india

സഊദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്

By webdesk13

May 17, 2024

2015-ൽ കരിപ്പൂരിൽ വിട്ട സഊദി എയർലൈൻസ് മടങ്ങിയെത്തുന്നു. ഒക്ടോബർ 27-ന് സർവീസ് തുടങ്ങാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ട‌റിലാണിത്.ജിദ്ദയിലേക്ക് ആഴ്‌ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകൾ 11 ആയി ഉയർത്താനും പദ്ധതിയുണ്ട്.

കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 298 ഇക്കണോമി സീറ്റുകളുമാണുണ്ടാകുക. നിലവിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ലഖ്നൗ വിമാനത്താവളങ്ങളിലേക്ക് സൗദി സർവീസ് നടത്തുന്നുണ്ട്.

2015-ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വന്നതാണ് സൗദി എയർ കോഴിക്കോട് വിടാൻ കാരണമായത്. തുടർന്ന് 2020-ലെ വിമാനാപകടമുണ്ടായതോടെ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. അപകടം അന്വേഷിച്ച കമ്മിഷൻ മുന്നോട്ടുവെച്ച എല്ലാ സൗകര്യങ്ങളും കോഴിക്കോട്ട് ഏർപ്പെടുത്തിയെങ്കിലും വലിയ വിമാനങ്ങൾക്ക് വിലക്ക് തുടരുകയായിരുന്നു.

സഊദി  എയർലൈൻസ് മടങ്ങിയെത്തുന്നതോടെ ഇതേ കാരണത്താൽ കരിപ്പൂരിൽ വിട്ട എമിറേറ്റ്സ് എയർ, ഒമാൻ എയർ എന്നിവയ്ക്കും കരിപ്പൂരിൽ മടങ്ങിയെത്താനുള്ള വഴിതെളിഞ്ഞു.