Connect with us

News

സഞ്ജു പവര്‍

ഭാഷ, ദേശ വൈജാത്യങ്ങള്‍ക്കതീതമായി 140 കോടി ഇന്ത്യക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന വികാരങ്ങളില്‍ പ്രഥമസ്ഥാനം വര്‍ത്തമാന ഇന്ത്യയില്‍ ക്രിക്കറ്റിനുണ്ട്.

Published

on

ടി ട്വന്റിയുടെ രാജാക്കന്‍മാര്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യ, ഇന്ത്യ എന്ന് ക്രിക്കറ്റ് ലോകം ആവര്‍ത്തിച്ചുത്തരം പറയുമ്പോള്‍ രാജ്യം അഭിമാനപുളകിതമാവുകയാണ്. കുട്ടി ക്രിക്കറ്റിന്റെ ലോക കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമ്പോള്‍ ത്രസിപ്പിക്കുന്ന ആ നേട്ടത്തിന് ചുക്കാന്‍ പിടിച്ചത് തങ്ങളുടെ സ്വന്തം സഞ്ജുവാണെന്നത് ഓരോ മലയാളിയെയും ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടിപ്പിക്കുന്നുണ്ട്. ഭാഷ, ദേശ വൈജാത്യങ്ങള്‍ക്കതീതമായി 140 കോടി ഇന്ത്യക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന വികാരങ്ങളില്‍ പ്രഥമസ്ഥാനം വര്‍ത്തമാന ഇന്ത്യയില്‍ ക്രിക്കറ്റിനുണ്ട്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടി ട്വന്റി ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ഇന്ത്യയിറങ്ങുമ്പോള്‍ രാജ്യത്തിന് ഒരേ ലക്ഷ്യവും ഒരേ വികാരവുമായിരുന്നു. ചാമ്പ്യന്‍പട്ടത്തില്‍ കുറഞ്ഞതൊന്നുകൊണ്ടും തൃപ്തരാകാന്‍ തയ്യാറാല്ലാതിരുന്ന ആരാധകരെ ഇതേ അഹമ്മദാബാദില്‍ തന്നെ നടന്ന 2023 ലോകകപ്പിന്റെ ഫൈനല്‍ മത്സരം ദുസ്വപ്‌നംപോലെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

അതുവരെയുള്ള മത്സരങ്ങളെല്ലാം ആധികാരികമായി വിജയിച്ച് അതികായന്‍മാരെ പോലെ കലാശക്കൊട്ടിനെത്തിയപ്പോള്‍ തപ്പിയും തടഞ്ഞും ഫൈനലിലെത്തിയ ഓസ്‌ട്രേലിയക്ക് മുന്നില്‍ അടിയറവു പറഞ്ഞത് അവിശ്വസനീയ കാഴ്ച്ചയായിരുന്നു. തുടര്‍ന്നു നടന്ന ടി ട്വന്റിയില്‍ കിരീടം ചൂടി ആ ദുരന്തം മായ്ച്ചുകളയാന്‍ ശ്രമിച്ചെങ്കിലും കാല്‍നൂറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യത്തുവെച്ചുതന്നെ ഒരു ഐ.സി.സി ചാമ്പ്യന്‍ഷിപ്പെന്നത് ടീം ഇന്ത്യയുടെയും കോടാനുകോടി ആരാധകരുടെയും സ്വപ്‌നമായിത്തന്നെ അവശേഷിക്കുകയായിരുന്നു. ആ ആഗ്രഹത്തിന്റെ സാഫല്യത്തിനാണ് ഈ ഞായറാഴ്ച്ചയിലെ മനോഹര സായാഹ്നം സാക്ഷ്യംവഹിച്ചത്. ഇന്ത്യയുടെ മാഞ്ചസ്റ്ററിനെ നീലക്കുപ്പായത്തില്‍ മുക്കിക്കൊണ്ടുള്ള ആരാധകവൃന്ദത്തിന്റെ ആരവങ്ങള്‍ക്ക് കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഒരേ താളമായിരുന്നു. ഒടുവില്‍ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും സാക്ഷാല്‍ക്കരിച്ചുകൊണ്ട് രാജ്യം കനകക്കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

ടീം ഇന്ത്യയുടെ പ്രതീക്ഷകളൊന്നടങ്കം ഒരു മലയാളിയെ കേന്ദ്രീകരിച്ചായിരുന്നുവെന്നത് ഓരോ മലയാളിയെയും രോമാഞ്ചംകൊള്ളിച്ചു. ഒരുപതിറ്റാണ്ടുകാലമായി ഇന്ത്യന്‍ടീമില്‍ വന്നും പോയും കൊണ്ടിരിക്കുന്ന ആ ചെറുപ്പക്കാരന്‍ അത്രമേല്‍ നമ്മുടെ ഹൃദയത്തില്‍ ഇടംപിടിച്ചിരുന്നു. സഞ്ജു ഒരു താരം എന്നതിലുപരി നമുക്കൊരു പോരാളിയായിത്തീര്‍ന്ന കാലയളവായിരുന്നു ഇക്കഴിഞ്ഞ ഒരു ദശകം. എന്നെങ്കിലുമൊരിക്കല്‍ തന്റെ പോരാട്ടവീര്യംകൊണ്ട് രാജ്യത്തെ ത്രസിപ്പിക്കുമെന്ന് അവനെ അടുത്തറിയാമായിരുന്ന നമ്മള്‍ ഉറച്ചുവിശ്വസിച്ചു. അത് ഇന്ത്യ ആദിത്യമരുളുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ തന്നെയാകേണമേയെന്ന് നമ്മള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ആഗ്രഹംപോലെ, പ്രാര്‍ത്ഥനപോലെ പ്രതീക്ഷയുടെ ഭാരത്താല്‍ തളര്‍ന്നുപോയ ഘട്ടത്തില്‍ നിന്ന് ടീം ഇന്ത്യയെ അവന്‍ ഒറ്റക്കുതന്നെ ചുമലിലേറ്റി.

ചാമ്പ്യന്‍ഷിപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ഇന്ന് ക്രിക്കറ്റ് ലോകത്തിന്റെ സിംഹാസനത്തില്‍ അമര്‍ന്നിരിക്കുന്ന സഞ്ജുവിന് ആ ലക്ഷ്യത്തിലേക്കുള്ള വഴി ഒട്ടുംസുഖമമായിരുന്നില്ല എന്നുമാത്രമല്ല, കല്ലുംമുള്ളും നിറഞ്ഞതായിരുന്നു. ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അതിനു ശേഷം നടന്ന ന്യൂസിലാന്റ് പര്യടനത്തിന് ഏറെ പ്രതീക്ഷയോടെയായിരുന്നു അയാള്‍ പാടണിഞ്ഞത്. പക്ഷേ സഞ്ജുവിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. ആറുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ എല്ലാ മത്സരങ്ങളിലും ബാറ്റേന്തിയിട്ടും ഒന്നില്‍പോലും രണ്ടക്കം കടക്കാനായില്ല.

ഒടുവില്‍ നീണ്ട രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോക ചാമ്പ്യന്‍ഷിപ്പ് വിരുന്നെത്തിയപ്പോള്‍ മുമ്പെത്തെപോലെ തന്നെ ഡഗ്ഔട്ടില്‍തന്നെയായിരുന്നു സഞ്ചുവിന്റെ ഇടം. ഇടവേളകളില്‍ സഹതാരങ്ങള്‍ക്ക് വെള്ളവുമായെത്തുന്ന സഞ്ജുവിനെ നോക്കി മലയാളികള്‍ നെടുവീര്‍പ്പിടുന്നുണ്ടായിരുന്നു. സഞ്ജുവിനെ കളിപ്പിക്കുന്നില്ലേ എന്ന ചോദ്യത്തിന് എവിടെ കളിപ്പിക്കാനെന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍യാദവിന്റെ മറുപടി നമ്മുടെ ഇടനെഞ്ചിലായിരുന്നു തറച്ചുകയറിയത്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി ചരിത്രത്തിലേക്കുള്ള വാതായനമായിരുന്നു തുറന്നത്. നല്ലൊരു തുടക്കത്തിനുവേണ്ടി സഞ്ജുവിനെ പരീക്ഷിക്കാനുള്ള ടീംമാനേജ്‌മെന്റിന്റെ തീരുമാനം ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയായിരുന്നു. സിംബാബ്‌വെക്കെതിരെ ടീം ആഗ്രഹിച്ച തുടക്കം നല്‍കിയ സഞ്ജു വെസ്റ്റീന്റിസിനെതിരെയും സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ടീമിനെ ഒറ്റക്ക് തോളിലേറ്റി. നിര്‍ണായകമായ രണ്ടുമത്സരങ്ങളില്‍ തുടര്‍ച്ചയായി പ്ലയര്‍ഓഫ് ദി ടൂര്‍ണമെന്റ് പട്ടം ചൂടിയതോടെ ഫൈനലില്‍ എല്ലാപ്രതീക്ഷകളും സഞ്ജുവിലായി മാറി.

രാജ്യത്തിന്റെ പ്രതീക്ഷ കാക്കാനും എതിരാളികളുടെ തന്ത്രങ്ങളെ മറികടക്കാനും സഞ്ജുവിന് കഴിയുമോയെന്ന ആശങ്കയുടെ നിമിഷങ്ങളായിരുന്നു ടോസിങ് വരെ. എന്നാല്‍ ഇത് താന്‍ കാത്തിരുന്ന ദിനമാണെന്ന പ്രഖ്യാപനത്തോടെ സഞ്ജു തകര്‍ത്തടിക്കുകയും സഹതാരങ്ങളെല്ലാം അതില്‍ അവേശംകൊണ്ടുള്ള പ്രകടനം പുറത്തെടുക്കുകയും ചെയ്തതോടെ ഇന്ത്യ നിഷ്പ്രയാസം കപ്പുയര്‍ത്തിയിരിക്കുകയാണ്. സഞ്ജുവിനെ സംബന്ധിച്ച് ഇതൊരു തുടക്കമാണ്. ഇനിയുള്ള നാളുകള്‍ തന്റേതാണെന്ന പ്രഖ്യാപനമാണ് ഈ ചാമ്പ്യന്‍ഷിപ്പിലൂടെ അദ്ദേഹം നടത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണും അതുവഴി കേരളവും നിറഞ്ഞുനില്‍ക്കുന്ന ഒരു ദശകത്തിന് തീര്‍ച്ചയായും നമുക്ക് കാതോര്‍ക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ചെമ്മീന്‍ ചുരുട്ട്

ചെമ്മീന്‍ ചുരുട്ട്

Published

on

By

അവശ്യസാധനങ്ങള്‍:
ചെമ്മീന്‍ – 250 g
വെളിച്ചെണ്ണ -250 g
സമൂസ ഷീറ്റ് മുറിച്ചെടുത്തത് – 7
സവാള-1
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -1/2 ടീസ്പൂണ്‍
പച്ചമുളക് -1 എണ്ണം
ഖരംമസാല പൊടി -1/4 ടീസ്പൂണ്‍
ചപ്പ്, കറിവേപ്പില ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്
മുളക് പൊടി – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
മല്ലിപൊടി – 1/4 ടീസ്പൂണ്‍
ബ്രഡ് ക്രംബ്‌സ്, മുട്ട – 1

ഉണ്ടാക്കുന്ന വിധം: ചെമ്മീനിലേക്ക് മല്ലിപൊടി, മുളക്‌പൊടി, മഞ്ഞള്‍ പൊടി, ഖരം മസാല പൊടി ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് കുറച്ച് ഗ്രേവിയോടെ വേവിക്കുക. വെളിച്ചെണ്ണയില്‍ വലിയ ഉള്ളി അരിഞ്ഞതും വെളുത്തുള്ളി ഇഞ്ചി പേസ്റ്റും പച്ചമുളക് കറിവേപ്പില ചപ്പ് എന്നിവയും ചേര്‍ത്ത് നന്നായി വയറ്റി, വേവിച്ച ചെമ്മിന്‍ കൂട്ട് ഇതില്‍ മിക്സ് ചെയ്യുക. സമൂസ ഷീറ്റില്‍ ചെമ്മിന്റെ ഫില്ലിംഗ് വെച്ച് ചുരുട്ടി മൈദമാവ് കൊണ്ട് ഒട്ടിച്ച് എടുക്കുക. രണ്ട് അറ്റവും മുട്ട കലക്കി വെച്ചതിലും ബ്രഡ് ക്രംബ്സിലും മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ച് എടുക്കുക.

Continue Reading

News

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒപി സമയം വർധിപ്പിച്ചു; എതിർപ്പുമായി സംഘടനകൾ

അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഡോക്ടർമാർക്ക് സമയത്തിൽ മാറ്റമില്ല.

Published

on

By

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി സമയം വർധിപ്പിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായാണ് തീരുമാനം.

പുതിയ ഉത്തരവുപ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒപി സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും. ഇതുവരെ ഒപി സമയം ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമായിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഡോക്ടർമാർക്ക് സമയത്തിൽ മാറ്റമില്ല.

സർക്കാർ ആശുപത്രികളിലെ സൂപ്രണ്ട്, ആർഎംഒ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, ചീഫ് കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്, മെഡിക്കൽ ഓഫീസർ, സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫീസർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ജോലിയും ഉത്തരവാദിത്വവും പുനർനിർണയിച്ചുള്ള ഉത്തരവാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്.

കൂടാതെ മെഡിക്കൽ ഓഫീസർമാർ ഡ്യൂട്ടി ദിവസങ്ങളിൽ ആശുപത്രിയിൽ നിന്ന് എട്ട് കിലോമീറ്ററിനുള്ളിൽ താമസിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട യാത്രകൾക്കായി ആശുപത്രി വാഹനം നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

Continue Reading

News

രാജ്യത്ത് എൽപിജി സിലണ്ടർ ക്ഷാമം രൂക്ഷം; ഹോട്ടൽ മേഖല പ്രതിസന്ധിയിൽ

സിലണ്ടറുകൾ ലഭിക്കാൻ അധിക തുക നൽകേണ്ട സാഹചര്യം ഉണ്ടെന്നും ഹോട്ടൽ ഉടമകൾ പരാതിപ്പെടുന്നു.

Published

on

By

ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലണ്ടറുകളുടെ ക്ഷാമം രൂക്ഷമാകുന്നു. മുംബൈ, ബംഗളൂരു അടക്കമുള്ള പ്രധാന നഗരങ്ങളിൽ ഹോട്ടൽ മേഖലയാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. സിലണ്ടർ ലഭ്യതയിൽ തടസ്സം തുടരുകയാണെങ്കിൽ ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഹോട്ടൽ ഉടമകൾ മുന്നറിയിപ്പ് നൽകി.

നിലവിലെ സാഹചര്യത്തിൽ തന്നെ ഏകദേശം 20 ശതമാനം ഹോട്ടലുകളുടെ പ്രവർത്തനം ബാധിച്ചിട്ടുണ്ടെന്ന് ഹോട്ടൽ സംഘടനകൾ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനകം സിലണ്ടർ ലഭ്യതയിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ ഇത് 60 ശതമാനം വരെ ഉയരുമെന്നും അവർ സർക്കാരിനെ അറിയിച്ചു. സിലണ്ടറുകൾ ലഭിക്കാൻ അധിക തുക നൽകേണ്ട സാഹചര്യം ഉണ്ടെന്നും ഹോട്ടൽ ഉടമകൾ പരാതിപ്പെടുന്നു.

പ്രതിസന്ധി ഗുരുതരമായതോടെ എണ്ണ ശുദ്ധീകരണ പ്ലാന്റുകൾക്ക് എൽപിജി ഉത്പാദനം വർധിപ്പിക്കാൻ പെട്രോളിയം മന്ത്രാലയം നിർദേശം നൽകി. ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നിർണായക മേഖലകളിലേക്കുള്ള വിതരണവും ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വ്യവസായിക മേഖലയിലേക്കുള്ള എൽപിജി വിതരണം അവലോകനം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നതിനായാണ് ഈ നടപടികളെന്ന് പെട്രോളിയം–പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ആഗോള ഇന്ധന വിതരണ ശൃംഖലയെ ബാധിച്ചതാണ് രാജ്യത്ത് എൽപിജി ലഭ്യതയിൽ പ്രതിസന്ധി ഉണ്ടാകാൻ പ്രധാന കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

Trending