main stories

വരട്ടെ, പുത്തന്‍ ക്യാപ്‌സള്‍

By webdesk18

November 21, 2025

ശബരിമലയിലെ ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തതോടെ, സംസ്ഥാന രാഷ്ട്രീയത്തില്‍ സി.പി.എം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ഈ കേസില്‍ എന്‍. വാസുവിന് പിന്നാലെയാണ് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുന്‍ നിയമ സഭാംഗവുമായ പത്മകുമാറിന്റെ അറസ്റ്റ്. കേസിന്റെ കണ്ണികള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് ബോര്‍ഡിന്റെ തലപ്പത്തേക്കും അവിടെ നിന്ന് ഭരണകക്ഷിയിലെ പ്രമുഖരിലേക്കും എത്തുന്നു എന്ന സൂചനയാണ് നിലവിലെ സംഭവവികാസങ്ങള്‍ നല്‍കുന്നത്. പ്രതിപക്ഷം പറഞ്ഞു കൊണ്ടിരിക്കുന്നതും അതുതന്നെയാണ്; സ്വര്‍ണക്കൊള്ളയില്‍നിന്ന് സര്‍ക്കാറിനും സി.പി.എമ്മിനും ഒഴിഞ്ഞുമാറാനാവില്ലെന്ന്. പത്മകുമാര്‍ പിടിക്കപ്പെട്ടപ്പോഴും പാര്‍ട്ടി സെക്രട്ടറി പതിവ് പോലെ പുത്തന്‍ ന്യായീകരണമിറക്കിയിട്ടുണ്ട് പാര്‍ട്ടി അറിയില്ലെന്ന്. പുത്തന്‍ ക്യാപ്‌സൂളും ഉടനുണ്ടാവും. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന 2019 കാലയളവില്‍ നടന്ന കട്ടിള പാളി നീക്കം ചെയ്ത് സംഭവമാണ് കേസിലേക്ക് വഴി തുറന്നത്. ബോര്‍ഡിന്റെ അറിവോടെയാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് എസ്.ഐ.ടിയുടെ പ്രാഥമിക കണ്ടെത്തല്‍. എട്ടാം പ്രതിയായി അന്നത്തെ ബോര്‍ ഡിനെത്തന്നെ പ്രതി ചേര്‍ത്തതില്‍നിന്ന്, നടപടി ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയായി മാത്രം ഒതുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാകുന്നു. പാളികള്‍ ഇളക്കിയെടുത്ത് പോറ്റിക്ക് നല്‍കിയത് ബോര്‍ഡ് തീരുമാനപ്രകാരമാണെന്ന് അറസ്റ്റിലായ മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴികള്‍ പത്മകുമാറിന്റെ അറസ്റ്റിന് നിര്‍ണായകമായെന്നുവേണം കരുതാന്‍.

കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ് ബൈജു, മുന്‍ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയ ഉന്നതര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ഇവരെല്ലാം ദേവസ്വം ബോര്‍ഡിലെ പ്രധാനികളോ ഭരണപക്ഷവുമായി അടുപ്പമുള്ളവരോ ആണ്. ഈ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന അറസ്റ്റാണ് സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ എ. പത്മകുമാറിന്റേത്. ഇത് കേവലം ദേവസ്വം ബോര്‍ഡ് അഴിമതി എന്നതിലുപരി, ഭരണതലത്തിലുള്ള ഒരുകൂട്ടം വ്യക്തികള്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് അല്ലെങ്കില്‍ കവര്‍ച്ചാ കേസായി മാറുകയാണ്.

കേസിന്റെ ഗതി സി.പി.എമ്മിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാവ് ഇത്രയും ഗൗരവകരമായ ഒരു കേസില്‍ അറസ്റ്റിലാകുന്നത് പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും. അതും തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍. മുന്‍പ് എന്‍. വാസുവിന്റെ അറസ്റ്റും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യക്തമായ നിലപാടെടുക്കേണ്ട അവ സ്ഥയാണ്. ഒരുവശത്ത്, അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുമെന്ന് വരുത്തിത്തീര്‍ക്കേണ്ടതുണ്ട്. മറുവശത്ത്, തങ്ങളുടെ നേതാക്കള്‍ക്കെതിരെ വരുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുകയും വേണം.

ശബരിമല പോലുള്ള പുണ്യസ്ഥലവുമായി ബന്ധപ്പെട്ടുള്ള സ്വര്‍ണക്കൊള്ള കേസില്‍ ഭരണകക്ഷിയിലെ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം, പ്രതിപക്ഷം ശക്തമായ രാഷ്ട്രീയ ആയുധമാക്കുമെന്നതില്‍ സംശയമില്ല. കേസിന്റെ ഓരോ വഴിത്തിരിവുകളും സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, എസ്.ഐ.ടിയുടെ അന്വേഷണം കൂടുതല്‍ ശക്തമായി മുന്നോട്ട്‌പോവുകയും യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകള്‍ക്കും വഴിപ്പെടാതെ, സത്യം പുറത്തുവരികയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ സി.പി.എം ഈ സംഭവവികാസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നിര്‍ണായകമാണ്. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. പത്മകുമാറിന്റെ അറസ്റ്റ്, ഈ കേസിലെ അവസാനത്തെ കണ്ണിയല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവരുമോ എന്നും, ഈ കേസ് സി.പി.എമ്മിലേക്കും സര്‍ക്കാരിലേക്കും എത്രത്തോളം ആഴത്തില്‍ എത്തുമെന്നും കാത്തിരുന്ന് കാ ണേണ്ടിയിരിക്കുന്നു. ആചാരലംഘന വിവാദത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിന് മുന്‍പാണ് സ്വര്‍ണക്കൊള്ള കേസ് ഉയര്‍ന്നുവന്നിരിക്കുന്നത്. മുന്‍ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ അറസ്റ്റിലായതോടെ, ഭക്തജനങ്ങളുടെ കണ്ണില്‍ പാവനമായ ശബരിമലയുടെ പവിത്രതയും ഭരണത്തിന്റെ സുതാര്യതയും ഒരുപോലെ ചോദ്യം ചെയ്യപ്പെടുകയാണ്. സി.പി.എമ്മിനെയും സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം ശബരിമല വിഷയത്തിലെ ഏറ്റവും വലിയ വെല്ലുവിളി, 2018ലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ആചാരലംഘന വിവാദങ്ങളാണ്. അന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ഹൈന്ദവ വിശ്വാസികളിലും ഭക്തജനങ്ങളിലും വലിയ പ്രതിഷേധത്തിനും എതിര്‍പ്പിനും കാരണമായി. ഭക്തര്‍ക്കിടയില്‍ നിന്നും സമൂഹത്തിലെ വലിയ വിഭാഗത്തില്‍നിന്നും സര്‍ക്കാരിന് നേരിടേണ്ടി വന്ന കടുത്ത വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍, സി.പി.എം പിന്നീട് നിലപാടുകളില്‍ അയവ് വരുത്തിയിരുന്നു. അതുകൊണ്ട്തന്നെ ഈ വിഷയത്തില്‍ സി.പി.എം എടുക്കുന്ന നിലപാട് അതീവ നിര്‍ണായകമാണ്. കുറ്റവാളികളെ സംരക്ഷിക്കാനോ കേസന്വേഷണത്തില്‍ ഇടപെടാനോ ശ്രമിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. ശബരിമലയുടെ പവിത്രത നിലനിര്‍ത്താനും വിശ്വാസ്യത വീണ്ടെടുക്കാനും കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധ മായിരിക്കണം. ഈ കേസിലെ കണ്ണികള്‍ ഭരണകേന്ദ്രത്തിലേക്ക് എത്തുന്നു എന്ന ആരോപണം ശക്തമായി നില്‍ക്കെ, സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ അടിയന്തര ധാര്‍മ്മിക ബാധ്യതയാണ്.