kerala

വെളുക്കാന്‍ തേച്ചത്പാണ്ടായി: ഉപകരാറിനെക്കുറിച്ച് അറിയില്ലെന്ന സി.പി.എം വിശദീകരണം അഴിമതിക്ക് തെളിവ്

By Chandrika Web

May 07, 2023

റോഡ് ക്യാമറയില്‍ അഴിമതി നടന്നതിന് തെളിവായി ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനം. ഇതുവരെയും മൗനം പാലിച്ച പാര്‍ട്ടിയും മുഖ്യമന്ത്രിയും നില്‍ക്കക്കള്ളിയില്ലാതെ രംഗത്തുവന്നെങ്കിലും സര്‍ക്കാരിന് നയാപൈസ നഷ്ടപ്പെട്ടിട്ടില്ലെന്ന ദുര്‍ബലമായ വാദം ഉയര്‍ത്തിയതോടെ പ്രതിരോധം പാളി. സര്‍ക്കാരിന് പണം നഷ്ടമായെന്ന് ഇതുവരെയും ആരോപണം ഉയര്‍ന്നിട്ടില്ല. ഉണ്ടാകുമെന്നാണ് പ്രതിപക്ഷം പറയുന്നത്. കെല്‍ട്രോണിനാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയതെന്ന ്പറയുന്ന എം.വി ഗോവിന്ദന്‍ പറയാന്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ കൈകഴുകുന്നുവെന്നാണ്. ഉപകരാറുകള്‍ കൊടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ സര്‍ക്കാരിനറിയില്ലെന്ന് പറയുന്ന സി.പി.എം സെക്രട്ടറി അക്കാര്യത്തില്‍ സര്‍ക്കാരിനുത്തരവാദിത്തമില്ലെന്ന് പറയുന്നത് ഒഴിഞ്ഞുമാറലും അഴിമതി മറച്ചുവെക്കലുമാണ്. ഉപകരാര്‍ നല്‍കിയെങ്കില്‍ അത് റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.

സര്‍ക്കാരിന് പണം നഷ്ടമായിട്ടില്ലെന്ന് പറയുന്ന സി.പി.എം തന്നെയാണ ്‌വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന് പറയുന്നത്. മുഖ്യമന്ത്രിയുടെ മൗനം എന്തിനെന്ന ചോദ്യത്തിന് മറുപടി പറയാനാകാതെ കുഴഞ്ഞ ഗോവിന്ദന്‍ രോഷം പ്രകടിപ്പിച്ചാണ് അതിനെ പ്രതിരോധിച്ചത്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ സുഹൃത്താണ് പ്രസാഡിയോ കമ്പനിയുടെ ഉടമയെന്നിരിക്കെ അതേക്കുറിച്ചുള്ള ചോദ്യത്തെ ഒഴിവാക്കാനാണ് ശ്രമം. ഇതും സര്‍ക്കാരും സി.പി.എമ്മും പ്രതിരോധത്തിലാണെന്നതിന്റെ സൂചനയാണ്.

പ്രതിപക്ഷം അഴിമതിത്തുകയില്‍ യോജിപ്പിലെത്തട്ടെ എന്നതും ദുര്‍ബലമായ വാദമായി. ഇന്നുതന്നെ ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബദ്ധത്തിലാണെങ്കിലും അഴിമതി പറയുന്നത്രയില്ലെന്ന് പറയാനിടയായത് അഴിമതിയുണ്ടെന്നതിന് തെളിവാണ്.