kerala

അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നത്; ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം: വിഡി സതീശന്‍

By Test User

October 07, 2022

അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അതിനെക്കുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നതെന്ന്് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 28000 ജീവനുകളാണ് നമ്മുടെ റോഡുകളില്‍ പൊലിഞ്ഞത്. റോഡിലെ കുഴികള്‍ അടക്കമുള്ള പ്രശ്‌നങ്ങളും അമിത വേഗവും മദ്യലഹരിയിലുള്ള ഡ്രൈവിംഗുമാണ് റോഡ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളെന്ന് സുപ്രീം കോടതി നിയമിച്ച കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.

വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയ ഒരു സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ് എങ്ങനെയാണ് 97 കിലോമീറ്റര്‍ വേഗത്തില്‍ ഒടിക്കുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു. യഥാര്‍ത്ഥത്തില്‍ വേഗപ്പൂട്ട് സംവിധാനം നിലവിലില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും വേഗപ്പൂട്ട് വിതരണക്കാരും ഈ നിയമലംഘനത്തിന് കൂട്ട് നില്‍ക്കുകയാണ്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.