തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് സ്വാഭാവിക ജാമ്യമാണ് പോറ്റി തേടുന്നത്. നേരത്തെ ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഈ കേസിലും അനുകൂല വിധിയുണ്ടായാൽ പോറ്റി പുറത്തിറങ്ങും.
ഇതുവരെ കേസിൽ മൂന്ന് പ്രതികൾ ജാമ്യത്തിലിറങ്ങി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും സ്വാഭാവിക ജാമ്യം നേടിയപ്പോൾ മറ്റൊരു പ്രതിയായ എസ്. ശ്രീകുമാറിന് 43-ാം ദിവസം ജാമ്യം അനുവദിച്ചു.
അതേസമയം, ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നെന്ന സംശയത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കി. കൂടുതൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി 9 മണിക്കൂറോളം ചോദ്യം ചെയ്തു.