kerala

‘മലബാറില്‍ പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധി’; വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് എസ്.എഫ്.ഐ

By webdesk14

June 21, 2024

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് ശരിയല്ലെന്ന് എസ്എഫ്‌ഐ. ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ അധികബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിട്ടുണ്ടെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. പ്രശ്‌നം പരിഹരിച്ചില്ലങ്കില്‍ എസ്എഫ്‌ഐ സമരത്തിന് ഇറങ്ങുമെന്നും സാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുടെ സമരം തുടരുകയാണ്. മലപ്പുറം, കോഴിക്കോട് ആര്‍. ഡി. ഡി ഓഫീസുകള്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മൂന്നാം തവണയാണ് മലപ്പുറം ഹയര്‍ സെക്കന്ററി മേഖലാ ഉപഡയറക്ടറുടെ ഓഫീസ് എം.എസ്.എഫ് ഉപരോധിക്കുന്നത്. സമരക്കാര്‍ എത്തുന്നതറിഞ്ഞ് നിരവധി പൊലീസുകാര്‍ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. സമരക്കാരെ അഞ്ച് മിനിട്ടിനകം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതിനിടെ പണം കൊടുത്ത് പോലും പഠിക്കാന്‍ മലപ്പുറം ജില്ലയില്‍ സീറ്റില്ലാത്ത അവസ്ഥയാണ് ഉള്ളത്. അണ്‍ എയ്ഡഡ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും പ്രവേശനം നേടിയാലും ഏഴായിരത്തിലധികം കുട്ടികള്‍ക്ക് സ്‌കൂളില്‍ പഠിക്കാന്‍ കഴിയില്ല.