india

‘ആര്‍.എസ്.എസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്നു സര്‍ദാര്‍ വല്ലഭായി പട്ടേല്ലെന്ന് ഇപ്പോഴാവും ബിജെപി അറിഞ്ഞത്’; മോദി സ്റ്റേഡിയത്തിനെതിരെ തരൂര്‍

By Test User

February 24, 2021

ഡല്‍ഹി: അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. ഒരുകാലത്ത് ആര്‍.എസ്.എസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട ആഭ്യന്തരമന്ത്രിയാണെന്ന കാര്യം ബി.ജെ.പി നേതാക്കള്‍ അറിഞ്ഞതുകൊണ്ടാകും സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതെന്ന് തരൂര്‍ പറഞ്ഞു.

‘ആര്‍.എസ്.എസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്നു സര്‍ദാര്‍ വല്ലഭായി പട്ടേല്‍. ആ സത്യം ഇപ്പോഴാകും ബി.ജെ.പി നേതാക്കള്‍ തിരിച്ചറിഞ്ഞത്’, തരൂര്‍ പറഞ്ഞു.

സ്റ്റേഡിയത്തിന്റെ പേര് മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലും രംഗത്തെത്തിയിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് നടന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുകയാണെന്നാണ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞത്.

നിരവധി പേരാണ് ഹാര്‍ദിക് പട്ടേലിന്റെ പ്രതികരണത്തിന് പിന്തുണയുമായി മുന്നോട്ട് വന്നത്. പുതുതായി നവീകരിച്ച സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഹാര്‍ദിക് പട്ടേലും രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നത്.