കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) അന്വേഷണം നടത്താമെന്ന് കൊല്ലം വിജിലൻസ് കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.
സ്വർണക്കൊള്ളക്കേസിലെ എഫ്.ഐ.ആർ അടക്കമുള്ള രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപേക്ഷയിലാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട വശങ്ങൾ അന്വേഷിക്കുന്നതിനാണ് രേഖകൾ ആവശ്യമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
അതേസമയം, സമാന്തര അന്വേഷണം കേസിലെ കൂടുതൽ പ്രതികളിലേക്കെത്തുന്നതിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയുള്ള എസ്.ഐ.ടിയുടെ വാദം കോടതി തള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകൾ ആവശ്യപ്പെടുന്നതെന്ന് ഇ.ഡി വ്യക്തമാക്കിയതും കോടതി പരിഗണിച്ചു.
രേഖകൾ കൈമാറുന്നത് അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചില്ല. ഇതോടെ ശബരിമല സ്വർണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണം ഇ.ഡി ഔദ്യോഗികമായി ആരംഭിക്കാൻ വഴിയൊരുങ്ങി.