Culture

സഫീര്‍ വധം: അഞ്ചു സി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

By chandrika

February 26, 2018

പാലക്കാട്: എം.എസ്.ഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ(23) കൊലപാതകത്തില്‍ അഞ്ചു സി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പിടിയിലായവര്‍ കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളാണ്. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്‌ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകനാണ് കൊല്ലപ്പെട്ട സഫീര്‍.

കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ് പറഞ്ഞു. സഫീറിന്റെ ശരീരത്തില്‍ അഞ്ചു കുത്തുകളേറ്റിട്ടുണ്ട്. അക്രമികള്‍ എത്തിയത് ഓട്ടോറിക്ഷയിലാണെന്നും പൊലീസ് പറയുന്നു. അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി.

മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ ഇന്നലെയാണ് സംഭവം. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ കോടതിപ്പടിയിലെ സ്വന്തം തുണിക്കടയില്‍ കയറി ഒരു സംഘമാളുകള്‍ സഫീറിനെ കുത്തുകയായിരുന്നു. സഫീറിനെ കുത്തിയ ശേഷം അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സഫീറിനെ വട്ടമ്പലത്തെ സ്വകാര്യ ആസ്പപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടു. എം.എസ്.എഫ് മുനിസിപ്പല്‍ സെക്രട്ടറിയും, നിയോജക മണ്ഡലം പ്രവര്‍ത്തകസമിതി അംഗവുമാണ് സഫീര്‍. ഫാത്തിമയാണ് മാതാവ്. മൃതദേഹം വട്ടമ്പലം സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുക്കുകയാണ്.

കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിക്കുകയാണ്. സ്ഥലത്തു പോലീസ് കാവലേര്‍പ്പെടുത്തി. നേരത്തെ സിറാജുദീന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവവുണ്ടായിരുന്നു.