Views

സമസ്ത ഏകോപന സമിതി യോഗ തീരുമാനം

By chandrika

January 02, 2018

 

മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത് സംബന്ധിച്ച് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുമായി സമസ്ത ഉന്നതാധികാര സമിതിയും കോ-ഓര്‍ഡിനേഷന്‍ ഭാരവാഹികളും ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതി ചര്‍ച്ച ചെയ്തു. പ്രസ്തുത ചര്‍ച്ചയില്‍ അവര്‍ സമസ്തയുടെ ആശയാദര്‍ശങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരും അതിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുമാണെന്നും തങ്ങളുടെ പിതാക്കളും പിതാമഹന്മാരും നടന്നുവന്ന വഴിയില്‍ നിന്ന് ഞങ്ങള്‍ക്ക് യാതൊരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നും വ്യക്തമാക്കി. പാണക്കാട് സയ്യിദ് കുടുംബത്തോട് സമസ്തയും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും കാണിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹാദരവുകള്‍ അവര്‍ ഉള്‍ക്കൊള്ളുന്നവരും അക്കാര്യത്തില്‍ കൃതജ്ഞത ഉള്ളവരുമാണെന്നും അവര്‍ വ്യക്തമാക്കി.എന്നാല്‍ കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ അവരിരുവരും പങ്കെടുത്തത് സമസ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വളരെ വേദന ഉണ്ടാക്കിയത് ഉള്‍ക്കൊള്ളുന്നതായും ഭാവിയില്‍ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ചു മാത്രം ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അവര്‍ അറിയിച്ചു. ഇത് സംബന്ധമായി സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നേതാക്കള്‍ നിര്‍ദേശിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്,പി.എ ജബ്ബാര്‍ഹാജി പങ്കെടുത്തു.