Connect with us

News

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്ര നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി; അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതായാണ് സൂചന.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പ്രത്യേക അന്വേഷണ സംഘം (SIT) ആരംഭിച്ചു. സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നതടക്കമുള്ള മൂന്ന് പ്രധാന കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ അന്വേഷണസംഘം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. വിശ്വാസവഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കാന്‍ ആവശ്യമായ ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ്.

അവസാനവട്ട അന്വേഷണത്തിന്റെ ഭാഗമായി സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ കണ്ടെത്തുന്നതിനായി ചെന്നൈയിലും കര്‍ണാടകയിലെ ബെല്ലാരിയിലും വീണ്ടും അന്വേഷണം നടത്താന്‍ എസ്.ഐ.ടി ആലോചിക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിച്ചുവരികയാണ് അന്വേഷണസംഘം.

അതേസമയം, ശബരിമലയിലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ വിഷയത്തില്‍ കോടതി തീരുമാനത്തിനായി എസ്.ഐ.ടി കാത്തിരിക്കുകയാണ്. കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും. കോടതി അനുമതി നല്‍കിയാല്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.

ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) നടപടികള്‍ കടുപ്പിച്ചിട്ടുണ്ട്. ആടിയ ശിഷ്ടം നെയ് വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേട് വിവരങ്ങള്‍ ഇഡി ശേഖരിച്ചു. മുന്‍ കീഴ്ശാന്തി സുനില്‍കുമാര്‍ പോറ്റിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ ഇടപെടല്‍ ശക്തമായത്.

സ്വര്‍ണ്ണകൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അടുത്ത ആഴ്ച ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതായാണ് സൂചന.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

റീല്‍ ചിത്രീകരണത്തിനിടെ ദാരുണാന്ത്യം; യുവതി അബദ്ധത്തില്‍ തൂങ്ങിമരിച്ചു

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Published

on

By

ലക്‌നോ: സോഷ്യല്‍ മീഡിയ റീല്‍ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശിലെ ജില്ലയില്‍ 27 വയസുള്ള യുവതിയ്ക്ക് ദാരുണാന്ത്യം. വീടിനുള്ളില്‍ റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി അബദ്ധത്തില്‍ തൂങ്ങി മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

മോഹിനി എന്ന യുവതി തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ റീലിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ സമതുലിതാവസ്ഥ തെറ്റുകയും കുരുക്ക് മുറുകുകയും ചെയ്തതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മോഹിനിയുടെ നാലു വയസ്സുള്ള മകള്‍ മുറിയിലേക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അമ്മയെ തൂങ്ങിയ നിലയില്‍ കണ്ട കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തി. വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ഇത് വീഡിയോ ചിത്രീകരണത്തിനിടെ സംഭവിച്ച ദുരന്തകരമായ അപകടമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും പൊലീസ് അറിയിച്ചു.

Continue Reading

News

ബാലരാമപുരത്ത് ദുരൂഹ മരണം; സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മൃത​ദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Published

on

By

തിരുവനന്തപുരം: ബാലരാമപുരത്ത് 62 വയസുള്ള സ്ത്രീയുടെ മൃതദേഹം വീടിന് പിന്നിലെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ സ്വദേശി ശോഭനയുടെ മൃതദേഹമാണ് അയല്‍വാസികള്‍ ഇന്ന് രാവിലെ 11 മണിയോടെ കണ്ടെത്തിയത്.

ശോഭനയുടെ ഭര്‍ത്താവ് സുധാകരന്‍ കൂലിപ്പണിക്കാരനാണ്. ഇവര്‍ക്കു രണ്ട് മക്കളുണ്ട്. വീട്ടില്‍ മറ്റ് ആരുമില്ലാത്ത സമയത്താണ് ശോഭനയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ എന്താണ് കൃത്യമായി നടന്നതെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പ്രാഥമികമായി ഇത് ആത്മഹത്യയായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, ജീവനൊടുക്കാന്‍ തക്കവിധത്തിലുള്ള പ്രശ്‌നങ്ങളോ മറ്റ് കാരണങ്ങളോ ശോഭനയ്ക്കുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികളില്‍ നിന്നുള്ള പ്രാഥമിക വിവരം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Continue Reading

News

ഓര്‍മയുണ്ടായിരുന്നത് പേരും താമസ സ്ഥലവും മാത്രം; തമിഴ്‌നാട്ടില്‍ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി

മൂന്ന് മാസം മുൻപ് തമിഴ്നാട് നാഗർകോവിലിൽ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ കണ്ടെത്തി. ഓർമ്മ നഷ്ടപ്പെട്ട നിലയിൽ വൈറ്റിലയിൽ കണ്ടെത്തിയ ഡോക്ടറെ, പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മാതാപിതാക്കളെ കണ്ടെത്തി നാട്ടിലേക്ക് തിരികെ അയച്ചു.

Published

on

By

കൊച്ചി: മൂന്ന് മാസം മുമ്പ് തമിഴ്‌നാട് നാഗര്‍കോവിലില്‍ നിന്ന് കാണാതായ 39 വയസ്സുള്ള വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി. ഫെബ്രുവരി ഒന്നിന് രാത്രി 10 മണിയോടെ വൈറ്റില ഹബ്ബില്‍ ഇരുന്ന് കരയുന്ന യുവതിയെ കണ്ട നാട്ടുകാരാണ് പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. യുവതിക്ക് സ്വന്തം പേരും മുമ്പ് താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമാണ് ഓര്‍മയുണ്ടായിരുന്നത്. പിന്നീട് കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തില്‍ ഇവരെ പാര്‍പ്പിച്ചു.

വനിതാ സ്റ്റേഷന്‍ എസ്.ഐ. സിബി കെ. ദാസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ശര്‍മിളയും സി.പി.ഒമാരായ അമൃത, വീണ എന്നിവരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, യുവതി താമസിച്ചിരുന്ന സൗത്ത് ജനതാ റോഡിലെ പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗ്, മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയവ കണ്ടെത്തി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണില്‍ നിന്ന് ലഭിച്ച മറ്റൊരു നമ്പറിലൂടെ ബന്ധപ്പെടുകയായിരുന്നു. അത് യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ നമ്പറാണെന്ന് കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പിരിഞ്ഞതാണെന്ന് അദ്ദേഹം അറിയിക്കുകയും, യുവതിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ പൊലീസിന് കൈമാറുകയും ചെയ്തു.

മാതാപിതാക്കളുമായി ബന്ധപ്പെടുമ്പോഴാണ്, മൂന്ന് മാസം മുന്‍പ് ഡോക്ടറെ കാണാതായതായി നാഗര്‍കോവില്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് വ്യക്തമായത്. നാലു ദിവസം മുന്‍പ് തമിഴ്‌നാട് പൊലീസ് കൊച്ചിയില്‍ എത്തിയെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിയാതെ മടങ്ങിയിരുന്നു.
സിറ്റി പൊലീസിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസും മാതാപിതാക്കളും കൊച്ചിയിലെത്തി യുവതിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

 

 

 

Continue Reading

Trending