india

ബി.ജെ.പിക്കൊപ്പം ഇടിഞ്ഞ് സെൻസെക്സും അദാനി ഓഹരികളും

By webdesk13

June 04, 2024

പ്രീപോള്‍ പ്രവചനങ്ങളുടെയും എക്‌സിറ്റ്‌പോളുകളെയും വിശ്വസിച്ച് കളത്തിലിറങ്ങിയ ബി.ജെ.പിക്ക് ആദ്യ ഫല സൂചനകളില്‍ തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണിയിലും വന്‍ താഴ്ചയിലേക്ക് പോയി. 11 മണിയോടെ 3,700 ലേറെ പോയന്റ് തകര്‍ച്ചയാണ് സെന്‍സെക്‌സിന് നേരിട്ടത്. തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് 18 ലക്ഷം കോടിയിലേറെ രൂപ നഷ്ടമായതാണ് വിലയിരുത്തുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, പവര്‍ ഗ്രിഡ്, എന്‍ടിപിസി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഏറ്റവും പിന്നോട്ട് പോയത്. ലീഡ് നില മാറി വരുന്നതിനുസരിച്ച് സൂചികകള്‍ ചാഞ്ചാടുന്നുണ്ട്. വരും ദിവസങ്ങളിലും വിപണിയിലെ സൂചികകള്‍ ചാഞ്ചാടുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

എക്‌സിറ്റ് പോളുകളുടെ ബലത്തില്‍ കുതിച്ചുകയറിയ അദാനി ഓഹരികള്‍ക്ക് ഫല പ്രഖ്യാപന ദിനത്തില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇന്ന് 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് അദാനിക്കുണ്ടായത്. അദാനി എന്റര്‍ പ്രൈസിന്റെയും അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി,അംബുജ സിമന്റ്‌സ് ഓഹരി പത്തുശതമാനത്തിലേറെയും ഇടിവാണ് നേരിട്ടത്. അദാനിയുടെ നിയന്ത്രണത്തിലുള്ള എന്‍.ഡി.ടി.വിയുടെ ഓഹരികള്‍ക്കും തിരിച്ചടി നേരിട്ടു.