kerala

സമസ്ത ട്രഷറര്‍ ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ ഓര്‍മയായി

By Test User

August 28, 2022

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ (91) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. മയ്യത്ത് നിസ്‌കാരം വൈകുന്നേരം 4 മണിക്ക് ചേലക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും.

ചേലക്കാട്ബമുഹമ്മദ് മുസ്ലിയാര്‍;പഴമയും പുതുമയും കണ്ടറിഞ്ഞ ജ്ഞാനപ്രഭ

ഒ.എം സയ്യിദ് ആദില്‍ ഹസന്‍ വാഫി

നിലവില്‍ സമസ്ത കേന്ദ്ര മുശാവറയിലെ ഏറ്റവും പ്രായം കൂടിയ പണ്ഡിത സാന്നിധ്യമാണ് സമസ്ത ട്രഷററും കേരളത്തിലിന്ന് ജീവിച്ചിരിക്കുന്ന പ്രമുഖ കര്‍മ്മ ശാസ്ത്ര വിശാരദനുമായ ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍. സമസ്തയുടെ പഴയ തലമുറയിലെ ജ്ഞാന പടുക്കളായ പണ്ഡിത നിരയില്‍ അവശേഷിക്കുന്ന അപൂര്‍വ്വം പേരിലൊരാളായ അദ്ദേഹം കര്‍മ്മശാസ്ത്രം, വ്യാകരണം,തര്‍ക്കശാസ്ത്രം എന്നീ മേഖലകളിലെല്ലാം അഗാധമായ അറിവും അനല്‍പമായ അവഗാഹവും തെളിയിച്ച പണ്ഡിത കേസരിയാണ്. ചേലക്കാട് വസതിയിലെന്നും മതപരമായ വിഷയങ്ങളില്‍ തീര്‍പ് തേടി വരുന്നവരുടെ സാന്നിധ്യം എപ്പോഴും കാണാമെന്നത് ആ പാണ്ഡിത്യ മഹിമയെ സാക്ഷ്യപ്പെടുത്തുന്നു. ‘രണ്ടാം പൊന്നാനി’ എന്ന ഖ്യാതി നേടിയ നാദാപുരം കീഴന ഉസ്താദിന് ശേഷം മുസ്ലിം കൈരളിക്കു ലഭിച്ച അതുല്യ പണ്ഡിത പ്രതിഭയായ മഹാനവര്‍കള്‍ വടകര,നാദാപുരം ദേശക്കാര്‍ക്ക് ദീനീ കാര്യങ്ങളില്‍ അഭയവും ആശ്രയവുമായി നിലകൊള്ളുന്നു.അപാരമായ ഓര്‍മശക്തിയും അതീവ ബുദ്ധികൂര്‍മ്മതയും മനസ്സിനെ ആകര്‍ഷിക്കുന്ന വിനിയ ഭാവമുള്ള സമീപനവും ആ മഹനീയ പാണ്ഡിത്യത്തിന് കൂടുതല്‍ പകിട്ടേകുന്ന ഘടകങ്ങളാണ്.

വയനാട് ജില്ലയിലെ വാളാട് മഹല്ലില്‍ 45 വര്‍ഷത്തോളം ഖാസിയായി സേവനം ചെയ്തിരുന്ന ‘മൊയ്‌ല്യാര്‍’ എന്ന പേരില്‍ പ്രസിദ്ധനായ പണ്ഡിത കാര്‍ണവര്‍ മര്‍ഹൂം: കുളമുള്ളതില്‍ അബ്ദുല്ല മുസ്ലിയാരാണ് പിതാവ്. മാതാവ് കുളമുള്ളതില്‍ കുഞ്ഞാമി എന്നവരുമാണ്. നൂറ്റാണ്ടുകളുടെ പണ്ഡിത പാരമ്പര്യത്തില്‍ രൂപപ്പെട്ട ഇരു കുടുംബങ്ങളുടെയും ഗരിമക്ക് ഇണങ്ങിയ വരദാനമായി ആ ദാമ്പത്യ വല്ലരിയില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത ചേലക്കാട് ദേശത്ത് 1932-നാണ് അദ്ദേഹം ജനിച്ചത് (നിലവില്‍ 90 വയസ്സ്).

പ്രാഥമിക മത പഠനം പിതാവില്‍ നിന്ന് തന്നെയായിരുന്നു. അഞ്ചാം ക്ലാസ് വരെ സ്‌കൂള്‍ വിദ്യാഭ്യാസം നേടുകയും ശേഷം സുദീര്‍ഘമായ 17 വര്‍ഷത്തോളം വിവിധ ഫന്നുകളിലായി കേരളത്തിലെ തലയെടുപ്പുള്ള നിരവധി പണ്ഡിതരുടെ അടുക്കല്‍ നിന്നും ദീനീ വിദ്യാഭ്യാസം നേടി. നാദാപുരം, ചെമ്മങ്കടവ്, പൂകോത്ത്, വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജ്, ആലത്തൂര്‍പ്പടി ദര്‍സ് (പൊടിയാട്) തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പഠനം. ശേഷം, ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാതില്‍ എത്തുകയും രണ്ട് വര്‍ഷത്തിന് ശേഷം 1962 ല്‍ അവിടെ നിന്നും ബാഖവി ബിരുദം നേടി.

നാദാപുരം അഹ്മദ് ശീറാസിയുടെ പുത്രന്‍ മുഹമ്മദ് ശീറാസി മുസ്ലിയാര്‍,മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്ലിയാര്‍,പടിഞ്ഞാറയില്‍ മുഹമ്മദ് മുസ്ലിയാര്‍, റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍,ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ ഫള്ഫരി (കുട്ടി മുസ്ലിയാര്‍), കൂട്ട്യാലി മുസ്ലിയര്‍, കീഴന ഓര്‍, കാങ്ങാട്ട് അബ്ദുള്ള മുസ്ലിയാര്‍, ശൈഖ് ഹസന്‍ ഹസ്‌റത് ,ശൈഖ് കെ.കെ അബൂബക്കര്‍ ഹസ്‌റത്(മുന്‍ സമസ്ത പ്രസിഡന്റ്) തുടങ്ങി പണ്ഡിത ശ്രേഷ്ഠരാണ് പ്രധാന ഗുരുവര്യര്‍.

വാഴക്കാടും ചെമ്മങ്കടവും നടന്നു പോയി വര്‍ഷത്തിലൊരിക്കല്‍ മാത്രം വീട്ടിലേക്ക് മടങ്ങി പഠനം നിര്‍വഹിച്ച കാലം ഉസ്താദ് വളരെ സന്തോഷത്തോടെയാണ് ഓര്‍ക്കാറുള്ളത്. ഇങ്ങനെ ഗൗരവമുള്‍ക്കൊണ്ട് പഠന സപര്യ തുടര്‍ന്നത് കാരണമായി ആ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായിരുന്ന മര്‍ഹൂം പി.കെ.പി ഉസ്താദ്, ചെമ്പരിക്ക സി.എം അബ്ദുല്ല മുസ്ലിയാര്‍, പാനൂര്‍ തങ്ങള്‍ ,അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ,അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, കാടേരി ഹസന്‍ മുസ്ലിയാര്‍ (ളിയാഉദ്ദീന്‍ ഫൈസിയുടെ പിതാവ്) എന്നിവര്‍ ഉസ്താദിന്റെ പഠന കാലത്തെ സതീര്‍ഥ്യരില്‍ പ്രമുഖരാണ്.

വര്‍ഷങ്ങളോളം നീണ്ട പഠന സപര്യക്ക് ശേഷം സ്വദേശമായ ചേലക്കാട് ജുമാമസ്ജിദില്‍ മുദരിസായി അധ്യാപനത്തിന് പ്രാരംഭം കുറിച്ചു. പിന്നീട് കണ്ണൂര്‍ തായിനേരി,പയ്യന്നൂര്‍, കൊളവല്ലൂര്‍,കമ്പില്‍,മാടായി ,ഇരിക്കൂര്‍, കണ്ണാടിപ്പറമ്പ്(പുല്ലൂപ്പി), അണ്ടോണ, ചിയ്യൂര്‍, വയനാട് വാരാമ്പറ്റ, പട്ടിക്കാട് ജാമിഅ നൂരിയ്യ (11 വര്‍ഷം -1988-1999), നന്തി ദാറുസ്സലാം(7 വര്‍ഷം), മടവൂര്‍ അശ്അരിയ്യ(6 വര്‍ഷം), ചൊക്ലി വാഫി കോളേജ് (2 വര്‍ഷം), തുവ്വക്കുന്ന് യാമാനിയ്യ, തളിപ്പറമ്പ് അസ്ഹരിയ്യ, വടകര ജുമാമസ്ജിദ്, നാദാപുരം വാഫി കോളേജ് എന്നിവിടങ്ങളിലായി നീണ്ട ആറു പതിറ്റാണ്ടിലധികം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കി. ദീനി വൈജ്ഞാനിക പ്രസരണ രംഗത്ത് സജീവമായ ആറ് പതിറ്റാണ്ട് പിന്നിട്ട ഈ പണ്ഡിത കുലപതിക്ക് ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്.

കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി( ഝൗമ്വശരമഹശരൗ േഖമാമഹൗഹഹമശഹ്യ), സമസ്ത മുശാവറ മെമ്പര്‍ ശൈഖുന ഹസന്‍ ഫൈസി എറണാകുളം, അരിപ്ര സി.കെ അബ്ദുറഹിമാന്‍ ഫൈസി (ആലത്തൂര്‍പ്പടി മുദരിസ്), പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ മുദരിസുമാരായ കെ.എം ളിയാളുദ്ധീന്‍ ഫൈസി മേല്‍മുറി(ദശ്യമൗറവലലി എമശ്വ്യ), ഒ.ടി. മുസ്തഫ ഫൈസി, ശിഹാബ് ഫൈസി കൂമണ്ണ, ഹംസ ഫൈസി ഹൈതമി, ഉമര്‍ ഫൈസി മുടിക്കോട്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഓണംപള്ളി മുഹമ്മദ് ഫൈസി(ങൗവമാാമറ എമശ്വ്യ ഛിമാുശഹഹ്യ), നാസര്‍ ഫൈസി കൂടത്തായ്, സലാം ഫൈസി മുക്കം, ഇബ്‌റാഹീം ബാഖവി ഹൈതമി എടപ്പാള്‍, റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, മലയമ്മ അബൂബക്കര്‍ഫൈസി, അബ്ദുല്‍ ഹഖ് ഹൈതമി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ തുടങ്ങിയവരുള്‍പ്പെടെ ധാരാളം പ്രമുഖര്‍ ഉസ്താദിന്റെ ശിഷ്യഗണങ്ങളാണ്.

ആയിരക്കണക്കിന് വിശ്വാസി മാനസങ്ങള്‍ക്ക് ഈമാനിന്റെ വെളിച്ചം പകര്‍ന്ന ആത്മീയ രംഗത്തെ സൂര്യതേജസ്സുകളായ വലിയുല്ലാഹി കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, മടവൂര്‍ സി.എം വലിയുല്ലാഹി, കീഴന ഓര്‍, പട്ടിക്കാട് കണ്യാല മൗല… തുടങ്ങിയ നിരവധി ആത്മീയ നായകരുമായി സുദൃഢമായ ആത്മബന്ധമുള്ള മഹാനവര്‍കള്‍ മലബാറിലെയും വടക്കന്‍ കേരളത്തിലെയും ആത്മീയ മജ്‌ലിസുകളിലെ സ്ഥിരം സാനിദ്ധ്യമാണ്. അസ്മാഉല്‍ ഹുസ്‌ന, ബദ്രീങ്ങളുടെ മുഴുവന്‍ പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള ഉസ്താദിന്റെ പ്രാര്‍ത്ഥന സദസ്സുകള്‍ക്ക് ഏറെ മനഃശാന്തിയും സമാധാനവും നല്‍കിയിരുന്നു. കാലങ്ങളായി ഹൃദയരോഗിയായ ഉസ്താദിനോട് ഡോക്ടര്‍മാര്‍ വലിയ ശബ്ദം എടുക്കരുതെന്ന് പറഞ്ഞെങ്കിലും ദുആ സദസ്സില്‍ ഉസ്താദിന്റെ ശബ്ദം കൂടുകയും അത് കാരണം ഉസ്താദിന് ആശ്വാസം ലഭിക്കുകയും ചെയ്യാറുണ്ട് എന്ന് പലരും പറയാറുണ്ടായിരുന്നു.

വിദ്യാര്‍ത്ഥി കാലത്ത് തന്നെ ഏറെ താല്‍പര്യമുള്ള മേഖലയായാരുന്നു പ്രഭാഷണം. അഹ്ലുഃസ്സുന്നയുടെ ആശയാദര്‍ശങ്ങള്‍ മുറുകെ പിടിച്ച ചേലക്കാട് ഉസ്താദിന്റെ വിമര്‍ശനങ്ങള്‍ എന്നും പുത്തന്‍ പ്രസ്ഥാനക്കാര്‍ക്ക് പേടി സ്വപ്നമായിരുന്നു. പഴയ കാലത്ത് വടകര നാദാപുരം ഭാഗങ്ങളില്‍ പുത്തന്‍ വാദികളുടെ കടന്നുകയറ്റം അധികമായപ്പോള്‍ അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ സംരക്ഷണത്തിന് വേണ്ടി ആദര്‍ശ സംവാദം നടത്തി നാല്‍പത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന മതപ്രഭാഷണ പരമ്പര നടത്തിയിരുന്നു. പ്രമാദമായ ഒട്ടേറെ പൗരാണിക കിതാബിലെയും ഇബാറത്തുകള്‍ ഹൃദിസ്ഥമുള്ളതിനാല്‍ തന്നെ ബിദഈ പ്രസ്ഥാനക്കാര്‍ പരാജയം തന്നെയായിരുന്നു നേരിടേണ്ടി വന്നത്. കിതാബുകളധികവും ഉസ്താദിന് മന:പാഠമാണ്. ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ‘തുഹ്ഫ’യുടെ പല ഭാഗങ്ങളും പേജുകളോളം മന:പ്പാഠമുള്ള പണ്ഡിതനാണ് ചേലക്കാട് ഉസ്താദ്. സ്വതസിദ്ധമായ കടത്തനാടിന്റെ വടക്കന്‍ ശൈലിയിലുള്ള ഭാഷാ പ്രയോഗങ്ങള്‍ ആവേശത്തോടെയും ആത്മ സംതൃപ്തിയോടെയുമാണ് വരവേര്‍ക്കാറുള്ളതെന്ന് ശിഷ്യര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ക്ലാസില്‍ ഓരോ വിഷയങ്ങളിലും വിശകലനം ചെയ്യുമ്പോള്‍ റഫറന്‍സുകളായി മറ്റു കിതാബുകളിലെ ഇബാറത്തുകള്‍ ഒരോന്നായി കാണാതെ വിവരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന അനുഭവമായി ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നു.

വിശുദ്ധ റമളാനിലെ ഒഴിവു കാലത്ത് മത പ്രബോധനത്തിന് വേണ്ടി ഒരു മുതഅല്ലിമിന്റെ പ്രസരിപ്പോടെ ഒരു ബാഗും കയ്യിലൊതുക്കി ചെറുപ്പ വലിപ്പം നോക്കാതെ തന്റെ ശിഷ്യരുടെ പള്ളികളില്‍ പോലും നേരത്തെ അവസരം ഒപ്പിച്ച് മണിക്കൂറുകളോളം കടത്തനാടിന്റെ ഭാഷാശൈലിയില്‍ വയള് പറയുന്ന അദ്ദേഹത്തിന്റെ വിനയവും ,അവിടത്തെ സേവനവും ജ്ഞാനപ്രഭയും വിലമതിക്കാനാവാത്തതാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ചെറുപ്പം മുതലേ കണ്ണിയത്തുസ്താദിനെ പോലുള്ളവരോടൊപ്പം തര്‍ക്ക തര്‍ക്കേതര വേദികളില്‍ പങ്കെടുത്തു സംസാരിച്ചു ശീലമുള്ള ഒരാളെന്നറിയുമ്പോഴാണ് ആ മഹാത്മാവിന്റെ പാണ്ഡിത്യ ഗരിമ ബോധ്യപ്പെടുക.

മതപരമായിഏതെങ്കിലും വിഷയത്തില്‍ സംശയങ്ങള്‍ ദൂരികരിക്കാന്‍ ഉസ്താദിനെ സമീപിച്ചാല്‍ കൃത്യമായി കാര്യങ്ങള്‍ ഗ്രഹിച്ച മറുപടികളായിരിക്കും ലഭിക്കുക. വിജ്ഞാനത്തിന്റെ തെളിച്ചം ആ മുഖത്ത് ജ്വലിച്ചു നില്‍ക്കുമ്പോഴും അഹങ്കാരത്തിന്റെ ചെറിയ കണിക പോലും അവിടെ കാണാന്‍ കഴിയില്ല. ഉസ്താദിന് പഠനകാലത്തു തന്നെ സംഘടനാ പ്രവര്‍ത്തനത്തിലും ശ്രദ്ധയുണ്ടായിരുന്നു. ചെറുപ്പം മുതലേ സമസ്തയ്‌ക്കൊപ്പം സേവന നിരതമായി പ്രവര്‍ത്തിച്ചു പോന്നു.സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമായ 1951-ന് വടകരയില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ഉസ്താദും പങ്കെടുത്തിരുന്നു. വടകര താലൂക്കിലെ നിഖില മേഖലകളിലും നാട്ടുകാരണവന്മാരോടൊപ്പം സമസ്തയുടെ ആദര്‍ശ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉസ്താദ് പഴയ കാലത്ത് തന്നെ സജീവമായിരുന്നു.

2004 ലാണ് സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. അതിന് മുമ്പ് സുദീര്‍ഘകാലം സമസ്ത കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.നിലവില്‍ സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററുമാണ്.അതോടൊപ്പം വാഫി വഫിയ്യ കോഴ്‌സുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സി.ഐ.സിയുടെ വൈസ് പ്രസിഡന്റ്, നാദാപുരം വാഫി കോളജ് പ്രിന്‍സിപ്പാള്‍,തിരുവള്ളൂര്‍ മാലിക് ദീനാര്‍ വാഫി ക്യാമ്പസ് ഡീന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചുവരുന്നു. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര നെല്ലാച്ചേരി മഹല്ല് ,തിരുവള്ളൂര്‍ കാഞ്ഞിരാട്ടുത്തറ മഹല്ല് ,മൂരാട് കുന്നത്ത്ക്കര മഹല്ല് എന്നിവിടങ്ങളില്‍ ഖാസി സ്ഥാനവും അലങ്കരിക്കുന്നുണ്ട്. ഒട്ടനവധി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

കാരപ്പറമ്പത്ത് അന്ത്രു മുസ്ലിയാരുടെ മകള്‍ ഫാത്തിമയാണ് ഉസ്താദിന്റെ സഹധര്‍മ്മിണി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ (കടമേരി ഹൈസ്‌കൂള്‍), അഷ്‌റഫ് (ദുബൈ), ഡോ. അബ്ദുല്‍ ജലീല്‍ വാഫി അസ്ഹരി അയറൗഹ ഖമഹലലഹ (ഡീന്‍,കാളികാവ് വാഫി കാമ്പസ്) എന്നീ മൂന്ന് ആണ്‍മക്കളും മര്‍യം (ഹാഷിം തങ്ങള്‍ ചേലക്കാട്),ആസ്യ (അബ്ദുള്ള കുളപ്പറമ്പത് വാണിമേല്‍) എന്നീ രണ്ട് പെണ്‍മക്കളുമടക്കം അഞ്ച് സന്താനങ്ങളുണ്ണത്. പ്രായം തൊണ്ണൂറിലെത്തിയ ഉസ്താദ് ഇപ്പോള്‍ ചേലക്കാട്ടെ സ്വവസതിയില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. എന്നാലും പ്രായത്തെ വെല്ലുന്ന ആവേശവും ഊര്‍ജവും സ്വയം ഉള്‍കൊള്ളുകയും പകര്‍ന്നു നല്‍കുകയും ചെയ്യുന്നതില്‍ ഉസ്താദ് മാതൃകയാണ്.