തൃശൂർ: തൃശൂരിലെ പോലീസ് അക്കാദമി ക്യാമ്പസിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. സംഭവം നടന്നത് ദിവസങ്ങൾക്ക് ശേഷമാണ് വിവരം പുറത്തുവന്നത്. 30 വർഷത്തിലധികം പ്രായമുള്ള രണ്ട് ചന്ദനമരങ്ങളുടെ കാതലാണ് മോഷണം പോയതെന്നാണ് ലഭ്യമായ വിവരം.
ഇത് സംബന്ധിച്ച് വിയ്യൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്കാദമി ക്യാമ്പസിലെ കാടിനോട് ചേർന്ന ഭാഗത്താണ് മോഷണം നടന്നത്. രണ്ട് ദിവസം മുൻപാണ് വിയ്യൂർ പോലീസിന് പരാതി ലഭിച്ചത്. അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്.ഒ അറിയിച്ചു.
സി.സി.ടി.വി ക്യാമറ നിരീക്ഷണമില്ലാത്ത ഭാഗത്തുനിന്നാണ് ചന്ദനം മോഷ്ടിച്ചത്. രണ്ട് ആഴ്ച മുൻപാണ് മോഷണം നടന്നതെന്നാണു പ്രാഥമിക നിഗമനം. മരക്കട്ടികളുടെ പഴക്കം കണക്കാക്കിയാണ് ഇത്തരമൊരു വിലയിരുത്തൽ. അക്കാദമി എസ്റ്റേറ്റ് ഓഫീസർ വിയ്യൂർ പോലീസിൽ നൽകിയ പരാതിയിൽ, ഡിസംബർ 27നും ജനുവരി 2നും ഇടയിലാണ് മോഷണം നടന്നതെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം, മോഷണ വിവരം പുറത്തുവന്നതോടെ കർശന ജാഗ്രതാ നിർദേശവുമായി അക്കാദമി ഭരണകൂടം സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.