സി.പി.എം സമ്മേളനങ്ങളില്‍ ഇനി മുതല്‍ വോട്ടെടുപ്പ് വേണ്ടെന്ന് തീരുമാനം. ജില്ലാതലങ്ങളിലേക്ക് സമ്മേളനങ്ങള്‍ കടന്നതോടെ പലജില്ലകളിലും കടുത്ത ഗ്രൂപ്പിസവും വിഭാഗീയതയും ഉണ്ടായതോടെയാണ് നേതൃത്വത്തിന്റെ ജില്ലാപ്രതിനിധികള്‍ക്കുള്ള അന്ത്യശാസനം. പരമാവധി സമവായത്തിന്റെ രീതി അവലംബിക്കാനാണ് നിര്‍ദേശം. അധികം ഗ്രൂപ്പുകളിച്ചാല്‍ ഏത് കൊമ്പനായാലും പുറത്താക്കുമെന്ന് മുതിര്‍ന്ന സെക്രട്ടറിയേറ്റംഗം ഗ്രൂപ്പ് നേതാക്കള്‍ക്ക് താക്കീത് നല്‍കി. ഇന്നലെ പാലക്കാട്ട് ആരംഭിച്ച ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍ തമ്മില്‍രൂക്ഷമായ അഭിപ്രായഭിന്നത തലപൊക്കി. തിരുവനന്തപുരത്തും ഇടുക്കിയിലും പത്തനംതിട്ടയിലും എറണാകുളത്തും സമാനമായ ചേരിതിരിവ് പ്രകടമായിരുന്നെങ്കിലും നേതൃത്വം അച്ചടക്കത്തിന്റെ വാള്‍ വീശിയത് ഇന്നലെയാണ്. പാലക്കാട് സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ പങ്കെടുക്കുന്നുണ്ട്. പ്രതിനിധികള്‍ അദ്ദേഹത്തിനെതിരെയോ ആഭ്യന്തരവകുപ്പിനെതിരെയോ പ്രതികരിക്കാതിരുന്നതും ശ്രദ്ധേയമായി. സമ്മേളനം ഇതോടെ ചടങ്ങ്് മാത്രമായതായി. ജില്ലാസമിതിയെ തിരഞ്ഞെടുക്കുന്നത് വോട്ടെടുപ്പ് കൂടാതെയാകണമെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. പതിവായി സമ്മേളനങ്ങളില്‍ എല്ലാവിഷയങ്ങളിന്മേലും തുറന്നുള്ള ചര്‍ച്ചയാണ് സി.പി.എമ്മില്‍ നടക്കാറെങ്കിലും വരുംദിവസങ്ങളില്‍ ഇതിന് കടുത്ത നിയന്ത്രണമുണ്ടാകും. പാലക്കാട്ട് നിയമസഭാസ്പീക്കര്‍ എം.ബി രാജേഷിന്റെയും മുന്‍എം. എല്‍. എ പി.കെ ശശിയുടെയും കീഴിലെ നേതാക്കള്‍ തമ്മിലാണ് പ്രധാനമായും ഏറ്റുമുട്ടല്‍.
ഇതുകാരണം പുതുശേരി തുടങ്ങിയ ഏരിയാസമ്മേളനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എം.ബിരാജേഷിന് മുന്‍തൂക്കമുള്ള ഭാഗമാണ് പുതുശേരി. അദ്ദേഹത്തിന്റെ ഭാര്യാസഹോദരനാണ് ഇവിടെ ഗ്രൂപ്പ് നേതാവ്. പി.കെ.ശശിയെ ജില്ലാസെക്രട്ടറിയാക്കാന്‍ ആ വിഭാഗം കൊണ്ടുപിടിച്ച് നടക്കുമ്പോള്‍ മറുവിഭാഗം ഏതുവിധേനയും അത് തടയാനാണ് പരിശ്രമിക്കുന്നത്. പാലക്കാട്ട് മുമ്പ് വി.എസിനോടൊപ്പമുണ്ടായിരുന്ന വിഭാഗം ഇപ്പോള്‍ പി.കെ.ശശിയോടൊപ്പമാണ്പ്രവര്‍ത്തിക്കുന്നത്.
അതെസമയംവിഭാഗീയത പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നുവെന്ന് സി.പി.എം ജില്ലാസമ്മേളനറിപ്പോര്‍ട്ടില്‍ വിമര്‍ശനം. നേതാക്കള്‍ വ്യക്തിപരമായി നേട്ടങ്ങള്‍ക്കായി പാര്‍ട്ടിയെ വിനിയോഗിക്കുകയാണെന്നും വിമര്‍ശനം. പുതുശേരി, കുഴല്‍മന്ദം ഏരിയാകമ്മിറ്റികള്‍ക്കെതിരെയാണ് രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. കോങ്ങാട് എം.എല്‍. എ കെ.ശാന്തകുമാരിയെ ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത് വിഭാഗീയതയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളെ ജില്ലാസമ്മേളന പ്രതിനിധിയാക്കാതെ തോല്‍പ്പിച്ചതും വിഭാഗീയതയാണ്. കുഴല്‍മന്ദത്തും ചെര്‍പ്പുളശേരിയിലും ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലില്‍ മത്സരിച്ചവര്‍ കൂട്ടത്തോടെ തോറ്റിരുന്നു. ചെര്‍പ്പുളശേരി ഔദ്യോഗിക പാനലില്‍ മത്സരിച്ചവര്‍ കൂട്ടത്തോടെ തോറ്റിരുന്നു. ചെര്‍പ്പുളശേരിയില്‍ ഔദ്യോഗികപക്ഷത്തെ പതിമൂന്ന് പേരും തോറ്റു. എസ്.എഫ്.ഐ നേതാവിനെ ഉപദ്രവിച്ചെന്ന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട ഏരിയാ സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ അനൂകൂലികളാണ് നാടകീയ നീക്കത്തിലൂടെ കുഴല്‍മന്ദം ഏരിയാ കമ്മിറ്റിയില്‍ മേല്‍ക്കൈ നേടിയത്. ഏരിയാകമ്മിറ്റിയുടെ പാനല്‍ കോങ്ങാട് എം.എല്‍.എ കെ.ശാന്തകുമാരിയെയും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പൊന്മല എന്നിവരെയും ഉള്‍പ്പെടുത്തിയെങ്കിലും പരാജയപ്പെടുത്തി. വിജയിച്ച രാജാകൃഷ്ണന്‍, രാമകൃഷ്ണന്‍, ഷൈജു എന്നിലര്‍ അബ്ദുല്‍റഹ്മാന്‍ അനൂകൂലികളാണ്. ചെര്‍പ്പുളശേരി ഏരിയാസമ്മേളനത്തി ല്‍ മുന്‍ എം.എല്‍.എ പി.കെ ശശി പക്ഷം സര്‍വാധിപത്യം നേടുകയായിരുന്നു. ഔദ്യോഗിക പാനലില്‍ മത്സരിച്ച 13പേരെയാണ് വെട്ടിനിരത്തിയത്. നിലവിലെ ഏരിയാ സെക്രട്ടറി കെ.ബി സുഭാഷ്, ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ.ചന്ദ്രബാബു തുടങ്ങിയവര്‍ കമ്മിറ്റിയില്‍ നിന്നും പുറത്തായി. കെ.നന്ദകുമാറാണ് പുതിയ ഏരിയാ സെക്രട്ടറി. വാളയാറിലും പുതുശേരിയിലും വിഭാഗീയത കാരണമുണ്ടായ സംഘര്‍ഷവും പാര്‍ട്ടിക്ക് തലവേദനയായതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.