Connect with us

Video Stories

മലകയറിയ മൂന്നാം യുവതിയും മുഖ്യമന്ത്രിയുടെ ചോദ്യവും

Published

on

കെ.എം അബ്ദുല്‍ ഗഫൂര്‍

മൂന്നാമത്തെ യുവതി ശബരിമല കയറിയപ്പോള്‍ ഹര്‍ത്താലില്ലേ? ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ച ചോദ്യമാണിത്.
ചോദ്യം ബി ജെ പി നേതൃത്വത്തോട് ആയതിനാല്‍ ഉത്തരം പറയേണ്ടതും അവര്‍ തന്നെയാണ്. ജനത്തെ വലച്ചതും ജനങ്ങള്‍ വലഞ്ഞതുമായ ഹര്‍ത്താലുകള്‍ കൊണ്ട് ബി ജെ പി കുടുങ്ങി കിടക്കുമ്പോള്‍ അവര്‍ക്ക് ഉത്തരം ഉണ്ടാവില്ല എന്ന് ഉറപ്പാണ്. പിണറായി ഭക്തര്‍ ഇതിനെ കട്ട ഹീറോയിസമായി വാഴ്ത്തുകയും ചെയ്യുന്നുണ്ട്. ഒരു സി പി എമ്മുകാരനു എപ്പോഴും നടത്താവുന്ന ഒരു വെല്ലുവിളിയാണിത്. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങനെ ഒരു കാര്യം പറയുമ്പോള്‍ അതില്‍ അസ്വാഭാവികത ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് കേരളത്തിന്റെ വരും കാല ത്തെ സംബന്ധിച്ച് ആശങ്ക ഉണ്ടെന്ന് സ്വയം സമാധാനിക്കാം. കാരണം ആ ചോദ്യം അര്‍ത്ഥം മാറി പ്രചരിപ്പിക്കപ്പെടുകയും അങ്ങനെ മനസ്സിലാക്കപ്പെടുകയും ചെയ്താല്‍ അത് എവിടെയെല്ലാം മുറിവുകള്‍ ഉണ്ടാക്കും എന്ന് പ്രവചിക്കാനാവില്ല. ഈ പരിഹാസത്തില്‍ നാണിച്ചു തലതാഴ്ത്തി ബി ജെ പി രംഗം വിടും എന്ന് തല്‍ക്കാലം ആശ്വസിക്കാമെന്ന് മാത്രം. എന്നാല്‍ യഥാര്‍ത്ഥ ഭക്തര്‍ ഈ ചോദ്യത്തെ അവര്‍ക്ക് നേരെ കൂടി ഉള്ള ഒരു വെല്ലുവിളിയായി ഏറ്റെടുത്താല്‍ അത് എത്ര വേദനാജനകമായിരിക്കും. കൈയടികള്‍ക്ക് വേണ്ടി ഡയലോഗ് പറയുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയത് നിര്‍ഭാഗ്യകരമാണ്. കേരളം ഇങ്ങനെ ഒരു മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം ഭരിച്ച മുഖ്യമന്ത്രിമാര്‍ അസാധാരണമാം വിധം നൈപുണ്യമുള്ളവരായിരുന്നു എന്ന് പറയാനാവില്ല.എന്നാല്‍ അവര്‍ക്കെല്ലാം സാമാന്യമായ ചില പൊതു മാന്യതകള്‍ പാലിക്കാന്‍ സാധിച്ചിരുന്നു. താരരാജക്കന്മാരായിരുന്നില്ല അവരുടെ മാതൃക.സാധാരണ ജനങ്ങളുടെ ഇഷ്ടമായിരുന്നു അവരെ നയിച്ചതും. എന്നാല്‍ ഈ മുഖ്യമന്ത്രിയില്‍ ഒരു പരമാധികാരിയുടെ നിഴല്‍ കിടന്ന് കളിക്കുന്നുണ്ട്.അത് സ്വയം നിര്‍മ്മിച്ചെടുത്തതോ ആരെങ്കിലും ചമയിച്ചതോ എന്നതാണ് തിരിച്ചറിയേണ്ടത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മന്റ് അധികാരത്തില്‍ വന്നതിനു ശേഷമുള്ള അരക്ഷിതാവസ്ഥക്ക് കാരണം ഈ ഡിക്‌റ്റേറ്റര്‍ഷിപ്പ് തീരുമാനങ്ങളായിരുന്നു എന്ന് പറയാനാവും. എല്ലാറ്റിലും പിണറായി ടച്ച് ഉണ്ട് എന്നാണു ഭക്തര്‍ പറയുന്നതെങ്കിലും അത് ജനങ്ങളിലുണ്ടാക്കുന്നത് അരക്ഷിത ബോധമാണ്. ഒരു ഭരണാധികാരിയുടെ ശരീര ഭാഷയല്ല പിണറായിക്ക് എന്നത് ഒരു പക്ഷെ അദ്ദേഹത്തിന്റെ ശാരീരിക പരിമിതി ആയിരിക്കാം. എന്നാല്‍ നയനിലപാടിലുള്ള വീഴ്ചകള്‍ക്ക് ആ പരിമിതി ബാധകമല്ലല്ലോ. കാരണം കേരളം ഭരിക്കുന്നത് ഒറ്റയാളല്ലല്ലോ.
ഒരു കാബിനറ്റല്ലേ. അതില്‍ തന്നെ നിരവധി പാര്‍ട്ടികളില്ലേ. ആ മന്ത്രിസഭയില്‍ ആര്‍ക്കൊക്കെ മിണ്ടാന്‍ സാധിക്കുന്നു എന്നത് പിണറായി അശക്തനായ ശേഷം പുറത്ത് വരേണ്ട കാര്യമാണോ. 140 മെംബര്‍മാര്‍ ഉള്ള നിയമസഭയില്‍ വെച്ച് പരസ്യമായ ശാസന ഏറ്റുവാങ്ങിയ എ കെ ബാലന്‍ ആ കാബിനറ്റിലെ ഏറ്റവും മുതിര്‍ന്ന സി പി എം അംഗമാണ്. ശബരിമല വിഷയത്തില്‍ വകുപ്പ് മന്ത്രി പറഞ്ഞതല്ല കാര്യം എന്ന് മുഖ്യമന്ത്രി പരസ്യമായി പ്രതികരിക്കുന്നു. മുഖ്യമന്ത്രി സമന്മാരില്‍ ഒന്നാമന്‍ മാത്രമാണു എന്ന് ഒരു കാബിനറ്റില്‍ പറഞ്ഞത് കെ എം മാണിയാണ്. അതൊരു യു ഡി എഫ് മന്ത്രി സഭയായിരുന്നു. അത്തരമൊരു ജനാധിപത്യ ബോധവും സഹൃദയത്വവും ഒരു സി പി എം കാബിനറ്റില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല എങ്കിലും ഒരു വിയോജിപ്പ് പ്രകടിപ്പിക്കാനെങ്കിലും ആരെങ്കിലും നിവര്‍ന്ന് നിന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.
തീരുമാനം എടുത്ത് നടപ്പാക്കുന്നതാണു ഭരണാധികാരിയുടെ മികവ് എന്ന് പൊതുവെ പറയപ്പെടുന്ന കാര്യമാണ്.
പിണറായിയുടെ മികവായി പറയപ്പെടുന്ന ചില ഉദാഹരണങ്ങള്‍ എടുക്കാം.
ഗെയില്‍ സമരത്തെ അടിച്ചമര്‍ത്തിയതും ആ പദ്ധതി തുടങ്ങിയതും.ദേശീയപാത സ്ഥലമെടുപ്പിനെതിരായ പ്രതിഷേധത്തെ പോലീസ് രാജിലൂടെ ആട്ടിയോടിച്ചതുമെല്ലാം പൊന്‍ തൂവലുകളായി കുപ്പായത്തില്‍ തൂക്കാന്‍ ശ്രമിക്കുകയാണു. ഇതൊക്കെ ചെയ്യാന്‍ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന കാര്യം ആര്‍ക്കും അറിയാഞ്ഞിട്ടുമല്ല ഈ ആഘോഷം.
വികസന പദ്ധതികളില്‍ ആട്ടിയിറക്കപ്പെട്ട എല്ലാ ഇരകള്‍ക്കും സംഭവിച്ചതേ ദുര്‍ബലരായ ആ വിഭാഗത്തിനും ഉണ്ടാവൂ എന്നതാണു വസ്തുത. അവര്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് കിട്ടുന്നതില്‍ തൃപ്തിപ്പെട്ട് കിട്ടാത്തതില്‍ പ്രതിഷേധിക്കാനാവാതെ ഒതുങ്ങി പോകുമെന്നും പ്രതീക്ഷിക്കാം. എന്നാല്‍ അത്രക്ക് എളുപ്പമാവില്ല പുതിയ വിഷയത്തില്‍ പിണറായിയുടെ ‘ഹാര്‍ഡ് പവര്‍ പോളിസി’ . സ്വേച്ഛാപരമായ തീരുമാനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്ന കാലമാണ് വരാന്‍ പോകുന്നത്. പിഴയൊടുക്കേണ്ടി വരുന്നത് ഒരു പക്ഷെ മുഖ്യമന്ത്രി മാത്രമായിരിക്കില്ല കേരളജനത ഒന്നാകെ ആയിരിക്കും. ആ ദുരന്തങ്ങളെ ഏറ്റുവാങ്ങുമ്പോള്‍ നമുക്ക് പല ആയുധങ്ങളും നഷ്ടപ്പെട്ടു പോയിട്ടുണ്ടാവും. കേരളത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഒരു ‘സോഫ്റ്റ് പവര്‍ പോളിസി ‘ അടങ്ങിയതാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല. അത് ചില സന്നിഗ്ധ ഘട്ടങ്ങളില്‍ നാം തെളിയിച്ചിട്ടുമുണ്ട്.
ഇന്ത്യയിലെ പലയിടങ്ങളിലും തെരുവു കത്തിയപ്പോള്‍ നമ്മള്‍ പിടിച്ചു നിന്ന നയമാണത്. അതതു കാലത്തെ ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും അന്ന് കാണിച്ച ക്ഷമയും അവധാനതയും ഓര്‍ത്തു വെക്കേണ്ടതാണ്. എന്നാല്‍ ദുര്‍ വാശിയും തന്‍പ്രമാണിത്തവുമാണു ഇന്ന് ഭരണ കൂടത്തെ നയിക്കുന്നത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയായില്ല എന്ന അഭിപ്രായം ഇടതുമുന്നണിയില്‍ ഇല്ലാഞ്ഞിട്ടല്ല.അത് ഉറക്കെ പറയാനുള്ള ധൈര്യം ആര്‍ക്ക് എന്നതാണു ചോദ്യം.
സമകാലിക കേരളത്തിന്റെ തെരുവു ചിത്രം പൊലീസിന്റെ കൈകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ലാത്തിയും കല്ലെറിയുന്ന ജനക്കൂട്ടത്തിന്റേതുമാണ്. ആരുടെ പക്ഷത്താണ് ന്യായം എന്നതു മാത്രമല്ല ഈ ചിത്രം കാണുന്നവര്‍ ചര്‍ച്ചയാക്കേണ്ടത്. പൊലീസ് എപ്പോഴും തെരുവില്‍ നില്‍ക്കേണ്ടവരാണോ എന്നും കല്ലു കരുതിയ ആള്‍കൂട്ടം കുറയുകയാണോ കൂടുകയാണോ എന്നതും കൂടിയാണ്. പൊലീസുകാര്‍ തെരുവില്‍ നിന്ന് പോരടിക്കേണ്ടവര്‍ മാത്രമല്ല എന്ന് തീരുമാനിക്കേണ്ടത് പൊലീസ് മന്ത്രിയാണ്. അവരെ തെരുവില്‍ നിന്ന് കയറ്റി നിര്‍ത്താന്‍ ആഗ്രഹിക്കാത്ത ഒരു മുഖ്യമന്ത്രിയുടെ ചോദ്യമാണ് തുടക്കത്തില്‍ ഉന്നയിച്ച ചോദ്യം. ആ ചോദ്യം കൊണ്ട് ഇനിയൊരു ഹര്‍ത്താല്‍ നടന്നാലും ഇല്ലെങ്കിലും ബി ജെ പിക്ക് പെറുക്കി കിട്ടുന്നതെല്ലാം ബോണാസാണ്. ആ ചോദ്യം ആരെ സുഖിപ്പിക്കാനാണോ മുഖ്യമന്ത്രി ചോദിച്ചത് അവര്‍ക്ക് ഒരു ശതമാനം പോലും ഗുണം കിട്ടാത്തതുമാണ്. ഇത് മനസ്സിലാക്കാന്‍ ഒരു സി പി എം ലോക്കല്‍ സെക്രട്ടറിക്ക് ആവും. പിണറായി വിജയനും സാധിക്കും പക്ഷെ ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാവണമെന്ന് മാത്രം. ഇരട്ടചങ്കനെന്നും ഉരുക്ക് മനുഷ്യനെന്നുമൊക്കെ വിളിച്ച് പൊലിപ്പിക്കുന്നവര്‍ക്കുമപ്പുറം ജനങ്ങള്‍ ഏറെയുണ്ട് എന്ന് മനസ്സിലാക്കിയാലും മതി. ഇങ്ങനെ പറഞ്ഞ് വലുതാക്കിയവര്‍ ചരിത്രത്തിലേറെയുണ്ട്. അവരെ കൊണ്ട് ആ നാടിനുണ്ടായ നഷ്ടങ്ങളും നമുക്ക് വായിക്കാം.
കമ്യൂണിസ്റ്റ് ഭരണാധികാരികളില്‍ സ്റ്റാലിനാണ് ഇതിന്റെ ഒരു അവകാശി. പക്ഷെ ആര്‍ക്കും തിരുത്താനാവാത്ത ഉയരത്തിലേക്ക് സ്റ്റാലിന്‍ കയറിപ്പോയപ്പോള്‍ അവര്‍ പോലും അപകടത്തിലായി. ഉരുക്ക് മനുഷ്യന്‍ എന്ന പേരാണല്ലോ ജോസഫ് സ്റ്റാലിനെ വിളിക്കാന്‍ ഇഷ്ടക്കാര്‍ ഉപയോഗിച്ചത്. ആധുനിക റഷ്യ നിര്‍മ്മിച്ചെടുത്തു എന്ന് പറയപ്പെടുന്ന സ്റ്റാലിന്റെ ഫാക്ടറികളില്‍ ജോലി ചെയ്യാത്തവര്‍ക്ക് പിരിച്ചു വിടല്‍ മാത്രമായിരുന്നില്ല ശിക്ഷ.
തടവു കൂടി ഉണ്ടായിരുന്നു. അതായത് റഷ്യ വികസിത രാജ്യമാവാന്‍ ലക്ഷക്കണക്കിനു പൗരന്മാര്‍ ദുരന്തത്തില്‍ പെട്ടു എന്ന് ചരിത്രം. ലെനിനു ശേഷം ട്രോഡ്സ്‌കി വന്നിരുന്നെങ്കിലും റഷ്യ വളരുമായിരുന്നു. ട്രോഡ്സ്‌കിയെ നാടുകടത്തിയത് സ്റ്റാലിനെ വിമര്‍ശിച്ചിട്ടാണ്. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ സ്റ്റാലിന്റെ മരണം നടന്ന 1953 കഴിഞ്ഞ് 1980 ലാണു റഷ്യന്‍ ജനത അറിഞ്ഞത് എന്നതായിരുന്നു മറ്റൊരു വസ്തുത. അപ്പോഴേക്കും അവര്‍ക്ക് നഷ്ടപ്പെടാനുള്ളതെല്ലാം തിരിച്ച് പിടിക്കാനാവാത്തവിധം നശിച്ചു പോയിരുന്നു. ബി ജെ പി യുടെ അടുത്ത ഡെസ്റ്റിനേഷന്‍ കേരളമാണ് എന്നത് ഒരു പരസ്യ രഹസ്യമായി ആവര്‍ ആഗ്രഹിക്കുകയാണ്. ഒരു ഭരണാധികാരി ജാഗ്രത പുലര്‍ത്തേണ്ട ഘട്ടം.അപ്പോഴാണ് അദ്ദേഹം പരമാധികാരി ചമയുന്നത്. സിനിമാ താരങ്ങളെ പോലും നാണിപ്പിക്കും വിധം ഡയലോഗുകള്‍ പറയുന്ന ഈ മുഖ്യമന്ത്രിയെ കേരളത്തിനു സഹിക്കാനാവുന്നില്ല. മുഖ്യമന്ത്രി, ഇരിക്കുന്നത് ഏകശാസനാധിപതിയുടെ കസേരയിലല്ല. നാടിന്റെ സൗഹൃദങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒരല്‍പം പ്രതിപക്ഷ ബഹുമാനം നല്ലതാണ്. യു ഡി എഫ് എന്ന പ്രതിപക്ഷത്തോടുള്ള അങ്ങയുടെ പുച്ഛഭാവത്തില്‍ മാറ്റം വേണമെന്നില്ല. മുന്നണിക്കകത്തെങ്കിലും ചര്‍ച്ച നടക്കാന്‍ അനുവദിക്കൂ. ആരാധകവൃന്ദത്തോട് ഒരു കാര്യം.
ഒരു ആടു വലുതായാല്‍ വലിയ ഒരു ആടു മാത്രമേ ആവൂ. ആനയാവില്ലല്ലോ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending