ടി ട്വന്റിയുടെ രാജാക്കന്‍മാര്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യ, ഇന്ത്യ എന്ന് ക്രിക്കറ്റ് ലോകം ആവര്‍ത്തിച്ചുത്തരം പറയുമ്പോള്‍ രാജ്യം അഭിമാനപുളകിതമാവുകയാണ്. കുട്ടി ക്രിക്കറ്റിന്റെ ലോക കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമ്പോള്‍ ത്രസിപ്പിക്കുന്ന ആ നേട്ടത്തിന് ചുക്കാന്‍ പിടിച്ചത് തങ്ങളുടെ സ്വന്തം സഞ്ജുവാണെന്നത് ഓരോ മലയാളിയെയും ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടിപ്പിക്കുന്നുണ്ട്. ഭാഷ, ദേശ വൈജാത്യങ്ങള്‍ക്കതീതമായി 140 കോടി ഇന്ത്യക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന വികാരങ്ങളില്‍ പ്രഥമസ്ഥാനം വര്‍ത്തമാന ഇന്ത്യയില്‍ ക്രിക്കറ്റിനുണ്ട്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടി ട്വന്റി ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ഇന്ത്യയിറങ്ങുമ്പോള്‍ രാജ്യത്തിന് ഒരേ ലക്ഷ്യവും ഒരേ വികാരവുമായിരുന്നു. ചാമ്പ്യന്‍പട്ടത്തില്‍ കുറഞ്ഞതൊന്നുകൊണ്ടും തൃപ്തരാകാന്‍ തയ്യാറാല്ലാതിരുന്ന ആരാധകരെ ഇതേ അഹമ്മദാബാദില്‍ തന്നെ നടന്ന 2023 ലോകകപ്പിന്റെ ഫൈനല്‍ മത്സരം ദുസ്വപ്‌നംപോലെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അതുവരെയുള്ള മത്സരങ്ങളെല്ലാം ആധികാരികമായി വിജയിച്ച് അതികായന്‍മാരെ പോലെ കലാശക്കൊട്ടിനെത്തിയപ്പോള്‍ തപ്പിയും തടഞ്ഞും ഫൈനലിലെത്തിയ ഓസ്‌ട്രേലിയക്ക് മുന്നില്‍ അടിയറവു പറഞ്ഞത് അവിശ്വസനീയ കാഴ്ച്ചയായിരുന്നു. തുടര്‍ന്നു നടന്ന ടി ട്വന്റിയില്‍ കിരീടം ചൂടി ആ ദുരന്തം മായ്ച്ചുകളയാന്‍ ശ്രമിച്ചെങ്കിലും കാല്‍നൂറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യത്തുവെച്ചുതന്നെ ഒരു ഐ.സി.സി ചാമ്പ്യന്‍ഷിപ്പെന്നത് ടീം ഇന്ത്യയുടെയും കോടാനുകോടി ആരാധകരുടെയും സ്വപ്‌നമായിത്തന്നെ അവശേഷിക്കുകയായിരുന്നു. ആ ആഗ്രഹത്തിന്റെ സാഫല്യത്തിനാണ് ഈ ഞായറാഴ്ച്ചയിലെ മനോഹര സായാഹ്നം സാക്ഷ്യംവഹിച്ചത്. ഇന്ത്യയുടെ മാഞ്ചസ്റ്ററിനെ നീലക്കുപ്പായത്തില്‍ മുക്കിക്കൊണ്ടുള്ള ആരാധകവൃന്ദത്തിന്റെ ആരവങ്ങള്‍ക്ക് കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഒരേ താളമായിരുന്നു. ഒടുവില്‍ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും സാക്ഷാല്‍ക്കരിച്ചുകൊണ്ട് രാജ്യം കനകക്കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.
ടീം ഇന്ത്യയുടെ പ്രതീക്ഷകളൊന്നടങ്കം ഒരു മലയാളിയെ കേന്ദ്രീകരിച്ചായിരുന്നുവെന്നത് ഓരോ മലയാളിയെയും രോമാഞ്ചംകൊള്ളിച്ചു. ഒരുപതിറ്റാണ്ടുകാലമായി ഇന്ത്യന്‍ടീമില്‍ വന്നും പോയും കൊണ്ടിരിക്കുന്ന ആ ചെറുപ്പക്കാരന്‍ അത്രമേല്‍ നമ്മുടെ ഹൃദയത്തില്‍ ഇടംപിടിച്ചിരുന്നു. സഞ്ജു ഒരു താരം എന്നതിലുപരി നമുക്കൊരു പോരാളിയായിത്തീര്‍ന്ന കാലയളവായിരുന്നു ഇക്കഴിഞ്ഞ ഒരു ദശകം. എന്നെങ്കിലുമൊരിക്കല്‍ തന്റെ പോരാട്ടവീര്യംകൊണ്ട് രാജ്യത്തെ ത്രസിപ്പിക്കുമെന്ന് അവനെ അടുത്തറിയാമായിരുന്ന നമ്മള്‍ ഉറച്ചുവിശ്വസിച്ചു. അത് ഇന്ത്യ ആദിത്യമരുളുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ തന്നെയാകേണമേയെന്ന് നമ്മള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ആഗ്രഹംപോലെ, പ്രാര്‍ത്ഥനപോലെ പ്രതീക്ഷയുടെ ഭാരത്താല്‍ തളര്‍ന്നുപോയ ഘട്ടത്തില്‍ നിന്ന് ടീം ഇന്ത്യയെ അവന്‍ ഒറ്റക്കുതന്നെ ചുമലിലേറ്റി.
ചാമ്പ്യന്‍ഷിപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ഇന്ന് ക്രിക്കറ്റ് ലോകത്തിന്റെ സിംഹാസനത്തില്‍ അമര്‍ന്നിരിക്കുന്ന സഞ്ജുവിന് ആ ലക്ഷ്യത്തിലേക്കുള്ള വഴി ഒട്ടുംസുഖമമായിരുന്നില്ല എന്നുമാത്രമല്ല, കല്ലുംമുള്ളും നിറഞ്ഞതായിരുന്നു. ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അതിനു ശേഷം നടന്ന ന്യൂസിലാന്റ് പര്യടനത്തിന് ഏറെ പ്രതീക്ഷയോടെയായിരുന്നു അയാള്‍ പാടണിഞ്ഞത്. പക്ഷേ സഞ്ജുവിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. ആറുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ എല്ലാ മത്സരങ്ങളിലും ബാറ്റേന്തിയിട്ടും ഒന്നില്‍പോലും രണ്ടക്കം കടക്കാനായില്ല.
ഒടുവില്‍ നീണ്ട രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോക ചാമ്പ്യന്‍ഷിപ്പ് വിരുന്നെത്തിയപ്പോള്‍ മുമ്പെത്തെപോലെ തന്നെ ഡഗ്ഔട്ടില്‍തന്നെയായിരുന്നു സഞ്ചുവിന്റെ ഇടം. ഇടവേളകളില്‍ സഹതാരങ്ങള്‍ക്ക് വെള്ളവുമായെത്തുന്ന സഞ്ജുവിനെ നോക്കി മലയാളികള്‍ നെടുവീര്‍പ്പിടുന്നുണ്ടായിരുന്നു. സഞ്ജുവിനെ കളിപ്പിക്കുന്നില്ലേ എന്ന ചോദ്യത്തിന് എവിടെ കളിപ്പിക്കാനെന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍യാദവിന്റെ മറുപടി നമ്മുടെ ഇടനെഞ്ചിലായിരുന്നു തറച്ചുകയറിയത്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി ചരിത്രത്തിലേക്കുള്ള വാതായനമായിരുന്നു തുറന്നത്. നല്ലൊരു തുടക്കത്തിനുവേണ്ടി സഞ്ജുവിനെ പരീക്ഷിക്കാനുള്ള ടീംമാനേജ്‌മെന്റിന്റെ തീരുമാനം ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയായിരുന്നു. സിംബാബ്‌വെക്കെതിരെ ടീം ആഗ്രഹിച്ച തുടക്കം നല്‍കിയ സഞ്ജു വെസ്റ്റീന്റിസിനെതിരെയും സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ടീമിനെ ഒറ്റക്ക് തോളിലേറ്റി. നിര്‍ണായകമായ രണ്ടുമത്സരങ്ങളില്‍ തുടര്‍ച്ചയായി പ്ലയര്‍ഓഫ് ദി ടൂര്‍ണമെന്റ് പട്ടം ചൂടിയതോടെ ഫൈനലില്‍ എല്ലാപ്രതീക്ഷകളും സഞ്ജുവിലായി മാറി.
രാജ്യത്തിന്റെ പ്രതീക്ഷ കാക്കാനും എതിരാളികളുടെ തന്ത്രങ്ങളെ മറികടക്കാനും സഞ്ജുവിന് കഴിയുമോയെന്ന ആശങ്കയുടെ നിമിഷങ്ങളായിരുന്നു ടോസിങ് വരെ. എന്നാല്‍ ഇത് താന്‍ കാത്തിരുന്ന ദിനമാണെന്ന പ്രഖ്യാപനത്തോടെ സഞ്ജു തകര്‍ത്തടിക്കുകയും സഹതാരങ്ങളെല്ലാം അതില്‍ അവേശംകൊണ്ടുള്ള പ്രകടനം പുറത്തെടുക്കുകയും ചെയ്തതോടെ ഇന്ത്യ നിഷ്പ്രയാസം കപ്പുയര്‍ത്തിയിരിക്കുകയാണ്. സഞ്ജുവിനെ സംബന്ധിച്ച് ഇതൊരു തുടക്കമാണ്. ഇനിയുള്ള നാളുകള്‍ തന്റേതാണെന്ന പ്രഖ്യാപനമാണ് ഈ ചാമ്പ്യന്‍ഷിപ്പിലൂടെ അദ്ദേഹം നടത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണും അതുവഴി കേരളവും നിറഞ്ഞുനില്‍ക്കുന്ന ഒരു ദശകത്തിന് തീര്‍ച്ചയായും നമുക്ക് കാതോര്‍ക്കാം.