Connect with us

kerala

വേണുവിന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ചികിത്സാപിഴവുകള്‍ സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

Published

on

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ കൊല്ലം ചവറ സ്വദേശി വേണു മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ചികിത്സാപിഴവുകള്‍ സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

കൊല്ലം ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കിയിരുന്നെങ്കില്‍ വേണുവിന്റെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍ജിയോപ്ലാസ്റ്റി നടത്തണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും അത് ചികിത്സാ ഫയലില്‍ രേഖപ്പെടുത്തിയില്ല. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിഴവുകള്‍ ഉണ്ടായതായി അന്വേഷണ സംഘം വിലയിരുത്തി. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാതെ മെഡിക്കല്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. ഇതുമൂലം ആവശ്യമായ ചികിത്സ ലഭിക്കാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം ടി.എം.ഇയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാകുമെന്ന് വേണു അയച്ച നിരവധി ശബ്ദസന്ദേശങ്ങള്‍ മരണശേഷം പുറത്തുവന്നതും വലിയ വിവാദമായിരുന്നു.

 

kerala

കോഴിക്കോട് ഏറാമല പഞ്ചായത്തിലും എസ്‌ഐആര്‍ പിഴവ്; 400ലേറെ പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്

ഏറാമല പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ 38-ാം നമ്പര്‍ ബൂത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായത്.

Published

on

കോഴിക്കോട്: കുറ്റ്യാടിക്ക് പിന്നാലെ കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിലും വിവരങ്ങള്‍ അപ്ലോഡ് ചെയ്തതിലെ പിഴവിനെ തുടര്‍ന്ന് 400ലേറെ പേര്‍ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) നടപടിയില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഏറാമല പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ 38-ാം നമ്പര്‍ ബൂത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. ഇവിടെ ആകെയുള്ള 891 വോട്ടര്‍മാരില്‍ 419 പേര്‍ക്കാണ് രേഖകളുമായി ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്.

നേരത്തെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തുകളിലും സമാനമായ പിഴവ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ)ക്കെതിരെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനപ്രതിനിധികള്‍ പരാതി നല്‍കിയിട്ടുണ്ട്.

എസ്‌ഐആറിന്റെ ഭാഗമായി പൂരിപ്പിച്ച ഫോമുകള്‍ ബിഎല്‍ഒ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നതിനിടെയാണ് പിഴവ് സംഭവിച്ചതെന്നാണ് വിശദീകരണം. 2002ല്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നവരുടെ ബന്ധുക്കളുടെ രേഖകള്‍ തെറ്റായ രീതിയില്‍ അപ്ലോഡ് ചെയ്തതോടെയാണ് ഇത്രയും പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തുകളിലെ ബിഎല്‍ഒയുടെ അശ്രദ്ധ 500ഓളം പേരെ പട്ടികയ്ക്ക് പുറത്താക്കുകയും, ദൂരദേശങ്ങളില്‍ നിന്നുപോലും ഹിയറിങ്ങിനായി ആളുകള്‍ക്ക് വീണ്ടും എത്തേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

തനിക്ക് പിഴവ് സംഭവിച്ചതായി ബിഎല്‍ഒ സമ്മതിക്കുന്നുണ്ട്. എന്നാല്‍, വിഷയത്തില്‍ അധികൃതരുമായി സംസാരിച്ചതായും, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രേഖകള്‍ വീണ്ടും പരിശോധിച്ച് ഹിയറിങ് ഒഴിവാക്കാനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും അദ്ദേഹം അറിയിച്ചു.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തുന്നത്.

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തുന്നത്.

സ്വര്‍ണക്കൊള്ളയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇരുവരുടെയും വാദം. എന്നാല്‍ ഇത് നിഷേധിച്ച് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും, ശബരിമലയില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കാന്‍ വ്യാപകമായ ഗൂഢാലോചന നടന്നുവെന്നുമാണ് എസ്‌ഐടിയുടെ നിലപാട്.

ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണന്‍ പോറ്റി ഗൂഢാലോചന നടത്തിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നെങ്കിലും, ചോദ്യം ചെയ്യലിന് പൂര്‍ണമായും സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.

ശബരിമലയിലെ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണ് സൂചന. ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ എത്രത്തോളം സ്വര്‍ണം സംഘം തട്ടിയെടുത്തുവെന്നതില്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

അതേസമയം, അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥനെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഫയല്‍ നീക്കുക മാത്രമാണ് ചെയ്തതെന്നാണ് ജാമ്യാപേക്ഷയില്‍ ശ്രീകുമാര്‍ വ്യക്തമാക്കുന്നത്.

 

Continue Reading

kerala

ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുടെ വനാവകാശം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണം: കേരള സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി

പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി
ഒ ആര്‍ കേളുവിന് അയച്ച കത്തിലാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.

Published

on

സംസ്ഥാനത്തെ പ്രത്യേകിച്ച് ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുടെ (പിവിടിജി) വനാവകാശം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന മന്ത്രി ഒ ആര്‍ കേളുവിന് അയച്ച കത്തിലാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചപ്പോള്‍ വനാവകാശ നിയമം 2006 പ്രകാരമുള്ള അവകാശങ്ങള്‍ ഇതുവരെ പിവിടിജികള്‍ക്ക് നല്‍കിയിട്ടില്ലെന്ന് അറിയിച്ചതായി അവര്‍ കത്തില്‍ പറയുന്നു.

ആവാസവ്യവസ്ഥയുടെ അവകാശങ്ങള്‍ അംഗീകരിക്കേണ്ടത് നിര്‍ണായകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് ആദിവാസികളുടെ ഭൂമിയുടെ അവകാശം സ്ഥിരീകരിക്കുക മാത്രമല്ല, അവരുടെ സാംസ്‌കാരിക ആചാരങ്ങളും പരമ്പരാഗത ജീവിതവും സംരക്ഷിക്കുകയും ചെയ്യുന്നു.

വനം കയ്യേറ്റവും വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും ആദിവാസി സമൂഹങ്ങളുടെ ജീവിതത്തെ താറുമാറാക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു. വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും അവരുടെ ജീവിതരീതിക്ക് വലിയ ഭീഷണിയാണെന്നും അവര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

ആദിവാസി സമൂഹങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ വിജയിക്കാത്തതിന്റെ ഒരു കാരണം ഈ വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് പിവിടിജികള്‍ക്കിടയില്‍, അവരുടെ അവകാശങ്ങളെക്കുറിച്ചും അവ ഇല്ലാതാക്കുന്നതിനെക്കുറിച്ചും അവബോധമില്ലായ്മയാണെന്ന് കോണ്‍ഗ്രസ് എംപി വാദിച്ചു.

ആദിവാസി സമൂഹങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു,

നിലമ്പൂരിലെ ചോലനായ്ക്കന്‍ ഗോത്രത്തെ താന്‍ സന്ദര്‍ശിച്ച സമയത്തെക്കുറിച്ചും അവരുടെ ജ്ഞാനവും സമത്വ മനോഭാവവും പരിസ്ഥിതിയോടുള്ള ആദരവും തന്നില്‍ എങ്ങനെ മതിപ്പുളവാക്കിയെന്നും പ്രിയങ്ക ഗാന്ധി തന്റെ കത്തില്‍ പരാമര്‍ശിച്ചു.

ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ചോലനായ്ക്കന്‍ ഗോത്രത്തിന്റെ പ്രതിബദ്ധതയില്‍ നിന്നും വനത്തിലെ ഭൂമി, നദികള്‍, സസ്യങ്ങളുടെ ഔഷധമൂല്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പരമ്പരാഗത അറിവില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Continue Reading

Trending