News

ആത്മ നിര്‍വൃതിയില്‍ സ്‌നേഹ ഭവന കൈമാറ്റം

By vismaya

February 28, 2026

രാജ്യം ദര്‍ശിച്ചതില്‍വെച്ചേറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ച വയനാട് മുണ്ടക്കൈ ചുരല്‍മല നിവാസികള്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ചുനല്‍കുന്ന 105 വീടുകളില്‍ 51 വീടുകളുടെ താക്കോല്‍ കൈമാറ്റം ഇന്ന് നടക്കുകയാണ്.

കല്‍പറ്റ ടൗണില്‍ നിന്ന് കേവലം എട്ടുകിലോമീറ്റര്‍ മാത്രം അകലെ മുട്ടില്‍ – മേപ്പാടി സംസ്ഥാനപാതയുടെ ഓരത്ത് ഒരുങ്ങിയിട്ടുള്ള അതിമനോഹരവും സുസജ്ജവുമായ ഈ ഭവന സമുച്ചയം, പിറന്നുവീണ മണ്ണിനെയും ജീവിച്ചുപോന്ന സാഹചര്യങ്ങളെയും ഒരേയൊരു രാത്രികൊണ്ട് ഉരുളെടുത്തുപോയ ഒരു ദേശത്തോടുള്ള ഐക്യദാര്‍ഢ്യത്തിനപ്പുറം, മുസ് ലിംലീഗ് അവര്‍ക്ക് നല്‍കിയ വാഗ്ദാനനങ്ങളുടെ പൂര്‍ത്തി കരണം കൂടിയാണ്.

ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ നാട് ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്തത്രയും ഭയാനകമായ ദുരന്തത്തിന്റെ വിരവങ്ങള്‍ പുറംലോകമറിഞ്ഞത് മുതല്‍ തുടങ്ങിയതാണ് മുസ്ലിംലീഗിന്റെ ആ പ്രദേശത്തോടുള്ള കരുതലും ചേര്‍ത്തുനിര്‍ത്തലും. സേവന സന്നദ്ധരായി പാര്‍ട്ടിയുടെ മുഴുവന്‍ സംവിധാനങ്ങളും ഒരു സന്നാഹം കണക്കെ ദുരന്തഭൂമിയില്‍ നിലയുറപ്പിച്ച കാഴ്ച്ച യായിരുന്ന സ്‌തോഭജനകമായ ആ ദിനരാത്രങ്ങളില്‍ ദര്‍ശിക്കാനായത്.

അവസാനത്തെ ജീവന്റെ തുടിപ്പും കണ്ടത്തിയതിനുശേഷവും ആ മണ്ണില്‍ തന്നെ നിലയുറപ്പിക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടുപോയ, ഉടുതുണിക്ക് മറുതുണിപോലുമില്ലാതെയായിപ്പോയവരുടെ ‘ഞങ്ങളെമാത്രമെന്തിന് ഈ മണ്ണില്‍ അവശേഷിപ്പിച്ചു’ എന്ന നിലവിളികള്‍ കേള്‍ക്കാതിരിക്കാന്‍ പ്രാസ്ഥാനത്തിനാകുമായിരുന്നില്ല.

ജീവിതോപാതികള്‍ മുഴുവന്‍ നഷ്ടപ്പെട്ടുപോയവര്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കുന്നതിനും അവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കുന്നതിനുമായിരുന്ന പ്രഥമ പ രിഗണന. അതിന്റെ ഭാഗമായി ദുരന്തബാധിതരായ 691 കുടുംബങ്ങള്‍ക്ക് 15000 രൂപ വീതം അടിയന്തിര ധനസഹായം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട 56 കച്ചവടക്കാര്‍ക്ക് 50000 രൂപയും. ടാക്‌സി ജീപ്പ് നഷ്ടപ്പെട്ട നാലുപേര്‍ക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ഓട്ടോയും സ്‌കൂട്ടറുകളും നല്‍കി അവരെ ചേര്‍ത്തുപിടിച്ചു. റമസാനിലും മറ്റു വിശേഷാവസരങ്ങളിലും പാര്‍ട്ടി കിറ്റുകളെത്തിച്ചു.

ദുരിതബാധിത മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജി.സി.സിയിലെ വിവിധ കമ്പനികള്‍ തൊഴില്‍ നല്‍ക്കുന്ന പദ്ധതി നടപ്പിലാക്കി. ദുരിതബാധിതരുടെ ശാശ്വതമായ പുനരധിവാസമായിരുന്നു അടുത്ത ലക്ഷ്യം. അവരുടെ താല്‍പര്യം കണക്കിലെടുത്ത് സ്വപ്നങ്ങളും പ്രതീക്ഷകളും താലോലിച്ച്, ജിവിതത്തിന്റെ രണ്ടറ്റംകുട്ടിമുട്ടിക്കാന്‍ പെടാപാടുപെട്ട, ഓര്‍ക്കാപ്പുറത്ത് അന്യാധീനപ്പെട്ടുപോയ തങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള ആ മണ്ണിനടുത്തു തന്നെ, പ്രിയപ്പെട്ടവരുടെ ഓര്‍മകളെ മാറോട് ചേര്‍ത്തുവെച്ച് ഇനിയുള്ള കാലം ജീവക്കണമെന്ന ആഗ്രഹത്തെ സാക്ഷാല്‍ക്കരിച്ചു കൊണ്ട് മേപ്പാടി പഞ്ചായത്തിലെ തന്നെ തൃക്കൈപറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് 11.12 ഏക്കര്‍ സ്ഥലം മറ്റൊരു പരിഗണനയുമില്ലാതെ പാര്‍ട്ടി തിരഞ്ഞെടുക്കുകയായിരുന്നു.

ആരിലും അല്‍ഭുതവും ഒപ്പം അസൂയയും തീര്‍ക്കാവുന്ന രീതിയിലുള്ള ഉദാത്തമായ ലക്ഷ്യത്തിനു വേണ്ടിയുള്ള ഉജ്വലമായ ചുവടുകള്‍ക്കിടെ ത്യാഗത്തിന്റെ പൂമാലകളും പ്രതിസന്ധിയുടെ തീക്ഷ്ണാനുഭവങ്ങളും പലപ്പോഴും കുട്ടായെത്തി. എന്നാല്‍ ദുരിത ബാധിതരായ ജനങ്ങള്‍ മാത്രമല്ല, പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ക്കുവേണ്ടിയുള്ള സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ജാതിയുടെയോ, മതത്തിന്റെയോ പ്രത്യയശാസത്രങ്ങളുടെയോ വേലിക്കെട്ടുകളില്ലാതെ ഈ പ്രസ്ഥാനത്തില്‍ വിശ്വാസ മര്‍പ്പിച്ച നാടിന്റെയൊന്നടങ്കമുള്ള പിന്തുണയില്‍ തിക്താനുഭവങ്ങളെയെല്ലാം തട്ടിമാറ്റി ഇഛാശക്തികൊണ്ടൊന്നു മാത്രം ഒരു സാര്‍ത്ഥവാഹകസംഘത്തെപ്പോലെയായിരുന്നു പ്രസ്ഥാനത്തിന്റെ പ്രയാണം.

അനന്യസാധാരാണമാ യ ആ പോരാട്ടവീര്യത്തിന്റെ നിദര്‍ശനമാണ് സ്‌നേഹഭവനങ്ങളുടെ സമര്‍പ്പണത്തിന്റെ മനോഹരമായ സായാഹ്നം. വേലിതന്നെ വിള തിന്നുന്നതുപോലെ, പൂര്‍ണമായും ഭരണകുടത്തിന്റെ ഉത്തരവാദിത്തമായ പ്രവര്‍ത്തന ത്തെ അതിന്റെ സുഗമമവും സമയബന്ധിതവുമായുള്ള പൂര്‍ത്തീകരണത്തിന് വേണ്ടി നിഷ്‌കാമ കര്‍മമായി ഏറ്റെടുത്ത പ്രസ്ഥാനത്തെ പ്രതിരോധത്തിലാക്കുന്ന സമി പനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുപോലുമുണ്ടായി. എന്നാല്‍ പ്രഖ്യാപിച്ചതു പോലെ ഫെബ്രുവരിയില്‍ തന്നെ 1060 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള 51 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുകയാണ്.

ഇന്ന് അതിന്റെ അവകാശികള്‍ക്ക് സമര്‍പ്പിക്കപ്പെടുകയാണ്. നിറഞ്ഞ സംതൃപ്തിയോടെ അവരത് ഏറ്റുവാങ്ങുമ്പോള്‍ അതേ ആത്മനിര്‍വൃതിയിലാണ് മുസ്ലിംലീഗ് പ്രസ്ഥാനവും.