kerala

കോഴിക്കോട് ഏറാമല പഞ്ചായത്തിലും എസ്‌ഐആര്‍ പിഴവ്; 400ലേറെ പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്

By sreenitha

January 08, 2026

കോഴിക്കോട്: കുറ്റ്യാടിക്ക് പിന്നാലെ കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിലും വിവരങ്ങള്‍ അപ്ലോഡ് ചെയ്തതിലെ പിഴവിനെ തുടര്‍ന്ന് 400ലേറെ പേര്‍ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) നടപടിയില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഏറാമല പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ 38-ാം നമ്പര്‍ ബൂത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. ഇവിടെ ആകെയുള്ള 891 വോട്ടര്‍മാരില്‍ 419 പേര്‍ക്കാണ് രേഖകളുമായി ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്.

നേരത്തെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തുകളിലും സമാനമായ പിഴവ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ)ക്കെതിരെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനപ്രതിനിധികള്‍ പരാതി നല്‍കിയിട്ടുണ്ട്.

എസ്‌ഐആറിന്റെ ഭാഗമായി പൂരിപ്പിച്ച ഫോമുകള്‍ ബിഎല്‍ഒ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നതിനിടെയാണ് പിഴവ് സംഭവിച്ചതെന്നാണ് വിശദീകരണം. 2002ല്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നവരുടെ ബന്ധുക്കളുടെ രേഖകള്‍ തെറ്റായ രീതിയില്‍ അപ്ലോഡ് ചെയ്തതോടെയാണ് ഇത്രയും പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തുകളിലെ ബിഎല്‍ഒയുടെ അശ്രദ്ധ 500ഓളം പേരെ പട്ടികയ്ക്ക് പുറത്താക്കുകയും, ദൂരദേശങ്ങളില്‍ നിന്നുപോലും ഹിയറിങ്ങിനായി ആളുകള്‍ക്ക് വീണ്ടും എത്തേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

തനിക്ക് പിഴവ് സംഭവിച്ചതായി ബിഎല്‍ഒ സമ്മതിക്കുന്നുണ്ട്. എന്നാല്‍, വിഷയത്തില്‍ അധികൃതരുമായി സംസാരിച്ചതായും, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രേഖകള്‍ വീണ്ടും പരിശോധിച്ച് ഹിയറിങ് ഒഴിവാക്കാനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും അദ്ദേഹം അറിയിച്ചു.