kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; 32.02 ശതമാനം കടന്ന് പോളിങ്

By webdesk18

December 11, 2025

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് പുരോഗമിക്കെ 32.02 ശതമാനം കടന്ന് പോളിങ്. പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് പോളിങ് ശതമാനത്തില്‍ മുന്നിലുള്ളത്. തൃശൂര്‍-31.2%, മലപ്പുറം- 33.04%, വയനാട്- 31.35%, കാസര്‍കോട്-30.89%, പാലക്കാട്-32.17%, കോഴിക്കോട്-31.5%, കണ്ണൂര്‍-30.01% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.

ജില്ലകളില്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതോടെ ചില ബൂത്തുകളില്‍ പോളിങ് തടസപ്പെട്ടു. പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്‍ക്കുന്നത് കാണാമായിരുന്നു.

പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ വോട്ടിങ് യന്ത്രം തകരാറിലായി രാവിലെ 15 മിനിറ്റോളം വോട്ടിങ് തടസ്സപ്പെട്ടു. മെഷീന്‍ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തിലും മെഷീന്‍ പണിമുടക്കിയതോടെ അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന്‍ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.

മലപ്പുറം എ.ആര്‍. നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിങ് മെഷിന്‍ തകരാര്‍ കാരണം വോട്ടെടുപ്പ് വൈകിയാണ് തുടങ്ങാനായത്. കൊടിയത്തൂര്‍ പഞ്ചായത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി.

വോട്ടിങ് ആരംഭിച്ച് അല്‍പസമയത്തിനകം മെഷീന്‍ തകരാറിലാവുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാര്‍ഡ് ബൂത്ത് ഒന്നില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതോടെ മോക്ക് പോളിങ് അടക്കം വൈകി. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് രണ്ടിലും മെഷീന്‍ തകരാറിലായി. കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്‌കൂളിലെ ബൂത്ത് ഒന്നില്‍ മെഷീന്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം വോട്ടിങ് വൈകിയാണ് ആരംഭിച്ചത്.