kerala

നെന്മാറ സജിത വധക്കേസ്; ചെന്താമരയ്ക്കുള്ള ശിക്ഷ വിധി ഇന്ന്

By webdesk18

October 16, 2025

പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ വിധി ഇന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രസ്താവിക്കും. അഞ്ചുമാസം നീണ്ട വിചാരണയ്ക്കൊടുവില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

2019 ഓഗസ്റ്റ് 31-ന് ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും സജിതയാണെന്ന് ആരോപിച്ച് ചെന്താമരയാണ് ഈ ക്രൂരകൃത്യം നടത്തിയത്. അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ സജിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആറ് വര്‍ഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ കൊലപാതകക്കേസിലെ അന്തിമവിധി വരുന്നത്. കേസില്‍ പ്രതി ചെന്താമരയുടെ ഭാര്യയുള്‍പ്പെടെ 67 സാക്ഷികളാണ് ഉണ്ടായിരുന്നത്. സജിതയുടെ വീട്ടില്‍ കണ്ടെത്തിയ ചെന്താമരയുടെ കാല്‍പ്പാടുകളാണ് വിചാരണയില്‍ നിര്‍ണായകമായത്.

കോടതിയില്‍ ”ഒന്നും പറയാനില്ല” എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. വിചാരണാഫലത്തില്‍ സന്തോഷമുണ്ടെന്ന് സജിതയുടെ കുടുംബം പ്രതികരിച്ചു. കേസിലെ പ്രധാന സാക്ഷിയായ പുഷ്പ ചെന്താമരയെ ഭയന്ന് തമിഴ്‌നാട്ടിലേക്ക് ഒഴിഞ്ഞതായും ബന്ധുക്കള്‍ വ്യക്തമാക്കി.

ശ്രദ്ധേയമായ മറ്റൊരു വസ്തുതയായി, സജിത കൊലക്കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ചെന്താമര 2024 ജനുവരിയില്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു.