kerala
സിദ്ധാർത്ഥാ മാപ്പ്; സാംസ്കാരിക കേരളത്തെ വരിയുടയ്ക്കാൻ കൊണ്ടുപോകുന്ന കാളയോട് ഉപമിച്ച് കവി റഫീക്ക് അഹമ്മദ്
താൻ തന്നെ വരച്ച ഒരു കാർട്ടൂൺ എഫ്ബിയിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സർക്കാരിനെതിരെ പ്രതികരിക്കാതെ വാ മൂടിയിരിക്കുന്ന കേരളത്തിലെ സാംസ്കാരിക നേതാക്കളെ കളിയാക്കി കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് . താൻ തന്നെ വരച്ച ഒരു കാർട്ടൂൺ എഫ്ബിയിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.
സാംസ്കാരിക കേരളത്തെ വരിയുടയ്ക്കാൻ കൊണ്ടുപോകുന്ന ഒരു കാളയോട് ഉപമിച്ചിരിക്കുകയാണ് റഫീക്ക് അഹമ്മദ്. കാളയെ വരിയുടയ്ക്കാൻ വന്ന വെറ്ററിനറി ഡോക്ടറോട് അടുത്ത് നിൽക്കുന്ന ഒരാൾ പറയുന്ന ഡയലോഗാണ് ഇതിലെ രൂക്ഷ വിമർശനം. അതിങ്ങനെയാണ്; ആവശ്യമില്ല ഡോക്ടറേ… അതിന്റെ പ്രതികരണ ശേഷി പണ്ടേ നഷ്ടപ്പെട്ടതാണ്. ഇതിലും രൂക്ഷമായി എസ്എഫ്ഐയെയോ ഇടത് സർക്കാരിനെയോ അവരെപ്പറ്റി ഒരക്ഷരം മിണ്ടാത്ത സാംസ്കാരിക നേതാക്കളെയോ വിമർശിക്കാനാവില്ലെന്ന് പറയുകയാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം കമന്റുകളും.
സിദ്ധാർത്ഥന്റെ മരണമുണ്ടാവുകയും എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെ പ്രതികളാവുകയും ചെയ്തിട്ട് എത്രയോ ദിനങ്ങൾ പിന്നിടുന്നു. ഇതുവരെ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെപ്പറ്റി ഒരക്ഷരം വാ തുറന്നിട്ടില്ല. മരിച്ച സിദ്ധാർത്ഥന്റെ മാതാപിതാക്കളെ കാണാനോ ആശ്വസിപ്പിക്കാനോ തയ്യാറായിട്ടില്ല എന്നത് പോട്ടെ, അത് അദ്ദേഹത്തിന്റെ ഇഷ്ടം, രണ്ട് വരി വാർത്താക്കുറിപ്പ് പോലും പുറത്തിറക്കാൻ മെനക്കെട്ടിട്ടില്ല കേരളത്തിന്റെ മുഖ്യൻ പിണറായി.
രാഷ്ട്രീയ നേതാക്കളുടേത് ഉൾപ്പടെ നിരവധി കമന്റുകളാണ് റഫീക്ക് അഹമ്മദിന്റെ കാർട്ടൂണിന് താഴെ വരുന്നത്. ആർജ്ജവമുള്ള ഈ നിലപാടിന്,
കേരളം പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന പലരും യജമാനപ്രീതിക്ക് വേണ്ടി മൗനം പാലിക്കുന്നതിന്റെ നിരാശക്കിടയിലും ഇങ്ങനെ ധീരമായി തുറന്നു പറയുന്നതിന്, പ്രിയപ്പെട്ട റഫീഖ് അഹമ്മദിന് നന്ദി എന്നാണ് മുൻ എംഎൽഎ വിടി ബൽറാം കമന്റിട്ടത്. സർക്കാർ അംഗീകാരത്തിനായി തല ചളിയുടെ മൗനത്തിൽ പൂഴ്ത്തി വെക്കാത്ത മനസ്സിന്നുടമ എന്നാണ് ഹുസൈൻ തട്ടത്താഴത്ത് കുറിച്ചത്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കക്ഷി രാഷ്ട്രീയം മാറ്റിനിർത്തി പ്രതികരിക്കാൻ നമുക്ക് കഴിയണം എന്ന് ഓർമപ്പെടുത്തുന്നു എഎം നസീം. അതില്ലാതെ പോകുന്നു എന്നതാണ് മലയാളിയുടെ പ്രശ്നവും. ഇപ്പോൾതന്നെ ഇതിൽവന്ന കമന്റുകൾ വായിച്ച് നോക്കൂ, അപ്പോൾ അറിയാം നമ്മുടെ ബോധ്യങ്ങൾ. നമുക്ക് എല്ലാം രാഷ്ട്രീയ ഉപകരണമാക്കുക എന്ന ഒറ്റ അറിവേ ഉള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞുവെയ്ക്കുന്നത്.
ഒരാൾക്കെങ്കിലും ഒരു മാപ്പ് പറയാനെങ്കിലും കഴിഞ്ഞല്ലോ, മറ്റു നായകന്മാർ ഉറക്കത്തിലാണ് എന്ന് തീർത്ത് വിമർശിക്കുന്നു അബ്ബാസ്. ഈ വര ഇക്കാലത്തെ അടയാളപ്പെടുത്തുന്നത് എന്ന് പറയുന്നു മാധവൻ. പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ്.. എന്നെഴുതിയ കലാകാരന്റെ ഈ നിലപാടിന് ഒരു പ്രത്യേകതയുണ്ട്. ഇയാളെ അടിമകളുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല എന്ന് അഭിപ്രായപ്പെടുന്നു ജിജോ വി തോമസ്.
പല സുഹൃത്തുക്കളുടെയും പ്രൊഫൈലിൽ പരതി ഒരു വാക്കെങ്കിലും സിദ്ധാർത്ഥനായി പുറത്തു വരുന്നുണ്ടോ എന്ന്. അവരാരും ഈ വാർത്ത അറിഞ്ഞു കാണില്ല. ചില പ്രത്യേക വാർത്തകളിൽ മാത്രമേ അവർക്ക് പ്രതികരണശേഷിയുള്ളു എന്ന് പറയുന്നു ശ്രുതി ഭവാനി.
ജോയ് ജോർജിന്റെ കമന്റ് ഒരു നാലുവരി കവിതയാണ്. അതിങ്ങനെയാണ്.
“മിനുത്ത തോലുള്ള കൊഴുത്ത കാള ഞാൻ
പണ്ട് പലപ്പോഴായി ഞാൻ അമറുന്ന കേട്ട്
കോൾമയിർ കൊണ്ടൊരേ,
ഇടയ്ക്ക് അതൊന്നോർത്ത് അയവിറക്കാറുണ്ട്.
വരി ഉടഞ്ഞവനെങ്കിലും
മുഴുത്ത കാള ഞാൻ”
സിദ്ധാർത്ഥാ മാപ്പ്…..
ഭരിക്കുന്ന പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന സംഭവങ്ങളിൽ അപൂർവമായെങ്കിലും പ്രതികരിക്കുന്ന സാംസ്കാരിക നായകർ, പാർട്ടിയെ ഭയന്ന് അധികം വൈകാതെ നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്ന പുത്തൻ, അത്യുഗ്രൻ പ്രവണതയാണ് ഇപ്പോഴത്തെ ട്രെന്റ്. അതിനൊരപമാനമാണ് റഫീക്ക് അഹമ്മദ്. ഇനിയുമിനിയും ഉയരണം ഇതുപോലുള്ള ഒറ്റപ്പെട്ട ശബ്ദങ്ങൾ. സാംസ്കാരിക നായകൻ എന്ന് അവകാശപ്പെടുന്നവർക്ക് ചെറുതായെങ്കിലും ഒരുളിപ്പ് തോന്നട്ടേ…..
kerala
പത്തനംതിട്ടയില്‍ 95കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 68കാരന് അറസ്റ്റില്‍
നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പത്തനംതിട്ട: വടശ്ശേരിക്കരയില്‍ 95 കാരിയായ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസി പത്രോസ് ജോണ്‍ (68)നെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍, വീട്ടുമുറ്റത്ത് ഇരുന്നിരുന്ന വയോധികയെ പ്രതി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പീഡനശ്രമത്തിനിടെ വയോധികയുടെ വായില്‍ പ്രതി തുണി നിറച്ചു തിരികെ അകത്തേക്ക് തള്ളാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ്. മല്‍പ്പിടുത്തത്തിനിടെ തുണി വായില്‍ നിന്ന് മാറിയതോടെ വയോധിക നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ തടഞ്ഞ് വയോധികയെ രക്ഷപ്പെടുത്തി. കൂടാതെ, സംഭവം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ വയോധികയും മകളും മാത്രമാണ് താമസിക്കുന്നത്. മകള്‍ ജോലിക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
kerala
ഉച്ചതിരിഞ്ഞ് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; വെള്ളിക്കും കുറഞ്ഞു
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,905 ആയി. പവന് 95,240 രൂപയാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് വിപണിവില. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒറ്റദിവസം ആകെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. 18 കാരറ്റിന് 9,790, 14 കാരറ്റ് -7,625, 9 കാരറ്റ് -4,920 എന്നിങ്ങനെയാണ് ഗ്രാമിന്റെ വില.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് നേരിയ തോതില്‍ വില താഴ്ന്നത്. തിങ്കളാഴ്ച ഗ്രാമിന് 60 രൂപ കൂടി 11,960 രൂപയായി ഉയര്‍ന്നിരുന്നു. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 31 ഡോളര്‍ ഇടിഞ്ഞ് 4,210 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയുടെ വില 2.5 ശതമാനവും കുറഞ്ഞിട്ടുണ്ട്.
kerala
ബാര്‍ക് തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്കെതിരെ കേസെടുത്തു
ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥിനെതിരെയും കേസെടുത്തു.
കൊച്ചി: ബാര്‍ക്കില്‍ ചാനല്‍ റേറ്റിങ് അട്ടിമറിയുമായി ബന്ധപ്പെട്ട കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്കെതിരെ കേസ്. ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥിനെതിരെയും കേസെടുത്തു. 24 ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് ഹെഡ് ഉണ്ണികൃഷ്ണന് നല്കിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ഒന്നാം പ്രതി ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയില്‍ തിരിമറി നടത്തിയതായാണ് കണ്ടെത്തല്‍. രണ്ടാം പ്രതിയായ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്ക് ബാര്‍ക് മീറ്റര്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറുകയും ചെയ്തു. അതേസമയം 2025 ജൂലൈ മുതല്‍ പരാതിക്കാരന്റെ റേറ്റിംഗ് കുറച്ചു കാണിച്ചും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയുടെ റേറ്റിംഗ് ഉയര്‍ത്തി കാണിച്ചും പരസ്യ കമ്പനികളില്‍ നിന്നുള്ള പരസ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഇടയാക്കിയെന്നുമാണ് മൊഴി. ഇത് മൂലം 15 കോടിയുടെ നഷ്ടം പരാതിക്കാരന്റെ ചാനലിന് ഉണ്ടായതായാണ് പരാതി.
കേരള ടെലിവിഷന്‍ ഫെഡറേഷന് പ്രസിഡന്റും 24 ന്യൂസ് ചാനല്‍ എംഡിയുമായ ശ്രീകണ്ഠന് നായര്‍ ബാര്‍ക് റേറ്റിംഗില്‍ സംഘടിതമായി തട്ടിപ്പ് നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതിനായി ക്രിപ്റ്റോ കറന്‍സി വഴി വലിയ തോതില്‍ കള്ളപ്പണം ഒഴുക്കിയതായും അദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് 24 ചാനലിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ശ്രീകണ്ഠന് നായര്‍ നല്കിയ പരാതിയില്‍ റേറ്റിങ്ങില്‍ കൃത്രിമത്വം നടത്താന്‍ ബാര്‍ക് ഉദ്യോഗസ്ഥന് 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും കേബിള്‍ ചാനല്‍ ഉടമകളെ സ്വാധീനിച്ചും വന്‍ തുക നല്‍കിയും ലാന്‍ഡിങ് പേജ് കരസ്ഥമാക്കുന്നതിനെതിരെയും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
-
kerala21 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india20 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala24 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala21 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More22 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala19 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

