kerala

ശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും

By webdesk18

December 17, 2025

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യ അപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം തേടിയത്. ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് അവർ സുപ്രീംകോടതിയെ സമീപിച്ചത്.

ഇതിനിടെ കേസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ശ്രീകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. ചെറിയ ഇടവേളയ്ക്കുശേഷമാണ് ശബരിമല സ്വർണ തട്ടിപ്പ് കേസിൽ അന്വേഷണ സംഘം വീണ്ടും അറസ്റ്റിലേക്ക് കടന്നത്. സ്വർണം കവർന്ന കേസിൽ പ്രതിയായ ശ്രീകുമാറിനെ എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകുമാറിന്റെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നായിരുന്നു നടപടി.

2019ൽ ശബരിമലയിൽ നിന്നു സ്വർണപ്പാളി പുറത്തേക്കു കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ക്രമക്കേടിൽ ശ്രീകുമാറിന് പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. എന്നാൽ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഫയൽ നീക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.

അറസ്റ്റിന് പിന്നാലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് ശ്രീകുമാറിന്റെ വൈദ്യപരിശോധന പൂർത്തിയാക്കി. ഇയാളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. കേസിൽ നിലവിലുള്ള പ്രതികളിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളതെന്നും അന്വേഷണ സംഘം അറിയിച്ചു.