editorial

സര്‍വ്വം എ.ഐ മായ

By webdesk17

June 14, 2026

 

ഉത്തരം കിട്ടാത്തതെന്തും എ.ഐ അഥവാ നിര്‍മിത ബുദ്ധി എന്നു പറയുന്നതാണ് സി.പി.എമ്മിന്റെ പുതിയ തന്ത്രം. പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ സ്ഥിരം പറയുന്നത് ഇപ്പോള്‍ ഇതാണ്. ഇത് തന്നെയാണ് ഇപ്പോള്‍ വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ പിണറായിക്കാലത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവള പത്രം പുറത്തിറക്കിയപ്പോഴും സി.പി.എമ്മിന്റെ പ്രതികരണം. പിണറായി സര്‍ക്കാറിന്റെ കോടിക്കണക്കും കിഫ്ബിയുമെല്ലാം വെറും തള്ള് മാത്രമായിരുന്നുവെന്ന് വ്യകതമാക്കിക്കൊണ്ടാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. സംസ്ഥാനത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതിയും മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളും ചൂണ്ടിക്കാണിക്കുന്ന ഈ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം വിയോജിച്ചത് എ.ഐ ഉപയോഗിച്ച് തയ്യാറാക്കി എന്നും പറ ഞ്ഞായിരുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അവകാശം എജിക്ക് മാത്രമാണെന്നായിരുന്നു മുന്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. പേടി ഇല്ലെന്ന് ഓരോ രണ്ട് വാക്കിലും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞതോടെ കേട്ടവര്‍ക്കൊക്കെ സംഗതി മനസിലായി. ധവളപത്രം തയാറാക്കാന്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നുമായിരുന്നു ആദ്യം പ്രതിപക്ഷത്തിന്റെ ആക്ഷേപം. പുറത്ത് നിന്നുള്ള വരെ ധവള പത്രം തയാറാക്കാന്‍ ഏല്‍പ്പിച്ചത് ശരിയല്ല. ഇത് സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ മൊത്തം തകിടം മറിക്കാനാകുമെന്നും എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആധി. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖയിലൂടെ യു.ഡി.എഫ് പുറത്ത് വിട്ടത്. തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും കടം വാങ്ങാന്‍ റിസര്‍വ് ബാങ്കില്‍ പോയി കൂടുതല്‍ നോട്ട് അടിച്ചു തരാന്‍ ആവശ്യപ്പെട്ടാല്‍ മതിയെന്ന യമണ്ടന്‍ തിയറി പുറത്തിറക്കിയ ഒന്നാം പിണറായി സര്‍ക്കാറിലെ ധനമന്ത്രി കയറുപിരി ശാസ്ത്രജ്ഞന് പക്ഷേ ഇതൊന്നും പോര.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച കേന്ദ്ര സഹായങ്ങള്‍, അവ ഏതൊക്കെ രീതിയില്‍ ചെലവഴിച്ചു, നിലവില്‍ സംസ്ഥാന ഖജനാവിലെ നീക്കിയിരിപ്പ് എത്രയാണ് തുടങ്ങിയ വിശദമായ വിവരങ്ങളാണ് ധവളപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ധവളപത്രം തയ്യാറാക്കിയത്.

ഇത്രയും കാലം തള്ളിമറിച്ചു നടന്നവര്‍ യാഥാര്‍ത്ഥ്യം പുറത്ത് വരുമെന്നായപ്പോള്‍ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന വാദവുമായാണ് ഇറങ്ങിയത്. എന്നാല്‍ ഉമ്മാക്കിയല്ല മുന്‍ സര്‍ക്കാറിന്റെ കണ്ണാടിയാണെന്ന് വി.ഡി സതീശനും വ്യക്തമാക്കിയതോടെ കണ്ണാടി എങ്കില്‍ കുത്തിപ്പൊട്ടിച്ചിട്ട് തന്നെ കാര്യമെന്നാണ് പ്രതിപക്ഷം പറയുന്നത്. മുഖം വികൃതമായതിന് കണ്ണാടി കുത്തിപ്പൊട്ടിക്കുക എന്ന കുബുദ്ധിയുമായാണ് ഇറങ്ങിത്തിരിക്കുന്നത്. ഇനിയിപ്പോള്‍ ഇടതിന്റെ ബദല്‍ ധവളപത്രം അവതരിപ്പിക്കുകയാണ് പോലും, പ്രശസ്ത ആര്‍.ബി.ഐ വായ്പ തിയറിസ് പെഷ്യലിസ്റ്റ് കയറുപിരി ശാസ്ത്രജ്ഞനും മുന്‍ ധനമന്ത്രിയുമാണത്രേ തയ്യാറാക്കുന്നത്. ബലേ ഭേഷ്.

നിര്‍മ്മിതബുദ്ധി ഉപയോഗിക്കുന്നതിന് അഥവാ എ.ഐ സാങ്കേതികവിദ്യയ്ക്ക് സിപിഎം എതിരാണോയെന്ന് ചോദിക്കരുത്. വെറുതെ ട്രോളിയാല്‍ തീരില്ലത്രേ ഇത്. എല്ലാം രഹസ്യ രേഖയാണ് പോലും. അതായത് ട്രഷറി ബാലന്‍സ് രഹസ്യ രേഖയാണോ?. ചോദ്യങ്ങള്‍ പാടില്ല. സ്റ്റഡി ക്ലാസിന് വരാത്തതിനാല്‍ ഉത്തരം ലഭിക്കില്ല. എന്തായാലും ഇത്തവണ ഫേസ്ബുക് സംവാദത്തിന് പോലും വെല്ലുവിളി ഇല്ല. പണ്ട് ഇന്നത്തെ മുഖ്യമന്ത്രി വിഡി സതിശനെ ലോട്ടറി സംവാദത്തിന് വെല്ലുവിളിച്ചത് ഓര്‍മയുണ്ടാവും. എന്റെ പൊന്നോ ഓര്‍മിപ്പിക്കല്ലേ….അന്ന് വിയര്‍ത്ത വിയര്‍ക്കല്‍ ഇന്നും തുടച്ചാല്‍ തീരില്ല. പക്ഷേ എ.ഐ ആയാലും അയ്യേ ആയാലും ഒരു കാര്യം മലയാളികള്‍ക്ക് വ്യക്തമായി. സി.പി.എം പറഞ്ഞത് ബുമറാങ് ആയിട്ടുണ്ട്. പ്രശ്നം എന്തെന്ന് വച്ചാല്‍ ഇപ്പോള്‍ ധവളപത്രത്തില്‍ ഇപ്പോള്‍ ഉള്ളത് മുഴുവനും സത്യം ആണ് എന്ന് ഉറപ്പായി. ആകെ കുഴപ്പം. ഇനിയിപ്പോള്‍ ബദല്‍ എങ്കില്‍ ബദല്‍ എങ്ങനേലും രക്ഷപ്പെടണല്ലോ.

മസാല ബോണ്ട് എന്ന ഏറ്റവും വലിയ കൊടിയ അനീതി കാണിച്ച സാമ്പത്തിക വികസന വിരുദ്ധ ബുദ്ധിയുടെ ആളുകളൊക്കെ ബദല്‍ രേഖയുമായി എത്തിയാല്‍ എന്താകുമെന്നൊന്നും ചോദിക്കരുത്. വെറുതെ ബഡായി പറഞ്ഞു ആളുകളെ പറ്റിക്കാലോ. പക്ഷേ ഇത് കാലം വേറെയല്ലേ സഖാവേ. ഏറ്റവും കൂടിയ പലിശക്ക് മസാലബോണ്ട് വാങ്ങി അത് കുറഞ്ഞ പലിശക്ക് ബാങ്കില്‍ ഇട്ട് പിന്നീട് അതിന്റെ രണ്ടിരട്ടി തിരിച്ചു കൊടുത്ത ലോകത്തെ ഏറ്റവും വലിയ വിഡ്ഢിത്തം ചെയ്ത ആളൊക്കെ ബദലുമായി എത്തുമ്പോള്‍ ജനം മൗനം പാലിച്ചു ഒതുങ്ങി ഇരിക്കുമെന്നൊന്നും കരുതരുത്. കമ്പ്യൂട്ടറിനെതിരെ തൊഴില്‍ തിന്നുന്ന ബഗനെന്നും പറഞ്ഞ് സമരം ചെയ്ത കാലത്ത് നിന്നും സഖാക്കള്‍ വരെ വളര്‍ന്ന കാലമാണല്ലോ. എന്തിനേറെ പറയുന്നു ഇന്ന് വരെ ലോകം കാണാത്ത കേരളത്തിലെ ജി.ഇയുടെ സ്‌കാനിങ് മെഷീന്‍ ഫാക്ടറിയെങ്കിലും ബദല്‍ രേഖയില്‍ പുറത്ത് വിട്ടാല്‍ മതിയായിരുന്നു. എന്നാലും പൊതു ജനത്തിന്റെ മെഡിക്കല്‍ ഡേറ്റാ പ്രൈസ് വാട്ടര്‍ കുപ്പേഴ്സിന് വിറ്റു മാസപ്പടി വാങ്ങി നിയമ നടപടികള്‍ നേരിടുന്നവരൊക്കെ എ.ഐ ഉപയോഗിച്ചാല്‍ ഡേറ്റ ചോരും രഹസ്യം ചോരുമെന്നൊക്കെ പറയുമ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ കോമഡി.