News

അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷത്തെ തടവ്

By webdesk17

November 27, 2025

ധാക്ക : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്ന് അഴിമതിക്കേസുകളില്‍ 21 വര്‍ഷത്തെ തടവുശിക്ഷ ധാക്കയിലെ പ്രത്യേക കോടതി വിധിച്ചു. ഓരോ തട്ടിപ്പുകേസിലും ഏഴ് വര്‍ഷം വീതമാണ് ശിക്ഷ. ജഡ്ജി മുഹമ്മദ് അബ്ദുള്ള അല്‍ മാമുന്‍ തന്നെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ധാക്കയിലെ പുര്‍ബച്ചല്‍ പ്രദേശത്തെ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി ബന്ധുക്കള്‍ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അഴിമതി വിരുദ്ധ കമ്മിഷന്‍ (എസിസി) കഴിഞ്ഞ ജനുവരിയില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ശേഷിക്കുന്ന മൂന്ന് കേസുകളിലെ വിധി ഡിസംബര്‍ 1 ന് പ്രസിദ്ധീകരിക്കുംഹസീനയുടെ മകന്‍ സജീബ് വാസദ് ജോയിക്ക് അഞ്ച് വര്‍ഷം തടവും 100,000 ബംഗ്ലാദേശി ടാക്ക് പിഴയും കോടതി വിധിച്ചിട്ടുണ്ട്. മകള്‍ സൈമ വാസദ് പുട്ടുലിനും അഞ്ച് വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു. 2024 ജൂലൈയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് മനുഷ്യവിരുദ്ധ കുറ്റകൃത്യങ്ങളിലെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) ഹസീനയ്ക്ക് മുമ്പ് തന്നെ വധശിക്ഷയും വിധിച്ചിരുന്നു. പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ രാജ്യം വിട്ട ഹസീന ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുകയാണ്.