Sports
സഞ്ജു സാംസണ് ഇന്ന് സ്വന്തം തട്ടകത്തില്‍; ഇന്ത്യ-ന്യൂസിലാന്‍ഡ് അഞ്ചാം ടി20 കാര്യവട്ടം ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍
സ്വന്തം തട്ടകത്തില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.
സഞ്ജു സാംസണ് ഇന്ന് സ്വന്തം മണ്ണില്‍ ആദ്യമായി രാജ്യാന്തര മത്സരം കളിക്കും. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുക. കാര്യവട്ടം ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കും.
മലയാളി താരം സഞ്ജു സാംസണ് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ആകര്‍ഷണം. കഴിഞ്ഞ മത്സരങ്ങളിലൊന്നും ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സഞ്ജു സാംസണ് ടീമിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സ്വന്തം തട്ടകത്തില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ 3-1 ലീഡുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ലോകകപ്പിന് മുന്നോടിയായുള്ള മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരം ഇന്ത്യ സ്വന്തമാക്കിയെങ്കിലും വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തില്‍ കിവികള്‍ വിജയിക്കുകയായിരുന്നു. വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക. വൈകിട്ട് മൂന്ന് മുതല്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും.
Sports
‘ഗസ്സയിലെ അവശിഷ്ടങ്ങളില്‍ രക്ഷിതാക്കളെ തിരയുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്’ – പെപ് ഗ്വാര്‍ഡിയോള
ബാഴ്സലോണയില്‍ ഫലസ്തീന് ചാരിറ്റി സംഘടനയുടെ സംഗീതപരിപാടിയിലാണ് ഗ്വാര്‍ഡിയോള ഐക്യദാര്‍ഢ്യ നിലപാട് ആവര്‍ത്തിച്ചത്.
ബാഴ്സലോണ: ഗസ്സയില്‍ നരകയാതന അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി വീണ്ടും ശബ്ദമുയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ലബ് പരിശീലകന് പെപ് ഗ്വാര്‍ഡിയോള. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ട രക്ഷിതാക്കളെ തിരയുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്ന് അദ്ദേഹം പറഞ്ഞു. ബാഴ്സലോണയില്‍ ഫലസ്തീന് ചാരിറ്റി സംഘടനയുടെ സംഗീതപരിപാടിയിലാണ് ഗ്വാര്‍ഡിയോള ഐക്യദാര്‍ഢ്യ നിലപാട് ആവര്‍ത്തിച്ചത്.
കറുപ്പും വെളുപ്പും നിറത്തിലുള്ള ഫലസ്തീന് കഫിയ്യ ധരിച്ചാണ് ഗ്വാര്‍ഡിയോള പരിപാടിയില്‍ പങ്കെടുത്തത്. ‘രണ്ടുവര്‍ഷമായി ഒരു കുഞ്ഞ് ‘എന്റെ അമ്മ എവിടെ’ എന്ന് ചോദിച്ച് കെട്ടിടാവശിഷ്ടങ്ങളില്‍ തിരയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ടിവിയിലും കാണുമ്പോള്‍ നമ്മള് എന്താണ് ചിന്തിക്കുന്നത്. ആ കുഞ്ഞിന് ഇപ്പോഴും അറിയില്ല അമ്മ എവിടെയെന്ന്. അവര്‍ എന്താകും ചിന്തിക്കുകയെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. നമ്മള് അവരെ ഒറ്റയ്ക്കാക്കിയിരിക്കുകയാണ്. ഉപേക്ഷിച്ചിരിക്കുകയാണ്. ശക്തരെന്ന് വിളിക്കുന്നവര്‍ ഭീരുക്കളാണ്. കാരണം നിരപരാധികളായ ജനങ്ങളെ കൊല്ലാന്‍ നിരപരാധികളായ ജനങ്ങളെ അയക്കുന്നവരാണവര്‍. അവര്‍ വീട്ടില്‍ ഇരുന്ന് തണുപ്പില്‍ ചൂടേല്ക്കുകയും ചൂടില്‍ എസിയില്‍ ഇരിക്കുകയും ചെയ്യുന്നു. ഇതെല്ലാം മനുഷ്യാവകാശത്തെ കുറിച്ചാണ്. ഫലസ്തീനില്‍ സംഭവിക്കാത്തതും അതാണ്’ -മൂന്ന് മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ഗ്വാര്‍ഡിയോള പറഞ്ഞു.
നേരത്തെയും പലവട്ടം ഗ്വാര്‍ഡിയോള ഗസ്സക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ബിരുദം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.’ഗസ്സയില്‍ നമ്മള് കാണുന്ന കാഴ്ചകള്‍ അങ്ങേയറ്റം വേദന നിറഞ്ഞതാണ്. അത് എന്നെയാകെ വേദനിപ്പിക്കുന്നുണ്ട്. നാലുവയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ ബോംബിനാല്‍ കൊല്ലപ്പെടുന്നത് നമ്മള് കാണുകയാണ്. ഒരു കാര്യം ശ്രദ്ധിക്കണം. അടുത്തത് നമ്മളായിരിക്കാം. അടുത്തതായി കൊല്ലപ്പെടുന്ന നാലോ അഞ്ചോ വയസ്സുള്ള കുഞ്ഞുങ്ങള്‍ നമ്മുടേതായിരിക്കാം. ഗസ്സയിലെ ഈ ദുസ്വപ്നം ആരംഭിച്ചതു മുതല്‍ എല്ലാദിവസവും രാവിലെ ഞാന്‍ എന്റെ കുഞ്ഞുങ്ങളായ മരിയയെയും മാരിയസിനെയും വലന്റീനയെയും കാണുകയാണ്. ഞാന്‍ അങ്ങേയറ്റം ഭയപ്പെടുകയാണ്’ -അന്ന് ഗ്വാര്‍ഡിയോള പറഞ്ഞിരുന്നു.
Sports
നാല് ഇന്നിങ്സില്‍ 40 റണ്‍സ് മാത്രം; ഫോം തിരിച്ചുപിടിക്കാനാകാതെ സഞ്ജു
ഒരു തവണ പോലും 25 റണ്‍സ് കടക്കാന്‍ സാധിച്ചില്ല.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്ലിനെ തഴഞ്ഞ് മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപനത്തിന് ശേഷം ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനം ആ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. നാല് ഇന്നിങ്സുകളില്‍ നിന്ന് 40 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്, ഒരു തവണ പോലും 25 റണ്‍സ് കടക്കാന്‍ സാധിച്ചില്ല.
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫോം കണ്ടെത്താനാകാത്തത് സഞ്ജുവിന് വലിയ തിരിച്ചടിയാണ്. അവസാന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും ബെഞ്ചിലിരിക്കേണ്ടി വരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഇഷാന് കിഷന് കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിച്ചതും സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നത്തിന് വെല്ലുവിളിയാകുന്നു.
കഴിഞ്ഞ 15 അന്താരാഷ്ട്ര ടി20 ഇന്നിങ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. പവര്‍ ഓവറുകളില്‍ നേരത്തെ പുറത്താകുന്നത് ഇന്ത്യയുടെ സ്കോറിംഗ് വേഗതയെ ബാധിക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ മുന്‍നിര തകര്‍ന്നതോടെ ഇന്ത്യ 50 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 18.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ഔട്ടായി.
സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്ററിക്കിടെ മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങ് സഞ്ജുവിന് ഉപദേശവുമായി രംഗത്തെത്തി. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാതെ, പക്വതയോടെ ബാറ്റ് ചെയ്ത് പിന്നീട് സ്കോറിങ് വേഗത കൂട്ടണമെന്നായിരുന്നു നിര്‍ദേശം. അതേസമയം, നാലാം ടി20യില്‍ സഞ്ജു പുറത്തായ രീതി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഫൂട്ട്വര്‍ക്കില്ലാതെയും പന്തിന്റെ ചലനം പോലും വിലയിരുത്താതെയുമാണ് സഞ്ജു പുറത്തായതെന്ന് ഗവാസ്കര്‍ പറഞ്ഞു.
ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും ആറു സെഞ്ച്വറികളും 51 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുള്ള സഞ്ജുവിന്റെ മികവ് അന്താരാഷ്ട്ര തലത്തില്‍ സ്ഥിരതയോടെ പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന വിമര്‍ശനം. സഞ്ജുവിന് പകരം ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗായ്ക്വാദ് തുടങ്ങിയവര്‍ അവസരം കാത്തിരിക്കുകയാണ്.
മൂന്നാം നമ്പറില്‍ ഇഷാന് കിഷന് മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തില്‍, ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാണ്. പരിക്ക് മാറി തിലക് വര്‍മ്മ തിരിച്ചെത്തിയാല്‍ ഇഷാനെ ഓപ്പണറാക്കി സഞ്ജുവിനെ പുറത്തിരുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തിരുവനന്തപുരത്ത് സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ അവസാന ടി20യാണ് സഞ്ജുവിന് മുന്നിലുള്ള നിര്‍ണായക പരീക്ഷ. ലോകകപ്പിന് മുമ്പ് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അവിടെ മികച്ച പ്രകടനം അനിവാര്യമാണ്. ശിവം ദുബെ, റിങ്കു സിങ്, അഭിഷേക് ശര്‍മ തുടങ്ങിയവര്‍ ഫോം കണ്ടെത്തിയ പരമ്പരയില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവും ഇന്ത്യക്ക് പ്രതീക്ഷ നല്കുന്ന ഘടകമാണ്. ശക്തമായ ബാറ്റിങ് നിരയുള്ള ടീം ഇന്ത്യക്കിടയില്, സഞ്ജു സാംസണിന്റെ മങ്ങിയ ഫോമാണ് ഇപ്പോള്‍ ഏക ആശങ്കയായി നിലനില്‍ക്കുന്നത്.
News
ചാമ്പ്യന്‍സ് ലീഗ്: ന്യൂകാസിലിനോട് സമനില, പിഎസ്ജിക്ക് നേരിട്ടുള്ള പ്രീക്വാര്‍ട്ടര്‍ യോഗ്യത നഷ്ടം
പിഎസ്ജിക്കായി വിറ്റീഞ്ഞയാണ് വല കുലുക്കിയത്. ന്യൂകാസിലിന് വേണ്ടി ജോ വില്ലോക്കും ഗോളടിച്ചു.
ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസിലിനെതിരെ സമനിലയില്‍ പിരിഞ്ഞ് പാരിസ് സെന്റ് ജര്‍മന്‍. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി മത്സരം 1–1ന് അവസാനിച്ചു. പിഎസ്ജിക്കായി വിറ്റീഞ്ഞയാണ് വല കുലുക്കിയത്. ന്യൂകാസിലിന് വേണ്ടി ജോ വില്ലോക്കും ഗോളടിച്ചു.
ഈ സമനിലയോടെ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് നേരിട്ട് അവസാന 16ലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. മത്സരത്തിന് ശേഷം ഇരുടീമുകളും 14 പോയിന്റുകള്‍ വീതം നേടി പട്ടികയില്‍ 11-ഉം 12-ഉം സ്ഥാനങ്ങളിലാണ്.
ലീഗില്‍ മുന്നേറ്റം തുടരണമെങ്കില്‍ ഇനി പിഎസ്ജിക്കും ന്യൂകാസിലിനും പ്ലേ ഓഫ് മത്സരം കളിക്കേണ്ടിവരും.
-
kerala16 hours agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala17 hours ago‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്
-
kerala15 hours ago‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’
-
kerala15 hours agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
News1 day agoവെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്
-
kerala2 days agoസംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
-
india19 hours agoസിനിമയോ പ്രൊപ്പഗണ്ടയോ? ‘ദ കേരള സ്റ്റോറി’ക്ക് രണ്ടാം ഭാഗം; ടീസർ പുറത്ത്
-
kerala2 days agoകുതിപ്പിനിടെ ചെറിയ ആശ്വാസം; പവന് 800 രൂപ കുറഞ്ഞു
