നും തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.