kerala

വേണുവിന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

By sreenitha

January 08, 2026

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ കൊല്ലം ചവറ സ്വദേശി വേണു മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ചികിത്സാപിഴവുകള്‍ സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

കൊല്ലം ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കിയിരുന്നെങ്കില്‍ വേണുവിന്റെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍ജിയോപ്ലാസ്റ്റി നടത്തണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും അത് ചികിത്സാ ഫയലില്‍ രേഖപ്പെടുത്തിയില്ല. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിഴവുകള്‍ ഉണ്ടായതായി അന്വേഷണ സംഘം വിലയിരുത്തി. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാതെ മെഡിക്കല്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. ഇതുമൂലം ആവശ്യമായ ചികിത്സ ലഭിക്കാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം ടി.എം.ഇയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാകുമെന്ന് വേണു അയച്ച നിരവധി ശബ്ദസന്ദേശങ്ങള്‍ മരണശേഷം പുറത്തുവന്നതും വലിയ വിവാദമായിരുന്നു.