Connect with us

News

ബംഗാളില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 58 ലക്ഷം പേരെ ഒഴിവാക്കി

ഈ അപേക്ഷകളില്‍ തീരുമാനമായ ശേഷം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 58 ലക്ഷം പേരെ ഒഴിവാക്കി. 24 ലക്ഷം പേര്‍ മരിച്ചു എന്നും 19 ലക്ഷം പേര്‍ താമസം മാറി എന്നും 12 ലക്ഷം പേര്‍ കാണാനില്ല എന്നും 1.3 ലക്ഷം പേര്‍ ഇരട്ടവോട്ടുകള്‍ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ ആദ്യ ഘട്ടം അവസാനിച്ചു. കരട് പട്ടികയില്‍ നിന്ന് അന്യായമായി പേരുകള്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് എതിര്‍പ്പ് ഉന്നയിക്കാം. ഈ അപേക്ഷകളില്‍ തീരുമാനമായ ശേഷം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും. 2002 ലാണ് ബംഗാളില്‍ അവസാനമായി എസ്ഐആര്‍ നടത്തിയത്.

കരട് പട്ടിക പുറത്തുവന്നതോടെ ബംഗാളില്‍ എസ്ഐആറിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാക്കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി തുടക്കം മുതല്‍ എസ്‌ഐആര്‍ പ്രക്രിയയ്ക്ക് എതിരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ എസ്ഐആറിലൂടെ വെട്ടിമാറ്റാന്‍ കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുകയാണെന്ന് മമത ആരോപിക്കുന്നു.

 

News

മഞ്ഞ് പുതച്ച് മൂന്നാര്‍; താപനില 3 ഡിഗ്രിയിലേക്ക്

മഴ പൂര്‍ണമായി മാറിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിനും താഴെയെത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

Published

on

മൂന്നാര്‍: മൂന്നാര്‍ വീണ്ടും അതിശൈത്യത്തിന്റെ പിടിയില്‍. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 3 ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാര്‍
ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്‌റ്റേറ്റിലെ ലോവര്‍ ഡിവിഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് താപനില മൂന്നു ഡിഗ്രിയിലെത്തിയത്.

താപനില കുത്തനെ താഴ്ന്നതോടെ മേഖലയുടെ പുല്‍മേടികളില്‍ വ്യാപകമായി മഞ്ഞുവീഴ്ച ഉണ്ടായി. ലക്ഷ്മി എസ്‌റ്റേറ്റിലും ചൊക്കനാടും കുറഞ്ഞ താപനില 4 ഡിഗ്രി സെല്‍ഷ്യസായപ്പോള്‍, സെവന്‍മലയില്‍ 5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മൂന്നാറില്‍ 6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കുറഞ്ഞ താപനില. മഴ പൂര്‍ണമായി മാറിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിനും താഴെയെത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ശക്തമായ തണുപ്പ് വിനോദസഞ്ചാര മേഖലയ്ക്ക് പുതുഉണര്‍വ് നല്‍കിയിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ച് തണുപ്പ് ആസ്വദിക്കാന്‍ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചുവരികയാണ്.

Continue Reading

News

സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം; ആറ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്പെന്‍ഷന്‍

യൂണിഫോമണിഞ്ഞ കുട്ടികള്‍ ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Published

on

തമിഴ്‌നാട്: ക്ലാസിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം. ആറ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്പെന്‍ഷന്‍. തമിഴ്‌നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പരസ്യമായി ക്ലാസിലിരുന്ന് മദ്യപിച്ചത്. സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിക്കുകയും നടപടിയെടുക്കുകയും ചെയ്തു.

യൂണിഫോമണിഞ്ഞ കുട്ടികള്‍ ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേര്‍ത്ത് കുടിക്കുകയുമാണ് ദൃശ്യങ്ങളില്‍. വിദ്യാര്‍ഥികള്‍ക്ക് മദ്യം എങ്ങനെ ലഭിച്ചെന്നും ആരാണ് അവര്‍ക്ക് എത്തിച്ചുനല്‍കിയതെന്നും കണ്ടെത്താന്‍ സ്‌കൂളില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫിസര്‍ എം. ശിവകുമാര്‍ പ്രതികരിച്ചു. സസ്പെന്‍ഡ് ചെയ്തെങ്കിലും വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചതില്‍ അധ്യാപകരുടെയും സ്‌കൂള്‍ ജീവനക്കാരുടേയും വീഴ്ച ചൂണ്ടിക്കാട്ടിയും ആശങ്ക പങ്കുവച്ചും രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. മദ്യം ആരാണ് കൊടുത്തതെന്ന് ഉടനടി കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംഭവം വിവാദയതോടെ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കൗണ്‍സലിങ് നല്‍കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Continue Reading

News

വയനാട് തുരങ്കപാത നിര്‍മാണം തുടരും; ഹര്‍ജി തള്ളി ഹൈക്കോടതി

മല തുരന്നുള്ള നിര്‍മ്മാണം നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം

Published

on

വയനാട്: വയനാട് തുരങ്കപാതയുടെ നിര്‍മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മാണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് സുപ്രധാന നിരീക്ഷണങ്ങളും കോടതി നടത്തി. ശാസ്ത്രീയ വിഷയങ്ങളില്‍ കോടതി നേരിട്ട് ഇടപെടാത്തത് നിയന്ത്രണ അതോറിറ്റികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷയ്ക്ക് പരമാവധി മുന്‍ഗണന നല്‍കിക്കൊണ്ട് പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മാണം. മല തുരന്നുള്ള നിര്‍മ്മാണം നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 8 കിലോമീറ്ററും 73 മീറ്ററുമാണ് തുരങ്കപാതയുടെ ആകെ നീളം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വയനാട്ടിലേക്കുള്ള യാത്രാസമയം ഏകദേശം ഒന്നര മണിക്കൂറായി കുറയും.

ഭോപ്പാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡും കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചറും ചേര്‍ന്ന കൂട്ടായ്മയ്ക്കാണ് നിര്‍മാണ കരാര്‍ ലഭിച്ചത്. ജനസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്ന് കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു.

Continue Reading

Trending