തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിലെ ഗുരുതര വീഴ്ചകൾ നിയമസഭയിൽ എണ്ണിപ്പറഞ്ഞ് കോൺഗ്രസ് എംഎൽഎ പി.സി. വിഷ്ണുനാഥ്. വേണുവും ബിന്ദുവും ബിസ്മീറും ഉൾപ്പെടെ നിരവധി പേർ ആരോഗ്യ സംവിധാനത്തിന്റെ ഇരകളായതായി അദ്ദേഹം ആരോപിച്ചു. അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു വിമർശനം.
ശ്വാസതടസം നേരിട്ട ബിസ്മീറിനെ ഭാര്യ രാത്രിയിൽ സ്കൂട്ടറിൽ വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി പൂട്ടിയ നിലയിലായിരുന്നുവെന്ന് വിഷ്ണുനാഥ് പറഞ്ഞു. ‘വനിതാ ജീവനക്കാരുണ്ട്, പട്ടി വരും’ എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണമെന്നും, അടിയന്തര ചികിത്സ പോലും നൽകാതെ ബിസ്മീർ മരണപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. സിപിആർ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും, മെഡിക്കൽ കോളജിലെ ഡോക്ടർമാർ പോലും ‘സിപിആർ നൽകിയിരുന്നോ’ എന്ന് ചോദിച്ചുവെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുണ്ടായ ചികിത്സാ പിഴവുകളും അദ്ദേഹം സഭയിൽ ഉന്നയിച്ചു. കളിക്കുന്നതിനിടെ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ അണുബാധ മൂലം മുറിച്ചുമാറ്റേണ്ടിവന്ന സംഭവവും, പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവങ്ങളും, പ്രസവത്തിന് ശേഷം വയറ്റിൽ നിന്ന് തുണി കണ്ടെത്തിയ സംഭവവും സിസ്റ്റത്തിന്റെ പരാജയത്തിന്റെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന വേണുവിനെ അഞ്ച് ദിവസത്തോളം ആരും ശ്രദ്ധിച്ചില്ലെന്നും, ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്നും പി.സി. വിഷ്ണുനാഥ് ആരോപിച്ചു. വേണുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി സന്ദർശിച്ചിട്ടില്ലെന്നും, കുടുംബത്തിന് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന ഇന്ന് മുതൽ തിരുവനന്തപുരത്ത് സത്യാഗ്രഹം ആരംഭിക്കുമെന്നും, സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. ഇനി സർക്കാരിനോട് നടപടി ആവശ്യപ്പെടില്ല, സർക്കാരിനെതിരെ നടപടി സ്വീകരിക്കാൻ ജനം തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.