kerala

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരര്‍ക്കും എന്‍. വാസുവിനും ഇഡി നോട്ടീസ്

By webdesk17

February 21, 2026

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളായ തന്ത്രി കണ്ഠരര് രാജീവരര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചു. മാര്‍ച്ച് ആദ്യ വാരം കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നുമാണ് ഇഡി അന്വേഷിക്കുന്നത്. കേസിലെ സാക്ഷിയായ നടന്‍ ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ എന്നിവരില്‍ നിന്നും ഇഡി നേരത്തെ മൊഴിയെടുത്തിരുന്നു. മറ്റ് പ്രതികളെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് തന്ത്രിക്കും വാസുവിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേസില്‍ 41 ദിവസം റിമാന്‍ഡിലായിരുന്ന തന്ത്രിക്ക് അടുത്തിടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നിവയിലാണ് തന്ത്രി പ്രതിപ്പട്ടികയിലുള്ളത്.

അതേസമയം ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തനിക്ക് ബന്ധമെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് തന്ത്രിയുടെ വാദം. എന്നാല്‍, തന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള നിക്ഷേപങ്ങള്‍ ദുരൂഹമാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തന്ത്രിയുടെ ബന്ധമാണ് സ്വര്‍ണക്കൊള്ളയിലേക്ക് വഴിവെച്ചതെന്ന് എസ്.ഐ.ടി കോടതിയില്‍ അറിയിച്ചിരുന്നു.